‘വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്; മുഖ്യമന്ത്രി പിണറായി വിജയന് സുരേന്ദ്രന്റെ മറുപടി; ഏറ്റെടുത്ത് ട്രോളന്മാര്‍

ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് സോഷ്യല്‍ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശന ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
‘വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്’. എന്നായിരുന്നു പിണറായിയുടെ പരാമര്‍ശത്തിനെതിരെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പൂവ് മണക്കുന്ന മോദിയുടെ ചിത്രത്തോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
പിന്നാലെ ട്രോളന്മാർ വിട്ടില്ല. സുരേന്ദ്രനെ തലങ്ങും വിലങ്ങും ട്രോളാൻ തുടങ്ങി.' എന്നാലും സുരേ ഒരു മണവും ഇല്ലാത്ത ഓർക്കിഡ് പുഷ്പങ്ങളുടെ മണം ആസ്വദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആണല്ലോ നമുക്ക് കിട്ടിയത്'. എന്നുതുടങ്ങി നിരവധി ട്രോളുകൾ ആണ് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്ന വിഷയമാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പിണറായി സംസാരിച്ചു തുടങ്ങിയത്.
'കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മളുടെ നാടിന്റെ പഴയ കാലാവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ കാലവസ്ഥാ മാറ്റത്തിനുള്ള തെളിവുകളുണ്ട്. നമ്മുടെ നാട്ടില്‍ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഒരു ദേശാടനപക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരാക്കുന്നുമുണ്ട്. കാരണം അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളാണ്. എന്തൊരാപത്താണ് വരാന്‍ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്' എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അല്‍പം തമാശയോടെയാണ് കേരളം കേട്ടത്. ഇടയ്ക്കിടയ്ക്ക് കേരളം ചുറ്റുന്ന നരേന്ദ്ര മോഡിയേയും അമിത് ഷായേയും രാഹുല്‍ ഗാന്ധിയേയും ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്നാണ് വ്യാഖ്യാനം വന്നത്.
അതിനിടെ മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് പക്ഷി ശാസ്ത്രജ്ഞര്‍ തന്നെ വെളിപ്പെടുത്തുന്നു. റോസി പാസ്‌റ്റെര്‍ അഥവാ റോസ് മൈന എന്ന പക്ഷി കേരളത്തിലെത്തുന്നത് അവയുടെ നാട്ടില്‍ തണുപ്പ് കൂടുന്നതുകൊണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്. കാലാവസ്ഥാമാറ്റം വരുത്തിയേക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കുമ്പോഴായിരുന്നു പരാമര്‍ശം. ഇവിടെ ചൂട് കൂടുന്നതുകൊണ്ടാണ് അവ എത്തുന്നതെന്നും പരിസ്ഥിതിപ്രേമികള്‍ പറയുന്നുണ്ട്.
യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശൈത്യകാലം തുടങ്ങുമ്പോഴാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്. ആകാശത്ത് സര്‍ക്കസുകള്‍ (അക്രോബാറ്റിക്‌സ്) കാട്ടിക്കൊണ്ടുള്ള ഇവയുടെ പറക്കല്‍ കൗതുകം പകരുന്ന കാഴ്ച. ഒരു കൂട്ടത്തില്‍ ആയിരക്കണക്കിന് പക്ഷികളുണ്ടാകും. സ്റ്റാര്‍ലിങ് കുടുംബത്തില്‍പ്പെട്ട പക്ഷിയുടെ ശാസ്ത്രനാമം പാസ്റ്റര്‍ റോസേസ്. കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ആലിലും പരിസരത്തും ഇവ കൂട്ടമായി ചേക്കേറുന്നത് കാണാം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപവും ഇവയുടെ വലിയ സാന്നിധ്യമുണ്ട്. കേരളത്തിലെമ്പാടും ഏറിയും കുറഞ്ഞും ഇവയുണ്ട്. വന്‍തോതില്‍ വരാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂവെന്ന് കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളിലാണ് മലയാളക്കരയിലേക്കുള്ള ഇവയുടെ ദേശാടനം. വെട്ടുകിളികള്‍, പുഴുക്കള്‍ എന്നിവ പ്രധാന തീറ്റ. മറ്റ് തീറ്റകളും തിന്നും. കേരളത്തിന്റെ പല ഭാഗങ്ങളിലും അഴുകുന്ന മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും ഇവയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നെന്ന് കരുതുന്നുണ്ട്.
അതെന്തായാലും ഇവ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ക്കിടയാക്കുന്നതായി കണ്ടെത്തിയിട്ടില്ല. മാത്രവുമല്ല മാലിന്യത്തിലുണ്ടാകുന്ന പുഴുക്കളെയും മറ്റും വന്‍തോതില്‍ തിന്നുതീര്‍ത്ത് നാട് വൃത്തിയാക്കുന്നുമുണ്ട്. രണ്ട് കാര്യങ്ങള്‍ക്കായാണ് ഭൂരിഭാഗം പക്ഷികളുടെയും ദേശാടനങ്ങള്‍. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളില്‍നിന്ന് രക്ഷ നേടാനാണ് ഒന്ന്. തീറ്റ തേടിയാണ് മറ്റൊന്ന്. ഇവയുടേത് ഇത് രണ്ടിനും വേണ്ടിയുള്ള വരവ്. ഇവയുടെ തലയ്ക്കും ചിറകിനും കറുത്ത നിറമാണ്. ബാക്കി ഭാഗങ്ങളെല്ലാം റോസ് നിറവും. അങ്ങനെയാണ് റോസി പാസ്‌റ്റെര്‍ എന്ന േപര് വീണത്. ഇവിടെ കാണുന്നവ അത്ര നിറമുള്ളവയല്ല. തണുപ്പില്‍നിന്ന് ഇവിടത്തെ ചൂടിലേക്ക് എത്തുമ്പോള്‍ സൗന്ദര്യം ചോര്‍ന്നുപോകുന്നു.
മാര്‍ച്ചിലാണ് മടക്കയാത്ര. ഇവിടത്തെ തീറ്റയെല്ലാം തിന്ന് ജന്മദേശത്ത് തിരിച്ചെത്തുമ്പോഴേക്കും പക്ഷികള്‍ സുന്ദരികളും സുന്ദരന്‍മാരുമാകും. പിന്നെ ഇണചേരലിന്റെ നാളുകള്‍. മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമെല്ലാം സ്വദേശത്തുതന്നെ.
https://www.facebook.com/Malayalivartha
























