ദേഹത്ത് തൊട്ടുള്ള കളി വേണ്ട... അതാരായാലും; പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ; ഇര്‍ഷാദ് അലി

സംവിധായകൻ പ്രിയനന്ദനെതിരായ ആക്രമനത്തിൽ പ്രതികരണവുമായി നടൻ ഇർഷാദ് അലി. ദേഹത്ത് തൊട്ടുള്ള കളി വേണ്ട... അതാരായാലും ... എന്ന് അദ്ദേഹം തൻെറ ഫേസ്ബുക്കിൽ പ്രതികരിച്ചു. പ്രിയനന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഇർഷാദ് അലിയുടെ പ്രതികരണം.
പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന്‍ ഇര്‍ഷാദ് അലി പ്രതികരിച്ചു. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറില്‍ നിന്നും ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആരുമറിയാത്ത ആള് പ്രശസ്തിക്കുവേണ്ടി ചെയ്തതാണ്' എന്നൊക്കെയാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു സംവിധായകനെയാണ് ഗോപാലകൃഷ്ണന്‍ ആരുമറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.
എന്നാൽ സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രിയനന്ദനെ മര്‍ദിക്കണമെങ്കില്‍ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അന്ന് ആ പ്രകടനം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയനന്ദന് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ആക്രമണം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രിയനന്ദനനെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ് പറഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്. സരോവര്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നാണ് സൂചന.
ഇന്നു രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ പറഞ്ഞു.
അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha






















