കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി പകരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ഐ.ജി എം.പി ദിനേശിനെ പുതിയ എം.ഡിയായി നിയമിച്ചു; പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് മാറിയത് നാലുപേര്‍

പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് മാറിയത് നാലുപേര്‍. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി പകരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ഐ.ജി എം.പി ദിനേശിനെ പുതിയ എം.ഡിയായി നിയമിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ചുമതലയേല്‍ക്കും. അതേസമയം അദ്ദേഹം വരുന്ന മേയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. ഈ സാഹചര്യത്തിൽ പുതിയ എം.ഡിയെ വീണ്ടും കണ്ടെത്തേണ്ടിവരുകയോ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയോ ചെയ്യേണ്ടിവരും.
ഡിജിപി പദവിയിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ തലവനായ ടോമിൻ തച്ചങ്കരി സിഎംഡിയുടെ അധികച്ചുമതലയാണു വഹിച്ചിരുന്നത്. ശബരിമല സീസണിൽ റെക്കോർഡ് വരുമാനം നേടിയതോടെ, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം സർക്കാരിന്റെ സഹായമില്ലാതെ നൽകിയതിനു പിന്നാലെയാണു തച്ചങ്കരി പുറത്താകുന്നത്. യൂണിയനുകളുമായി സഹകരിക്കുന്നയാൾ തലപ്പത്തു വരണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എം.പി. ദിനേശ് കൊച്ചി സിറ്റി കമ്മിഷണറെന്ന നിലയിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സാമ്ബത്തിക പരിഷ്കാരങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയുംവിധം കോര്‍പ്പറേഷനെ സാമ്ബത്തിക ഭദ്രതയിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ മാറ്റിയത്. അതിനൊടുവിലാണ് സ്ഥാനചലനം എന്നതും ശ്രദ്ധേയം. പുതിയ എം.ഡി ചുമതലയേല്‍ക്കുമ്ബോള്‍ തച്ചങ്കരി തുടങ്ങിവച്ച പരിഷ്കരണ നടപടികള്‍ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആന്റണി ചാക്കോയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എം.ഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. മൂന്നുകൊല്ലം അദ്ദേഹം എം.ഡി കസേരയിലുണ്ടായിരുന്നു. അദ്ദേഹം വിരമിച്ചപ്പോഴാണ് പുതിയ എം.ഡിയെ നിയമിച്ചത്.
ആന്റണി ചാക്കോയുടെ പിന്‍ഗാമി ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജമാണിക്യം ആയിരുന്നു. ഒരു കൊല്ലം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ അദ്ദേഹത്തിനായി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കമ്ബനിയില്‍ നിന്ന് വാങ്ങാനും ഡിപ്പോകളില്‍ ഹോര്‍ഡിംഗ്സുകള്‍ വയ്ക്കാനുള്ള കരാര്‍ നിലവിലുള്ളയാള്‍ക്ക് പുതുക്കി നല്‍കാനുമുള്ള തീരുമാനങ്ങളെ എതിര്‍ത്തതിന്റെയും സ്വകാര്യ ബസുടകളുടെ സ്വാധീനത്തിന് വഴങ്ങാത്തതിന്റെയും പേരിലായിരുന്നു സ്ഥാനചലനമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ ഹേമചന്ദ്രനെയാണ് രാജമാണിക്യത്തിന് ശേഷം എം.ഡിയായി നിയമിച്ചത്. പക്ഷേ, ആറുമാസമേ അദ്ദേഹം തുടര്‍ന്നുള്ളൂ. പിന്നീട് അദ്ദേഹത്തെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3200 കോടിയുടെ വായ്പ തരപ്പെടുത്താന്‍ പ്രയത്നിച്ചത് അദ്ദേഹമാണ്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ സര്‍വീസുകള്‍ കാര്യക്ഷമമാക്കാനുള്ള നടപടികളും നടത്തി.
തുടർന്ന് 2018 ഏപ്രിലിലാണ് തച്ചങ്കരി എം.ഡി സ്ഥാനത്തെത്തുന്നത്. ഒമ്പതര മാസമാണ് അദ്ദേഹം ആ കസേരയിലിരുന്നത്. മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പ്രവര്‍ത്തന മികവോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ അദ്ദേഹം പല പരിഷ്കരണ നടപടികളും നടപ്പാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ്. കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























