പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു ; എന്നാൽ പ്രിയാനന്ദനനെ ആക്രമിച്ചതിൽ ഞാൻ അതിശക്തമായി പ്രതിഷേധിക്കുന്നു, കാരണം അയാൾ എന്റെ ചങ്ങാതിയാണ് ; ജോയ് മാത്യു

സംവിധായകൻ പ്രിയനന്ദനനുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി നടനും സംവിധായകനുമായ ജോയ്മാത്യു. സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവർ മാപ്പ് അർഹിക്കുന്നില്ല എന്ന് ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
സംവിധായകൻ പ്രിയനന്ദനൻ എന്റെ ചിരകാല സുഹൃത്താണ്. ഞാൻ എഴുതിയ സങ്കടൽ എന്ന നാടകം പ്രിയൻ 1998ൽ സംവിധാനം ചെയ്യുകയുണ്ടായിട്ടുമുണ്ട്. പ്രിയന്റെ സിനിമയുമായി ഞാൻ സഹകരിച്ചിട്ടുമുണ്ട്. ശബരിമല വിഷയത്തിൽ ഫേസ് ബുക്കിൽ പ്രിയൻ എഴുതിയതിനെതിരെയുള്ള ഒരാക്രമണമാണല്ലോ പ്രിയന് നേരെ ഇപ്പോൾ നടന്നത്, ഗുഹാജീവികളിൽ നിന്നും വലിയ പരിഷ്ക്കാരമൊന്നും ചിന്തകളിൽ സംഭവിക്കാത്ത ഒരു ജനവിഭാഗമാണ് നമ്മൾ. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാൻ കെൽപ്പില്ലാത്ത, ശാസ്ത്രീയമായചിന്ത തങ്ങൾക്കാണെന്ന് അവകാശവാദമുള്ള അതേസമയം തങ്ങൾ ദൈവവിശ്വാസികൾക്ക് ഒപ്പമാണെന്ന് വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഒരു ഭാഗത്ത് എന്നാൽ “വിശ്വാസികളെ, ഞങ്ങളാണ് നിങ്ങളുടെ യഥാർത്ഥ രക്ഷാകർത്താക്കൾ” എന്നു വിലപിക്കുന്ന വേറൊരു കൂട്ടർ മറുഭാഗത്തും. സത്യത്തിൽ ഇവർക്കാർക്കും മനുഷ്യരിൽ വിശ്വാസമില്ല എന്നാണു നമുക്ക് മനസ്സിലാവുന്നത്. ചുരുക്കത്തിൽ ഇന്റർനെറ്റ് കണക്ഷൻ കയ്യിലുള്ള ഗുഹാജീവികൾ എന്നു നമ്മളെ വിശേഷിപ്പിക്കാം ഇങ്ങിനെയുള്ള നമ്മുടെ ഗുഹാജീവിതത്തിന്നിടയിലാണ് സുഹൃത്തുക്കൾ ആക്രമിക്കപ്പെടുന്നത്. അതും ഗുഹാമനുഷ്യ ജീവിത വ്യവസ്ഥകൾക്ക് വേണ്ടി ! സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവർ മാപ്പ് അർഹിക്കുന്നില്ല. എന്നാൽ അതേസമയം പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നു പറഞ്ഞില്ലെങ്കിൽ ഞാൻ വെറുമൊരു സാഹിത്യ അക്കാദമി ജീവിയായി തരംതാണുപോകും. അഭിപ്രായം ഉണ്ടെങ്കിൽ അഭിപ്രായ വ്യത്യാസവും ഉണ്ടാവും; ഉണ്ടാവണം. അഭിപ്രായവ്യത്യാസങ്ങൾ വെച്ചുപുലർത്തുന്ന ഒരു സമൂഹം ആയി നാം മാറണമെങ്കിൽ നമുക്ക് അത് പറയാൻ നല്ലൊരു ഭാഷ വേണം, എഴുതിപ്പോയ വാക്കുകൾ പ്രിയൻ തിരിച്ചെടുത്തെങ്കിലും ഒരു ക്ഷമാപണം കൂടെ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇതിലുണ്ടാകുമായിരുന്നുള്ളൂ. അതിലൂടെ ഒരാളും മോശക്കാരാവുന്നുമില്ല. എന്നാൽ ഒരു ഒരുകാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. എന്നാൽ പ്രിയാനന്ദനനെ ആക്രമിച്ചതിൽ ഞാൻ അതിശക്തമായി പ്രതിഷേധിക്കുന്നു. കാരണം അയാൾ എന്റെ ചങ്ങാതിയാണ് എന്ന് ജോയ്മാത്യു പ്രതികരിച്ചു.
ഇന്നലെ രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ വ്യക്തമാക്കിയിരുന്നു. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha






















