ഹർത്താലിൽ ദേശീയ-സംസ്ഥാന പാതകള്‍ ഉൾപ്പെടെയുള്ള റോഡുകളിൽ നശീകരണം നടത്തിയാൽ പൂട്ട് വീഴുമെന്നുറപ്പായി; പൊതുമുതല്‍ നശീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ലോക്നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ വകുപ്പ്, കേരളാ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുക്കുന്നതിനാണ് ഡിജിപി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ദേശീയ, സംസ്ഥാനപാതകളും മറ്റ് പ്രധാനപാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. അത്തരത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിഞ്ഞ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പുതന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തിരം കോടതിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
അതേസമയം കഴക്കൂട്ടം അടൂര്‍ എം.സി റോഡില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും, മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഈ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എഞ്ചിനീയര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് റോഡ് നശിപ്പിച്ചവര്‍ക്കെതിരെ എൻജിനീയര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















