മുസ്ലീംലീഗിനെ പരുങ്ങലിലാക്കാന്‍ കെ.ടി. ജലീലിനെ പോര്‍ക്കളത്തിലെത്തിക്കാന്‍ സി.പി.എം ആലോചന.. 2004 ആവര്‍ത്തിക്കുന്നതിനാണ് ജലീലിനെ രംഗത്തിറക്കി പുതിയ കളിക്ക് സി.പി.എം തന്ത്രങ്ങള്‍ മെനയുന്നു

മുസ്ലീംലീഗിനെ പരുങ്ങലിലാക്കാന്‍ കെ.ടി. ജലീലിനെ പോര്‍ക്കളത്തിലെത്തിക്കാന്‍ സി.പി.എം ആലോചന.. 2004 ആവര്‍ത്തിക്കുന്നതിനാണ് ജലീലിനെ രംഗത്തിറക്കി പുതിയ കളിക്ക് സി.പി.എം തന്ത്രങ്ങള്‍ മെനയുന്നത്. എന്നാല്‍ ജലീല്‍ നിയമസഭയില്‍ നിന്നും വിജയിച്ചുവന്ന തവനൂര്‍ മണ്ഡലത്തിന്റെ ഭാവി ആലോചിച്ചാണ് അവര്‍ അശയക്കുഴപ്പത്തിലുള്ളത്. തവനൂര്‍ മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന വിലയിരുത്തല്‍ വന്നുകഴിഞ്ഞാല്‍ ജലീല്‍ ലോക്‌സഭാസ്ഥാനാര്‍ത്ഥിയാകുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലാണ് ജലീലിനെ രംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നത്. മുമ്പ് കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് ജലീല്‍ രാഷ്ട്രീയരംഗത്ത് കുതിച്ചുയര്‍ന്നത്. അത് ആവര്‍ത്തിക്കുന്നതിനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നത്. ജലീല്‍ ജയിച്ചുവന്ന തവനൂര്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും ഇന്നത്തെ മലപ്പുറം മണ്ഡലത്തിലെ മുന്‍കാല ചരിത്രമാണ് സി.പി.എമ്മിന് ആവേശം പകരുന്നത്. ജലീലിന് പൊതുവെ ജില്ലയിലുള്ള പ്രതിച്ഛായയോടൊപ്പം സി.പി.എമ്മിന്റെ സംഘടനാസംവിധാനം കൂടിയാകുമ്പോള്‍ വിജയിച്ചുകയറാമെന്നും അവര്‍ കണക്കുകൂട്ടുന്നു.
മലപ്പുറം സി.പി.എമ്മിന് ബാലികയറാമലയൊന്നുമല്ല. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് മുമ്പ് 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉറച്ചകോട്ടയായി കണക്കാക്കിയിരുന്ന ഇന്നത്തെ മലപ്പുറമായ അന്നത്തെ മഞ്ചേരി മണ്ഡലത്തില്‍ മുസ്ലീംലിഗിനെ പരാജയപ്പെടുത്തി വിജയിച്ച ചരിത്രം സി.പി.എമ്മിീനുണ്ട്. ഇന്നത്തെ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെയാണ് 2004ല്‍ ടി.കെ. ഹംസ പരാജയപ്പെടുത്തിയത്. മണ്ഡലത്തിന്റെ പേരില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഘടനയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യങ്ങള്‍ അനകൂലമാക്കി ശക്തമായ പൊതരുതാനാണ് സി.പി.എമ്മിന്റെ നീക്കം.
കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും മലപ്പുറത്ത്‌നിന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയാകുകയെന്നത് ഉറപ്പാണ്. കുഞ്ഞാലിക്കുട്ടിയോട് ശക്തമായ പൊരുതാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ച 2017ലെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 1.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അത് മറികടക്കുക അത്ര എളുപ്പമല്ലെന്ന് സി.പി.എമ്മിന് അറിയാം. എന്നാല്‍ അന്ന് പ്രാദേശിക നേതാവായ എം.ബി.ഫൈസലിനെ രംഗത്തിറക്കിയിട്ടുപോലും ഒരുലക്ഷത്തിലേറെ വോട്ട് തങ്ങള്‍ക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സി.പി.എം അവകാശപ്പെടുന്നു. അന്ന് കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായത്.
എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി ആകെ മാറിയെന്നാണ് സി.പി.എം വിലയിരുത്തല്‍. മുത്തലാഖ് വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം കഴിഞ്ഞ് എത്തിയതും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പ്രചരണായുധമായി സി.പി.എം മാറ്റിയിട്ടുണ്ട്. ബി.ജെ.പിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് ഈ സമയത്ത് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതെന്നും അവര്‍ പറയുന്നു. മുത്തലാഖ് വിഷയം ലീഗിനുള്ളില്‍ തന്നെ വലിയ പ്രശ്‌നവും സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വിശദീകരണം തേടുകയും ശാസന നല്‍കുകയും ചെയ്തിരുന്നു. ഇതൊക്കെ ലീഗിനുള്ളിലും മുസ്ലീംസമുഹത്തില്‍ പൊതുവേയും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയുടെ അലയൊലികള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും സി.പി.എം വിശ്വസിക്കുന്നു.
അതിന് പുറമെയാണ്ശബരിമല വിഷയം. ശബരിമല വിഷയം മുസ്ലീംലീഗ് ഉള്‍പ്പെടെ യു.ഡി.എഫിന് പ്രതികൂലമായി മാറിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സംഘപരിവാറിന്റെ അതേ നിലപാട് സ്വീകരിച്ചുകൊണ്ട് അവര്‍ക്കൊപ്പം യു.ഡി.എഫ് സമരത്തിന് തയാറായത് ന്യൂനപക്ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇടതുമുന്നണിക്ക് അനുകൂലമായി മാറിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്ഥാനാര്‍ത്ഥിവന്നാല്‍ മലപ്പുറം കടക്കുക ലീഗിന് അത്ര എളുപ്പമാവില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്.
മാത്രമല്ല, ലീഗിനുള്ളില്‍ കുടത്ത രാഷ്ട്രീയചേരിതിവ് നടക്കുന്നുണ്ട്. കൂടാതെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പട തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒരുങ്ങുന്നുമുണ്ട്. എല്ലാത്തിനുമുപരിയായി ലീഗിന്റെ ഏറ്റവും വലിയ ശക്തിയായ സമസ്തയ്ക്കും ചില എതിര്‍പ്പുകള്‍ ഉണ്ട്. ഇതെല്ലാം കൂടിയാകുമ്പോള്‍ 2004 ആവര്‍ത്തിക്കാനാകും. സി.പി.എം എന്നത് ഇന്ന് മുസ്ലീംസമുദായത്തിനിടയില്‍ തൊട്ടുകൂടാത്ത ഒരു പാര്‍ട്ടിയല്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ അധികാരത്തില്‍ കൊണ്ടുവന്നത് തന്നെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഐ.എന്‍.എല്ലിനെപോലൊരു കക്ഷി കൂടി മുന്നണിയുടെ ഭാഗമായിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പോരാട്ടത്തില്‍ നിന്നും പിന്നോട്ടുപോകേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
ജലില്‍ സി.പി.എമ്മിന്റെ ജയന്റ് കില്ലറാണ് ജലീല്‍. യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റും മുസ്ലീംലീഗിന്റെ കരുത്തുറ്റ നേതാവും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായിരുന്ന ജലില്‍ തന്നെയാണ് തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് ആദ്യത്തെ തിരിച്ചടി നല്‍കിയതും. 2006ല്‍ പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍ നേര്‍ക്കു നേര്‍ നടന്ന പോരാട്ടത്തില്‍ സി.പി.എം സ്വതന്ത്രനായി മത്സരിച്ച ജലീല്‍ വന്‍ അട്ടിമറിയാണ് നടത്തിയത്. സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ തന്നെയാണ് അദ്ദേഹം മലര്‍ത്തിയടിച്ച് നിയമസഭയില്‍ ആദ്യായി എത്തിയത്.
അത് ഇക്കുറി മലപ്പുറത്ത് ആവര്‍ത്തിപ്പിക്കാമെന്നാണ് സി.പി.എമ്മിന്റെ ആലോചന. ഇത് മുന്നില്‍ കണ്ടാണ് ജലീലിനെതിരെ ആരോപണങ്ങള്‍ക്ക് പുറകെ ആരോപണം ഉന്നയിച്ചുകൊണ്ട് ലീഗ് രംഗത്തുവരുന്നത്. ജലീലിനെ അഴിമതിക്കാരനെന്ന സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ട് താഴ്ത്തിക്കെട്ടാനാണ് ശ്രമം. എന്നാല്‍ അത് വിലപ്പോവില്ലെന്നാണ് സി.പി.എം കണക്കാക്കുന്നത്. അതുകൊണ്ട് ജലീലിനെ തന്നെ രംഗത്തിറക്കി മലപ്പുറത്ത് ശക്തമായ പോരിനാണ് സി.പി.എം തയാറെടുക്കുന്നത്.
https://www.facebook.com/Malayalivartha






















