ധൂർത്തടിച്ച് ധൂർത്തടിച്ച് നാം മുന്നോട്ട്; 12 ചാനലുകൾക്ക് ഒരു വർഷം കൂടി കോടികൾ കൊയ്യാം; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടി വി ചാനല്‍ ഷോ 'നാം മുന്നോട്ട്' ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടി വി ചാനല്‍ ഷോ 'നാം മുന്നോട്ട്' ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായി. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവും പുറത്തിറങ്ങി. ഉത്തരവിന്റെ പകർപ്പ് മലയാളി വാർത്തയ്ക്ക് ലഭിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും ഷൂട്ടിംഗിനായും ചാനല്‍ സംപ്രേഷണത്തിനായും കോടികൾ ചെലവിട്ട് ഇങ്ങനൊരു ഷോ എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ 12 ചാനലുകളിലാണ് നാം മുന്നോട്ട് സംപ്രേഷണം ചെയ്യുന്നത്. റിപ്പോര്‍ട്ടര്‍, ന്യൂസ് 18 കേരളം, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, പീപ്പിള്‍, മീഡിയ വണ്‍, കൈരളി, ഇ വിഷന്‍, സിംഫണി, ജീവന്‍ ടി.വി, ജയ്ഹിന്ദ് ടി.വി, കൗമുദി ടി.വി എന്നിവയ്ക്കാണ് ഒരുവര്‍ഷത്തേക്കു കൂടി നാം മുന്നോട്ട് പരിപാടി സംപ്രേഷണം ചെയ്യാന്‍ കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. ഓരോ മാസവും പരിപാടി സംപ്രേഷണം ചെയ്യുന്ന വകയില്‍ ചാനലുകള്‍ക്ക് നല്‍കുന്നത് അരക്കോടിയിലേറെ രൂപയാണ്. പരിപാടിയുടെ നിര്‍മാണ ചിലവുകള്‍ വേറെ.
നിത്യ ചിലവുകള്‍ പോലും മദ്യ- ഇന്ധന ക്കച്ചവടത്തിലെ നികുതി വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്താണ് ഒരു ടെലിവിഷന്‍ പരിപാടിയുടെ മറവില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ വാഴ്ത്തിപ്പാടലുകള്‍ മാത്രമാണ് നാം മുന്നോട്ട് ചാനല്‍ ഷോ എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ പേരില്‍ ഖജനാവില്‍ നിന്ന് വന്‍തോതിലുള്ള ധൂര്‍ത്താണ് നടക്കുന്നത്.
പരിപാടിക്കായി സിനിമ നടി ദുബായില്‍ താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടിരുന്നു. സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയിലെ മുഖ്യാതിഥിയായി ആശാ ശരത്ത് എത്തിയതിന് അഞ്ച് ലക്ഷമാണ് ചെലവാക്കിയത്. പരിപാടിയുടെ ഓരോ എപ്പിസോഡിനും രണ്ട് ലക്ഷം രൂപ പരമാവധി ചെലവ് നിശ്ചയിച്ചിരിക്കുമ്പോഴായിരുന്നു അധിക ചെലവ് വരുത്തിയത്.
കേരളത്തിലേക്ക് എത്താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റണ് നടി ആവശ്യപ്പെട്ടത്. ഇതിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു. താമസിക്കാന്‍ പഞ്ച നക്ഷത്ര ഹോട്ടല്‍ വേണമെന്നും നടി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂമാണ് ഒരുക്കിയത്. പരിപാടിക്കായി നടിയെ ഒരുക്കാന്‍ കൊച്ചിയില്‍ നിന്ന് മേക്കപ്പ്മാനെ കൊണ്ടുവന്ന വകയിലും വലിയ തുക ചെലവായി.
ഇതുപോലെ സിനിമാ താരങ്ങളായ റീമ കല്ലിങ്കലും ജോയ് മാത്യുവും പങ്കെടുത്തിരുന്ന എപ്പിസോഡുകളും സംപ്രേഷണം ചെയ്തിരുന്നു. വെറും രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് അഞ്ച് ലക്ഷം ചെലവായത്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് താമസിക്കുന്ന നടിയെ വലിയ ചെലവില്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവരുന്നത് ശരിയല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും ചെലവ് ചുരുക്കാന്‍ പരിപാടിയുടെ സംഘാടകര്‍ തയ്യാറായിരുന്നില്ല.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ അല്ല പകരം മുഖ്യമന്ത്രിയെ മഹത്വവൽക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് പരക്കെയുള്ള ആക്ഷേപം.
https://www.facebook.com/Malayalivartha
























