അഞ്ചുവർഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവർക്ക് കത്തയച്ചു സുഖിപ്പിക്കുകയാണ്; എം.ബി.രാജേഷ് എം.പി.

കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കത്തയച്ച് സുഖിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ് എം.പി. രാജ്യത്ത് ആകമാനം പത്ത് കോടി വീടുകളിലാണ് മോദി എഴുത്തയക്കുന്നത്, ഇതിന്റെ ഭാഗമായി തന്റെ മണ്ഡലത്തില്‍ മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എണ്‍പത് കത്തുകള്‍ ലോറിയിലാക്കി കൊണ്ട് വന്നുവെന്നും അത് പോസ്‌റ്റോഫീസിലെ കമ്ബ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി എന്നും എം.ബി.രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കുത്തും കത്തും
----------------
അഞ്ചുവർഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവർക്ക് കത്തയച്ചു സുഖിപ്പിക്കുകയാണ്. പെട്രോൾ-ഡീസൽ-പാചകവാതക വിലകളെല്ലാം അടിക്കടി കൂട്ടി ദിനംപ്രതിയെന്നോണമായിരുന്നു ജനങ്ങളെ ഇതുവരെ കുത്തിക്കൊണ്ടിരുന്നത്. നോട്ടു റദ്ദാക്കലും ജി.എസ്.ടിയും പോലുള്ള മെഗാകുത്തുകൾ വേറെ. തെരഞ്ഞെടുപ്പായപ്പോൾ കുത്തിന് അവധി നൽകാനാണ് ആലോചന. ഇനി കത്തിന്റെ കാലം.
ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥൻമാർക്കാണ് സർക്കാർ ചെലവില് മോദിയുടെ വർണ്ണചിത്രം പതിച്ച വില കൂടിയ കവറിൽ കത്തയക്കുന്നത്. പാലക്കാട് മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എൺപത് കത്തയച്ചു. സ്പീഡ് പോസ്റ്റിലാണ് അയക്കുന്നത്. കത്തൊന്നിന് 41 രൂപ. ആകെ 410 കോടി തപാൽ ചിലവ്. അച്ചടിച്ചെലവ് 2.50*10 കോടി=25 കോടി. ലോറികളിൽ പാലക്കാടെത്തിച്ചാണ് അയക്കുന്നത്. മേൽനോട്ടം ബി.ജെ.പി. ജില്ലാ ഓഫീസിൽ നിന്നും. ലോറിവാടകയും കവറിന്റെ വിലയുമെല്ലാം വേറെ വരും. എല്ലാം പൊതു പണം.(പ്രളയകാലത്ത് കേരളത്തിന് അനവുദിച്ച അരിയുടെയും മണ്ണെണ്ണയുടെയും കാശ് വെള്ളമിറങ്ങുന്നതിന് മുമ്പ് തന്നെ ചോദിച്ചവരാണ് ഇത് ചെയ്യുന്നത്) പോസ്‌റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തിൽ വരെ മാറ്റങ്ങൾ വരുത്തി. ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തി. ലക്ഷക്കണക്കിന് കത്തുകൾ വ്ന്നു കുമിഞ്ഞു കൂടിയതോടെ തപാൽ സംവിധാനം ആകെ അവതാളത്തിലായി. മിക്ക കത്തിലും മേൽവിലാസം കൃത്യമല്ലാത്തതിനാൽ ആളെത്തേടി വലഞ്ഞു. പഴയ ഒരു സിനിമയിൽ KALA എന്ന പേര് കാള എന്ന് വായിച്ച് വലഞ്ഞ പോലെ. ബി.ജെ.പി.യും മോദിയുമൊക്കെയാവുമ്പോൾ അവർക്ക് വേണ്ടപ്പെട്ടവരായ കാളക്കും പശുവിനുമൊക്കെ കത്തയച്ചുകൂടെന്നില്ലല്ലോ.
എന്തിനാണ് കത്തെന്നല്ലേ? ആയുഷ്മാൻ ഭാരത്-പി.എം.ജെ.എ.വൈ എന്നീ യോജനകളുടെ പേരിലും ചെലവിലുമാണ് തന്റെ സർക്കാരിന്റെ അവകാശവാദങ്ങൾ നിരത്തിക്കൊണ്ടുള്ള കത്ത്. എന്താണ് ആയുഷ്മാൻ ഭാരതിന്റെ സ്ഥിതി? ഒരു ഭാഗം രാജ്യത്താകെ 1.5 ലക്ഷം ഹെൽത്ത് & വെൽനെസ് സെന്ററുകൾ സ്ഥാപിക്കലാണ്. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പേരൊന്ന് പരിഷ്‌ക്കരിച്ചതാണ്, മറ്റൊന്നുമല്ല. ഒരു സെന്ററിന് ബജറ്റിൽ വകയിരുത്തിയ തുക വെറും 80,000 രൂപ മാത്രം! രണ്ടാം ഭാഗം പി.എം.ജെ.എ.വൈ. ഒരു കുടുംബത്തിലെ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം,അഞ്ചംഗ കുടുംബത്തിനാകെ പരമാവധി 5 ലക്ഷം രൂപ ചികിത്സാ ഇൻഷ്വറൻസ് എന്നാണ് അവകാശവാദം. 2018-19 ലെ ബജറ്റിൽ ഇതിനനുവദിച്ച തുക 2500 കോടി മാത്രം. അതായത് 10 കോടി കുടുംബം 50 കോടി ആളുകൾ എന്നു പറയുമ്പോൾ ആളൊന്നിന് 40 രൂപ മാത്രം! ഇനി സംസ്ഥാന സർക്കാരുകളുടെ 40% വിഹിതം കൂടി കൂട്ടിയാലും ആളൊന്നിന് 67 രൂപ മാത്രം! ഇനി നീതി ആയോഗ് പറയുന്ന പ്രകാരം പതിനായിരം കോടി കൊടുത്താൽ പോലും ആളൊന്നിന് 200 രൂപ മാത്രം. ഒറ്റത്തവണ ആശുപത്രിയിൽ പോകാൻ തികയില്ല ഇത് എന്ന് പ്രത്യേകം പറയണോ? 2018-19 ൽ കൊട്ടിഘോഷിച്ച ഈ പദ്ധതിക്ക് നീക്കിവച്ച 2000 കോടിയിൽ നിന്ന് 435 കോടി ചെലവഴിക്കുന്നത് കത്തയക്കാനും. എങ്ങിനെയുണ്ടെന്റെ ബുദ്ധി എന്ന് മോദി. 'ബേഠി ബചാവോ ബേഠി പഠാവോ' പദ്ധതിയുടെ പകുതി തുകയും പരസ്യത്തിനു ചെലവഴിച്ചുവെന്ന് പാർലമെന്റിൽ സർക്കാർ തന്നെ സമ്മതിച്ചതാണല്ലോ. പെൺകുഞ്ഞിനെ രക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കിയ ജില്ലകളിൽ 53 ഇടത്ത് പെൺകുട്ടികളുടെ അനുപാതം കുറയുകയാണ് ചെയ്തതെന്നും സർക്കാരിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് മോദി യോജനകളുടെ കഥ. മോദിക്ക് പ്രധാനം ജനങ്ങളുടെ ക്ഷേമമൊന്നുമല്ല. പ്രചാരണം മാത്രമാണ്. കാര്യമൊന്നും നടന്നില്ലെങ്കിലും എന്തോ മഹാകാര്യം നടന്നെന്ന പ്രതീതിയുണ്ടാക്കിയാൽ മാത്രം മതി. 'നിങ്ങളില്ലാതെ എന്താഘോഷം' എന്നു ചോദിക്കുന്ന പോലെ മോദി ചോദിക്കുന്നു. ''പരസ്യമല്ലാതെ എന്ത് ഭരണം?'അഞ്ചു കൊല്ലം കുത്തു സഹിച്ച ജനം മോദിയുടെ ഇപ്പോഴത്തെ കത്ത് ചവറ്റു കൊട്ടയിലിടും.
https://www.facebook.com/Malayalivartha






















