സുകുമാരന്‍ നായര്‍ രണ്ടും കല്‍പ്പിച്ച്.... എന്‍.എസ്.എസ്. പറയുന്നത് നായന്മാര്‍ കേള്‍ക്കുമോയെന്ന് കാട്ടിക്കൊടുക്കുമെന്ന് സുകുമാരന്‍നായര്‍; തെരഞ്ഞെടുപ്പ് അടുത്തതോടെ സുകുമാരന്‍ നായരുടെ നിലപാട് സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എന്‍എസ്‌സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വീണ്ടും ശക്തമായ നിലപാടോടെ രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സുകുമാരന്‍ നായര്‍ വീണ്ടും നിലപാട് കടുപ്പിച്ചതോടെ ആശങ്കയിലാണ് ഇടതുമുന്നണി.
എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും താലൂക്ക് യൂണിയന്‍ പ്രതിഭാ സംഗമം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അയ്യപ്പവിശ്വാസത്തിന്റെ കടയ്ക്കലാണു സംസ്ഥാന സര്‍ക്കാര്‍ കത്തിവച്ചത്. ശബരിമലയിലെ യുവതീപ്രവേശനവും നവോത്ഥാനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ശബരിമലയുടെ കാര്യത്തില്‍ എന്‍.എസ്.എസ്. ഉറച്ച നിലപാടാണു സ്വീകരിച്ചത്. കോടതിവിധിയെ സ്വാഗതം ചെയ്ത പലര്‍ക്കും പിന്നീട് വോട്ടുബാങ്ക് നോക്കി എന്‍.എസ്.എസിന്റെ നിലപാടിലേക്ക് എത്തേണ്ടിവന്നു.
സുപ്രീം കോടതി ശബരിമലക്കേസ് പരിഗണിക്കുന്ന ആറിന് എല്ലാ ഹൈന്ദവ വിശ്വാസികളും അടുത്തുള്ള ക്ഷേത്രങ്ങളില്‍ കഴിവിനൊത്ത് വഴിപാടു നടത്തണം. എസ്.എന്‍.ഡി.പി. എന്ന പ്രസ്ഥാനത്തിന് എന്‍.എസ്.എസിനെക്കാളും പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരെ നയിക്കുന്നവരുടെ നയമാണു പ്രശ്‌നം. അര്‍ഹതപ്പെടാത്ത ഒന്നും എന്‍.എസ്.എസ്. ആരില്‍നിന്നും സ്വീകരിച്ചിട്ടില്ല.
ആരുടെയെങ്കിലും കാലു പിടിക്കാനോ ആര്‍ക്കെങ്കിലും മുന്നില്‍ കൈനീട്ടാനോ പ്രക്ഷോഭം നടത്താനോ പോകാതെ, ഒരു തുള്ളി രക്തം പൊടിയാതെ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കഴിഞ്ഞത് ബുദ്ധിയും യുക്തിയും കൊണ്ടു മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു.
നേരത്തേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ള സി.പി. എം. നേതാക്കള്‍ എന്‍.എസ്.എസിനെതിരേ രംഗത്തു വന്നിരുന്നു. ഇതിനിടെ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. നേതാക്കള്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നു സി.പി.എം. മുഖപത്രമായ പീപ്പീള്‍സ് ഡമോക്രസിയിലെ ലേഖനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ കുറ്റപ്പെടുത്തല്‍. പര്‍ദയണിഞ്ഞ് വനിതാമതിലില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീകളെ എന്‍.എസ്.എസ്. നേതൃത്വം വിമര്‍ശിച്ചച്ചെന്നാണ് ആരോപണം.
ജനുവരി ഒന്നിനു സംഘടിപ്പിച്ച വനിതാ മതിലിനെ പരാമര്‍ശിക്കുന്ന ലേഖനത്തിലാണ് എന്‍.എസ്.എസിനെതിരായ വിമര്‍ശനം. നവോത്ഥാനത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആദ്യം പര്‍ദ ഒഴിവാക്കണമെന്നും മുസ്ലിം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് ഹിന്ദു വിരുദ്ധതകൊണ്ടു മാത്രമാണെന്നും എന്‍.എസ്.എസ്. നേതൃത്വം പ്രചരിപ്പിച്ചെന്നു ലേഖനത്തില്‍ ആരോപിക്കുന്നു. ശബരിമല വിഷയം ഉയര്‍ത്തി പ്രക്ഷോഭരംഗത്തിറങ്ങിയ ശബരിമല കര്‍മ്മസമിതി ഉള്‍പ്പെടെയുള്ള സംഘടനകളെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേ പല നേതാക്കള്‍ക്കും വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. ശബരിമല വിഷയം മധ്യകേരളത്തില്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഇടിയാന്‍ കാരണമായെന്നും മറുപക്ഷം ആരോപിക്കുന്നു. ശബരിമലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ആലപ്പാട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയേയും മറികടന്ന്, മറ്റൊരു മന്ത്രി നടത്തിയ ഇടപെടല്‍ സി.പി.എമ്മിലും മന്ത്രിസഭയിലും അസ്വസ്ഥത സൃഷ്ടിച്ചു.
ശബരിമല ദര്‍ശനം നടത്തിയ യുവതികളുടേതെന്ന പേരില്‍ ഒരു എ.ഡി.ജി.പി. തയാറാക്കി നല്‍കിയ 51 പേരുടെ പട്ടിക മന്ത്രിസഭയേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അറിയിക്കാതെ സുപ്രീം കോടതിയില്‍ നല്‍കിയതു സര്‍ക്കാരിന്റെ പ്രതിഛായ ഇടിച്ചു. ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി, മുഖ്യമന്ത്രി നടത്തിയ നീക്കങ്ങള്‍ വിശ്വാസികളെ അകറ്റിയെന്നും പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്.
"
https://www.facebook.com/Malayalivartha






















