പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആര്‍.എസ്.എസ് ബന്ധം; സർവ്വീസിൽ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ബി.ജെ.പിയുടെ പാളയത്തിലെത്തിയ സെൻകുമാറിന്റെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്‌ണന്‍

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് നേരത്തെ തന്നെ ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്ത്. പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആര്‍.എസ്.എസ് ബന്ധം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന സംരക്ഷണ സമിതി ഇടത് മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ സംവിധാനമല്ല എന്നും അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ സീറ്റ് വിഷയത്തില്‍ യു.ഡി.എഫുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ.ജോസഫിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാസഫ് യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് പറയാമെന്നും കോടിയേരി വ്യക്തമാക്കി.
സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് ബി.ജെ.പിയുടെ പാളയത്തില്‍ സെൻകുമാർ എത്തിയത്. ബി.ജെ.പി ദേശീയനേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടാണ് സെന്‍കുമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്. ആര്‍.എസ്.എസിനേയും വരുതിയിലെത്തിക്കാന്‍ സെന്‍കുമാറിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായി ബി.ജെ.പിയിലെത്തിയ മുന്‍ ഐ.എ.എസ് ഓഫീസര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കുന്ന പരിഗണനയും സെന്‍കുമാറിന് പ്രചോദനമായിട്ടുണ്ട്.
സര്‍വീസിലുള്ളിടത്തോളം കാലം കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായാണ് സെന്‍കുമാറിനെ കണക്കാക്കിയിരുന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയയുടന്‍ ഇദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തുനിന്നും മാറ്റിയതാണ് ഇടതുമുന്നണിയുമായി സെന്‍കുമാര്‍ ഇടഞ്ഞതിനുള്ള പ്രധാനകാരണവും. അന്നുമുതല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് സെന്‍കുമാര്‍.
ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്‌എസിന്റെ കൂടെ പോയതെന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവന ഏറെ ചർച്ച ആയതാണ്. അതേത്തുടർന്ന് സെന്‍കുമാറിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഡിജിപിയായിരിക്കെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.സെന്‍കുമാര്‍ ആര്‍എസ്‌എസ് ചായ്‍വ് കാണിക്കുകയാണെന്ന തരത്തിൽ പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ടി പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ രംഗത്തെത്തിയത്.
'സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം'. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. ഈ പ്രസംഗം വീണ്ടും മൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സെൻകുമാർ വളരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി സെന്‍കുമാര്‍ ആരോപിചിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതെന്നും രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മാറ്റിക്കൊടുക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത് എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. പൊലീസ് പല പ്രാവശ്യം നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്നും കോടതി ഉത്തരവിന് വിരുദ്ധമായി അഹിന്ദുക്കളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കൊണ്ടുപോയതു തന്നെ നിയമപരമായി തെറ്റാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















