കേന്ദ്രത്തിലെബിജെപി ഭരണത്തിന് അന്ത്യം കുറിക്കും; ബിജെപിക്കുനേരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ബിജെപിക്കുനേരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാൻ കേരളത്തിൽ ഇടതുപക്ഷം കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രഖ്യാപനവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു. ബിജെപിക്ക് പുറമെ കോൺഗ്രസിന് നേരെയും കോടിയേരി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഭരണത്തിലേറാൻ കഴിയില്ല എന്നും കോടിയേരി പറഞ്ഞു. പല സംസ്ഥാനങ്ങളിലായി മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ അതായിരുന്നു അവസ്ഥ. എന്നാൽ ഇടതുപക്ഷത്തിന്‍റെ ഒരു എം പിയെ പോലും റിസോർട്ടിൽ താമസിപ്പിക്കേണ്ടിവരില്ലെന്നും കോടിയേരി പറഞ്ഞു.
യു പി എ സർക്കാരിന്‍റെ നേട്ടങ്ങളായി പറയുന്ന വിവരാവകാശ നിയമവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയത് ഇടതുപക്ഷത്തിന്‍റെ നിർബന്ധത്തെ തുടർന്നായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും പാർട്ടി സജ്ജമാണ്. കൂടുതൽ സീറ്റുകളിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പാർട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. എൽ.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇടതുമുന്നണിയ്ക്ക് പ്രതികൂലമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നുവെന്നും കോടിയേരി വ്യക്തമാക്കി. പണ്ടും സർവേ റിപ്പോർട്ടുകൾ തെറ്റിയിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായിരുന്നു. പാർട്ടി ജനങ്ങൾക്കിടയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി വിപുലീകരണം നടത്തിയത്. മാര്‍ച്ച് 2-ന് പ്രചരണ ജാഥകളുടെ സമാപനമാകുന്നതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമാകും. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തും. പനോളി വിൽസൻ, അബ്ദുൾ ഖാദർ എം എല്‍ എ, എം വിജയകുമാർ എന്നീ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി സിപിഎമ്മിന്‍റെ സംസ്ഥാന കൺട്രോൾ കമ്മീഷൻ പുനഃസംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. നിലവിലെ മൂന്ന് അംഗങ്ങൾ ഒഴിവായ സാഹചര്യത്തിലാണിത്.
കേന്ദ്ര ബജറ്റും ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളുടെ തെളിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മ 40 വർഷത്തെ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. ബജറ്റില്‍ കാർഷികമേഖലയ്ക്ക് തുക തീരെ കുറവ്. കേരളത്തിന് ബജറ്റിൽ ഒന്നും ഇല്ല. ഇറക്കുമതി ചുങ്കം ഇനിയും കുറയ്ക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ നാണ്യവിളകളെ ബാധിക്കുമെന്നും കേന്ദ്ര ബജറ്റിനെതിരെ കോടിയേരി പറഞ്ഞു. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പിന്നാലെ പോകാനില്ല. കൂടുതൽ സീറ്റുകൾ വാങ്ങാൻ പി ജെ ജോസഫിന് ആശംസകൾ നേരുന്നു. അതിന് അദ്ദേഹത്തിന് ശേഷിയുണ്ടെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























