പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുൾപ്പെടെയുള്ള റേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന.. സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ ഇ.ഡി തീരുമാനിച്ചുകഴിഞ്ഞു.. പ്രതികളുടെ ജാമ്യം എതിർത്ത് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ ആരോപണം ഇ ഡി ഉന്നയിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഉന്നത സി.പി.എം നേതാക്കളുൾപ്പെട്ട ഗൂഢാലോചനയാണെന്നും സാഹചര്യത്തെളിവുകളിൽ ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി വി. ജോയ് ഉൾപ്പെടെയുള്ളവരുടെ മുന്നിലാണ് ആക്രമണം നടന്നത്.
ഇവരുടെ പ്രകോപനപരമായ പ്രസംഗം അക്രമം നടത്താൻ അണികൾക്കുള്ള സൂചനകളായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതാക്കൾ അണികളെ പ്രേരിപ്പിച്ചു. സി.പി.എമ്മിന്റെ ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന ഈ അക്രമത്തിന് പിന്നിലുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു.പിണറായി വിജയന്റെ കൂടി അറിവോടെയാണ് കലാപം നടന്നതെന്ന് ഇഡി വിശ്വസിക്കുന്നു. വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്. ബോധപൂർവം നിയമവാഴ്ചക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു അത്. സി.പി.എം പാർട്ടിയോ നേതൃത്വമോ ഈ കേസിന്റെ അന്വേഷണ പരിധിയിൽ നിലവിലില്ല. അതിലേക്ക് കൊണ്ടു വരിക എന്നതാണ് ഇ ഡിയുടെ ലക്ഷ്യം. പിണറായിവിജയൻ വീടിന് പുറത്ത് മാധ്യമങ്ങളെകാണുമ്പോഴാണ് പുറത്ത് ഇ ഡി ഉദ്യോഗസ്ഥർ അക്രമത്തിന് ഇരയാകുന്നത്. ഇക്കാര്യം അപ്പോൾ തന്നെ പിണറായി അറിഞ്ഞതായി ഇ ഡി മേധാവികൾ വിശ്വസിക്കുന്നു.
എന്നിട്ടും തിരുത്താൻ തയാറായില്ല. അതിലാണ് ഇഡിക്ക് പ്രകോപനമുണ്ടായത്.പ്രതി ടി. വീണ താമസിക്കുന്ന വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പിണറായി വിജയനെ ചോദ്യം ചെയ്തിട്ടില്ല.എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. പിണറായിയെ ചോദ്യം ചെയ്തു എന്ന മട്ടിൽ വ്യാജ പ്രചരണമുണ്ടായി. ഇക്കാര്യം പിണറായി നിഷേധിച്ചില്ല.ആക്രമണത്തിന് ആസൂത്രണ ശ്രമം നടന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിന്റെ പല ഭാഗങ്ങളിലായി ആയുധങ്ങളുമായാണ് പ്രവർത്തകർ നിന്നത്. പൊലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ വധിക്കപ്പെടുമായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്ക് സിവിൽ കോടതിയുടെ അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ചാണ് വീണയുടെ വീട്ടിലെ പരിശോധനയെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കി.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും അതിനാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ അവർ പാഞ്ഞടുത്തതെന്നും തങ്ങളുടെ പ്രവൃത്തി ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കുമെന്ന് പ്രതികൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നെന്നും കോടതിയുടെ നിരീക്ഷണവുണ്ടായി. .
ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തകർത്ത് പ്രതികൾ പൊതുമുതൽ നശിപ്പിച്ചതായും കോടതി കണ്ടെത്തി. അതായത് ഇ ഡി നൽകിയ റിപ്പോർട്ടിനോട് കോടതി യോജിച്ചെന്ന് ചുരുക്കം. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യംനൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിക്കുന്നത് പോലെ ആകുമെന്ന വിലയിരുത്തലും കോടതി നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസാണ് ഈ നിരീക്ഷണം നടത്തിയത്.വട്ടിയൂർക്കാവ് മാർക്കറ്റ് ലൈൻ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശ്ശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നീ പ്രതികളുടെ ജാമ്യഹരജിയാണ് കോടതി തള്ളിയത്.
അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി ബിനു ഉൾപ്പെടെ എട്ട് പ്രതികൾ കൂടി ജില്ല കോടതിയിൽ ജാമ്യ ഹരജി ഫയൽ ചെയ്തു. ഹരജികൾ ജൂലൈ മൂന്നിന് കോടതി പരിഗണിക്കും. എന്നാൽ ഹൈക്കോടതിയിൽ നടന്നത് മറ്റ് ചില സംഭവവികാസങ്ങളാണ്. 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തെന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്.. കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നോ എന്നാരാഞ്ഞ കോടതി, ഏകപക്ഷീയമായി ജാമ്യം റദ്ദാക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ടവരെ വിശദമായി കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
തുടർന്ന്, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു. കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും. എസ്എഫ്ഐ നേതാവായ ഹരീഷ് കുമാറിനു തിരുവനന്തപുരം സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഇ.ഡിയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒൻപതാം പ്രതി എസ്എഫ്ഐ നേതാവ് ഹരീഷ് കുമാറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഹാജരായ പ്രോസിക്യൂട്ടർ കസ്റ്റഡി ആവശ്യമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്ന വിധത്തിൽ വിവാദങ്ങളും ആരംഭിച്ചു. പിന്നാലെ സർക്കാരും ഇ.ഡിയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആക്രമണത്തിൽ പങ്കെടുത്ത 25 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പല പ്രതികളും രാജ്യം വിട്ടുപോയതായി സംശയിക്കുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ആക്രമണത്തിന് പിന്നിലെ പണമിടപാടുകൾ കണ്ടെത്താൻ പ്രതികളിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ ഒൻപതാം പ്രതിക്ക് ലഭിച്ച ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല. അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ ഒരു ഭാഗം മാത്രം കേട്ട് തീരുമാനമെടുക്കാൻ പറ്റില്ലെന്നും കുറ്റകൃത്യത്തിൽ ഓരോ പ്രതിയുടെയും കൃത്യമായ പങ്കാളിത്തം മനസിലാക്കണമെന്നും കോടതി പറഞ്ഞു. ഒൻപതാം പ്രതിയുടെ പങ്ക് എന്താണെന്നും ആരാഞ്ഞ കോടതി, മറുഭാഗം കേൾക്കാതെ ജാമ്യ ഉത്തരവ് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സർക്കാർ നൽകിയ കേസിൽ എതിർ കക്ഷിയായ ഹരീഷ് കുമാറിന് നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, തൽക്കാലം രണ്ടാം സാക്ഷിയായ മുൻ പ്രോസിക്യൂട്ടർ ടി.ഗീനാകുമാരിക്ക് നോട്ടിസ് അയയ്ക്കേണ്ടതില്ലെന്നും നിർദേശിച്ചു. ഇ.ഡി നൽകിയ ഹർജിയിൽ സർക്കാരിനും മ്യൂസിയം പൊലീസ് എസ്എച്ച്ഒയ്ക്കും കോടതി നോട്ടിസ് അയച്ചു. രണ്ടാം കക്ഷിയായ ഹരീഷ് കുമാറിന് ആവശ്യമെങ്കിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാം.സർക്കാരിന് സംഭവിച്ച ഒരുപിഴവാണ് ഇത്തരം ഒരു നീക്കം ഹൈക്കോടതിയിൽ നിന്നുണ്ടാവാൻ കാരണം. ഗീനാ കുമാരിയെ സർക്കാർ കേസിൽ എതിർകക്ഷിയായി ചേർക്കാൻ പാടില്ലായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയത് ഗീനാകുമാരിയല്ല. പകരം തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്. കോടതിക്ക് തെറ്റു സംഭവിച്ചാൽ തന്നെ കോടതി അക്കാര്യം സമ്മതിക്കുകയില്ല. പ്രത്യേകിച്ച് ഹൈക്കോടതിയിൽ നിന്നും അത്തരം ഒരു പരാമർശം ഉണ്ടാവുകയില്ല.
ഗീനാകുമാരിയുടെ പാർട്ടി എന്താണെന്ന് സർക്കാരിന് നന്നായി അറിയാമായിരുന്നു.എന്നിട്ടും പിണറായി കേസ് അവർക്ക് തന്നെ നൽകി. ഇത്തരം കാര്യങ്ങളിൽ സർക്കാർ അവധാനതയോടെ പെരുമാറേണ്ടിയിരുന്നു. അതിന്റെ ഫലമാണ് സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത് .ഒൻപതാം പ്രതി രക്ഷപ്പെട്ടു എന്നു തന്നെ പറയേണ്ടിവരും. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അതിക്രമക്കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്നാണ് മനസിലാക്കുന്നത്. . കേസില്‍ അതീവ നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഡിജിറ്റല്‍ തെളിവുകളും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നീട്ടിവെക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായ നിയമയുദ്ധങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നത്.
തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് പ്രതികള്‍ക്ക് നിയമപരമായി രക്ഷപ്പെടാന്‍ വഴിതുറക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസിന്റെ ഈ പിന്‍വാങ്ങല്‍. കേസില്‍ യാതൊരുവിധ വീഴ്ചകളും വരുത്താതെ, സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രം കോടതിയില്‍ കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന ഉന്നത നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ പുതിയ തീരുമാനം. സിപിഎമ്മിന്റെ ഉന്നത തല ഗൂഡാലോചനയാണ് ആക്രമണമെന്ന് ഇഡി ആരോപിച്ചിട്ടുണ്ട്.പ്രതികളെ നിയമത്തിന് മുന്നില്‍ പരമാവധി തളച്ചിടുക എന്ന ലക്ഷ്യത്തോടെ കടുത്ത തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇ.ഡി. ഉദ്യോഗസ്ഥരെ കായികമായി ആക്രമിച്ച കേസും, ഇതേ സംഭവത്തിന്റെ തുടര്‍ച്ചയായി സ്ഥലത്തെത്തിയ പോലീസുകാരെ അക്രമിച്ച കേസും വെവ്വേറെയായിട്ടായിരുന്നു പോലീസ് ആദ്യം കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ ഇവ രണ്ടും ഒരൊറ്റ സംഭവത്തിന്റെ ഭാഗമായതിനാല്‍ ഒന്നിച്ച് കൊണ്ടുപോകാനാണ് പോലീസിന്റെ ആലോചന. കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും.ക്രമസാധാന പാലകര്‍ക്ക് നേരെയുണ്ടായ ആക്രമണവും കേന്ദ്ര ഏജന്‍സിയുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതുമായ രണ്ട് കേസുകളും ഒന്നിച്ച് ചേര്‍ത്ത് ഒറ്റ കുറ്റപത്രമായി കോടതിയില്‍ സമര്‍പ്പിക്കാനാണ് ഇപ്പോള്‍ പോലീസ് നീക്കം നടത്തുന്നത്. ഇത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും കേസിന്റെ ഗൗരവം കുറയ്ക്കുന്നതിനുമുള്ള സാധ്യതകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് പോലീസ് കരുതുന്നു. അക്രമം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പരിശോധനാ ഫലമാണ് ഇനി പോലീസിന് ലഭിക്കാനുള്ളത്. സൈബര്‍ സെല്ലിന്റെയും സ്റ്റേറ്റ് ഫോറന്‍സിക് ലബോറട്ടറിയുടെയും പക്കലുള്ള ഈ റിപ്പോര്‍ട്ടുകള്‍ കേസില്‍ അതീവ നിര്‍ണ്ണായകമാണ്.
സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ രേഖകള്‍, ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ സ്ഥിരീകരണം കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഈ പരിശോധനാ ഫലങ്ങള്‍ ഔദ്യോഗികമായി കൈപ്പറ്റിയ ശേഷം മാത്രമേ കുറ്റപത്രത്തിന്റെ അന്തിമരൂപം തയ്യാറാക്കുകയുള്ളൂ എന്ന് സിറ്റി പോലീസ് ഉന്നതര്‍ വ്യക്തമാക്കി.അതേസമയം, കേസില്‍ പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഹൈക്കോടതിയില്‍ പുരോഗമിക്കുകയാണ്. കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കാതെ പ്രതിയുടെ ജാമ്യം പെട്ടെന്ന് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കൂടി കേട്ട ശേഷമേ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് കോടതി അറിയിച്ചു. എന്നാൽ ഒൻപതാം പ്രതിയുടെ കാര്യത്തിൽ സർക്കാർ ഇനികടുംപിടുത്തത്തിന് നിൽക്കില്ല. ഗീനാകുമാരിയെ ഒഴിവാക്കിയതോടെ അതിലും സർക്കാരിന് ഭയത്തിന്റെ കാര്യമില്ല. സർക്കാർ ഹൈക്കോടതിയോട് ഇടയാൻ നിൽക്കില്ലെന്ന് അർത്ഥം.ഇവന്‍മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും ആദ്യ കേസിലെ എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്.
10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.സംഭവത്തിൽ പോലീസും സി പി എമ്മും ഒത്തു കളിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇഡി റെയ്ഡിന്റെ കാര്യം അറിഞ്ഞില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരസ്യപ്രസ്താവന പോലീസിന് ഗുണമായി ഭവിച്ചു.
എന്നാൽ ഇക്കാര്യത്തിൽ പോലീസും സി പി എമ്മും തമ്മിൽ ധാരണയിലാണ് നീങ്ങിയതെന്ന വാർത്തകൾ പുറത്തുവന്നു. കലന്റാൺമെന്റിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നത് സിപി എമ്മിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്. തമ്പാനൂരിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ മെല്ലെ പോക്ക് നയം സ്വീകരിച്ചതോടെയാണ് ഇ.ഡി.ക്കെതിരായ ആക്രമണം കണ്ട് പോലീസ് മാറിനിന്നത്. ശക്തിയായി പ്രതിരോധിച്ചിരുന്നെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥർക്ക് ഇത്തരം ഒരു അപമാനം ഉണ്ടാകുമായിരുന്നില്ല. അതിനുള്ള സാഹചര്യം സർക്കാർ തന്നെ ഒരുക്കിയില്ലെന്ന് പറയുന്നതാവും ശരി. പറ്റുമെങ്കിൽ സി പി എമ്മിന് ഒരു പണി ഇരിക്കട്ടെയെന്ന് സർക്കാർ കരുതികാണും. നിരാലംബരായ കുറെ സാധാരണ സി പി എം പ്രവർത്തകർ കേസിൽ പ്രതിയായതോടെയാണ് ആക്രമണ ഗൂഢാലോചനയിലേക്ക് തിരിയാൻ ഇഡിയെ പ്രേരിപ്പിച്ചത്. പിടിയിലായ പലരും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. ചിലർക്ക് നിത്യവ്യത്തിക്ക് തന്നെ വകയില്ല. അവരിൽ പലരും പാർട്ടി പറഞ്ഞിട്ടാണ് ഇഡിയെ ആക്രമിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. പാർട്ടിയുടെ നിർദ്ദേശാനുസരണം കുറ്റക്യത്യത്തിൽ ഏർപ്പെട്ടവരിൽ നിന്നും കൃത്യമായ വിവരങ്ങൾ ഇഡി ശേഖരിച്ചു.
ഏതെല്ലാം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടന്നതെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മുന്നോട്ടുപോകുന്നത്. മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.
https://www.facebook.com/Malayalivartha























