വാദം മുറുകുമ്പോള്‍... ശബരിമലയില്‍ യുവതികളെ ഒളിച്ച് കടത്തിയെന്ന ശബരിമല നിരീക്ഷണ സമിതി അംഗമായ ഹേമചന്ദ്രന്റെ കണ്ടെത്തല്‍ വന്നതോടെ മറ നീക്കി എല്ലാം പുറത്ത്; യുവതീ പ്രവേശനത്തില്‍ ഒരുവര്‍ഷം സാവകാശം നല്‍കണമെന്ന് നിരീക്ഷണസമിതിയും

ഡിജിപി ഹേമചന്ദ്രനെ ശബരിമല നിരീക്ഷണ സമിതി അംഗമായി കോടതി നിശ്ചയിച്ചപ്പോള്‍ തന്നെ പോലീസ് അപകടം മണത്തതാണ്. പോലീസിലെ കള്ളക്കളികളെല്ലാം ഹേമചന്ദ്രന്‍ പൊളിക്കുമെന്നറിയാമായിരുന്നു. കനകദുര്‍ഗയേയും ബിന്ദുവിനേയും ശബരിമലയില്‍ പോലീസ് ഒളിച്ച് കടത്തിയതിന്റെ പേരിലും ഹേമചന്ദ്രന്‍ ഇടപെട്ടു. പോലീസിന് പ്രതിരോധിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതു സംബന്ധിച്ച് ശക്തമായ റിപ്പോര്‍ട്ടാണ് കോടതിയ്ക്ക് നല്‍കിയത്. ഇതോടെ പോലീസുകാര്‍ ന്യായീകരണ റിപ്പോര്‍ട്ട് കോടതിയ്ക്ക് നല്‍കി.
ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത് പോലീസിന്റെ അറിവോടെയെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
സാധാരണ വേഷം ധരിച്ച പോലീസുകാര്‍ ഇവര്‍ക്ക് അകമ്പടി നല്‍കിയെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധക്കാര്‍ മനസിലാക്കാതിരിക്കാനാണു പോലീസ് യൂണിഫോം ഒഴിവാക്കിയതെന്നും ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനു പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. പമ്പയില്‍നിന്നു സന്നിധാനത്തേക്കു നാലു പോലീസ് ഉദ്യോഗസ്ഥര്‍ അകമ്പടിയായി പോയി. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ജീവനക്കാര്‍ക്കായുള്ള വാതിലിലൂടെ ഇവരെ ക്ഷേത്രത്തില്‍ കടത്തിവിട്ടത്. ശബരിമലയില്‍ യുവതികളെ അന്യായമായി പ്രവേശിപ്പിച്ചിട്ടില്ല. ഇരുവരും ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നു ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും അതീവ രഹസ്യമായി ശബരിമല ദര്‍ശനം നടത്തിയത്.
അതേസമയം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ എത്തുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയിലില്ലെന്നും ഒരു വര്‍ഷമെങ്കിലും സാവകാശം വേണ്ടിവരുമെന്നും നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.
പമ്പയിലെ സംവിധാനങ്ങള്‍ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമുള്ള സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെയെല്ലാം ശൗചാലയങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കണം.
കാനനപാതയില്‍ മതിയായ സുരക്ഷാസൗകര്യങ്ങളും സജ്ജമാക്കണം. ഇവയെല്ലാം ഒരുക്കുന്നതുവരെ സാവകാശം നല്‍കുകയാണു വേണ്ടതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷണ സമിതി പറഞ്ഞു. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി: എ. ഹേമചന്ദ്രന്‍ എന്നിവരടങ്ങിയതാണു സമിതി.
സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകാന്‍ സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മണ്ഡലമകരവിളക്കു കാലത്ത് രേഷ്മ രണ്ടു തവണ ശ്രമിച്ചിട്ടും ശബരിമല ദര്‍ശനത്തിനു കഴിഞ്ഞിരുന്നില്ല.
അതേസമയം വീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമാവശ്യപ്പെട്ടുള്ള കനകദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജായി പെരിന്തല്‍മണ്ണയിലെത്തിയ കനകദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കനകദുര്‍ഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്. കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാട് എടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























