പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പ്രിയനന്ദനനെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ് നേരെത്തെ വ്യക്തമാക്കിയിരുന്നു.
പ്രതി ബസ്സില്‍ കൊടുങ്ങല്ലൂരേക്ക് രക്ഷപ്പെട്ടു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിയനന്ദനന്റെ ശബരിമല പോസ്റ്റില്‍ പ്രകോപിതനായാണ് ഇത് ചെയ്തതെന്ന് സരോവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
പ്രിയനന്ദനന്‍റെ തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്.
അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രിയനന്ദനെ മര്‍ദിക്കണമെങ്കില്‍ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അന്ന് ആ പ്രകടനം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയനന്ദന് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ആക്രമണം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന്‍ ഇര്‍ഷാദ് അലി പ്രതികരിച്ചു. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറില്‍ നിന്നും ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആരുമറിയാത്ത ആള് പ്രശസ്തിക്കുവേണ്ടി ചെയ്തതാണ്' എന്നൊക്കെയാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു സംവിധായകനെയാണ് ഗോപാലകൃഷ്ണന്‍ ആരുമറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.
https://www.facebook.com/Malayalivartha























