വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ തട്ടിപ്പ്; അവസാന പ്രതിയും പോലീസ് പിടിയിൽ

കൊല്ലം ജില്ലയിലെ കെഎസ്എഫ്ഇ വിവിധ ബ്രാഞ്ചുകളിൽ നിന്നും ചിട്ടിത്തുകയും ചിട്ടിയിൽ നിന്നും ലോണും വ്യക്തിഗത വായ്പയും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ സംഘത്തിലെ അവസാന പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. മുഖത്തല തൃക്കോവിൽവട്ടം കുറുമണ്ണ സലാവുദ്ദീൻ മൻസിൽ സലാവുദ്ദീൻ മകൻ അഫ്സൽ സലാവുദ്ദീനെ കഴിഞ്ഞദിവസം മധുരയിൽ നിന്നും കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മധുരയിൽ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം മധുരയിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടിച്ചത്.
കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ക്ലാർക്കായ കെൻസി ജോൺസനാണ് മുഖ്യസൂത്രധാരൻ. ഇയാൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർത്താണ് ഈ തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിൽ കെൻസി ജോൺസൺ ഉയർന്ന സലയുള്ള ചിട്ടിയ്ക്ക് ചേർന്നശേഷം ചിട്ടിപ്പണം വാങ്ങുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ജീവനക്കാർ അല്ലാതെ ടിയാളുടെ സുഹൃത്തുക്കളുടെയും പേരിൽ വ്യാജമായി സാലറി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഹാജരാക്കിയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
കെഎസ്എഫ്ഇ യിൽ നിന്ന് ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ചോദിച്ചു പഞ്ചായത്ത് ഓഫീസിലേക്ക് അയക്കുന്ന കത്തും തന്ത്രപരമായി കൈക്കലാക്കി വ്യാജ സീലും ഒപ്പും രേഖപ്പെടുത്തി മടക്കി അയച്ചിരുന്നത് കെൻസി ജോൺസൺ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട്, കിളികൊല്ലൂർ, കൊട്ടിയം, പാരിപ്പള്ളി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ തട്ടിപ്പ്കേസ് കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ ജി സർജു പ്രസാദിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
അഭിലാഷ്, സനൻ എന്നീ പേരുകളിൽ കുണ്ടറ കെഎസ്എഫ്ഇ ബ്രാഞ്ച് സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് ഫോണിൽ തിരക്കിയതിനാൽ ഇങ്ങനെ ജീവനക്കാർ ഈ ഓഫീസിൽ ജോലി നോക്കുന്നില്ല എന്ന് പറഞ്ഞതിൽ നിന്നാണ് ഈ കേസിനു തുമ്പ് ഉണ്ടാക്കുന്നത്. ഈ കേസിലെ മുഖ്യപ്രതിയായ കെൻസി ജോൺസൺ ഭാര്യ ഷിജി ജോൺസൺ, വിമലാ ജോൺസൺ, നവാസ്, അൻഷാദ്, സനൻ, ശരത് ഭദ്രൻ, സോണി പി ജോൺ, അഭിലാഷ്, അജിത്, വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നെപ്പോളിയൻ എന്നിവരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അവസാന പ്രതിയായ അഫ്സൽ സലാവുദ്ദീനെ കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് (സിബ്രാഞ്ച്) അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ സർജു പ്രസാദ്, സബ്ഇൻസ്പെക്ടർ ശ്രീ ബാലൻ കെ, അസിസ്റ്റൻസ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, ജയപ്രദീപ്, ഷാനവാസ്.എച്ച്, സുഭാഷ്ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രേംകുമാർ എന്നിവർ അടങ്ങുന്ന സംഘം മധുരയിൽ നിന്നാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















