മമതയുടേത് 100 ശതമാനം തെറ്റ്... അന്വേഷണത്തിന് വരുന്ന സിബിഐ ഉദ്യോഗസ്ഥരെ ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും തടഞ്ഞാല്‍ എന്താകും സ്ഥിതി; കയ്യൂക്ക് കൊണ്ട് സിബിഐയെ നേരിട്ട ശേഷം സത്യാഗ്രഹമിരിക്കുന്ന മമതയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മോഡി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തിന്റെ മസില്‍പവര്‍ കൊണ്ട് രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണസംഘമായ സിബിഐയെ തടഞ്ഞത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അന്വേഷണത്തിനെ കോടതി മുഖേന ചോദ്യം ചെയ്യാതെ പോലീസുകാരെ ഇറക്കി അന്വേഷണ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യിപ്പിച്ചത് ഗുരുതര കുറ്റമായാണ് നിയമ വൃത്തങ്ങള്‍ കാണുന്നത്. അതിനാല്‍ തന്നെ കടുത്ത തിരിച്ചടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അന്വേഷണത്തിന് തടയിടാന്‍ സത്യാഗ്രഹം കൊണ്ടാവില്ലെന്നാണ് സിബിഐയും നിലപാടെടുത്തു.
അതേസമയം കടുത്ത നടപടിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ സിബിഐസര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്. ഇതിന്റെ തുടര്‍നടപടികള്‍ പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ബംഗാള്‍ പോലീസ് സിബിഐയുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. വിഷയം സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലാണ് വിഷയം പരാമര്‍ശിക്കുക. ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മനു അഭിഷേക് സിംഗ്വി ഹാജരാകും.
സംസ്ഥാനത്ത് സിബിഐക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന 'ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സെന്റ്' കഴിഞ്ഞ നവംബറില്‍ മമതാ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ചീഫിനെ ചോദ്യം ചെയ്യാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ധര്‍ണ തുടരുകയാണ്. കൊല്‍ക്കത്തയില്‍ ഇന്നലെ വൈകിട്ട് 8.30 യോടെ തുടങ്ങിയ ധര്‍ണ്ണ ഇപ്പോഴും തടരുന്നു.
ഭരണഘടനയെയയും ഫെഡറല്‍ സംവിധാനങ്ങളെയും സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ധര്‍ണ്ണയ്ക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ പാര്‍ട്ടികളും കൈകോര്‍ത്തിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥരെ രാവിലെ തന്നെ വിട്ടയച്ചു. ശാരദാ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാളിലെ പോലീസ് തലവന്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞതും ഇവരെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
സിബിഐ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സൈനിക വിഭാഗം നീക്കം കൂടിയായതോടെ രംഗം കലുഷിതമായി. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണെന്ന് ആരോപിച്ച് വിഷയം ഏറ്റെടുത്ത ബംഗാള്‍ മുഖ്യമന്ത്രി ഇന്നലെ രാത്രിയോടെ സത്യാഗ്രഹത്തിന് തയ്യാറാകുകയായിരുന്നു. തന്റെ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും രാഷ്ട്രീയമായി തങ്ങളെ നേരിടാന്‍ കഴിയാത്തതിനാല്‍ ബിജെപി കുതന്ത്രം മെനയുകയാണെന്ന് മമത ആരോപിച്ചു. പ്രധാനമന്ത്രി എന്താവശ്യപ്പെട്ടാലും അത് ചെയ്യാന്‍ അജിത് ഡോവല്‍ തയ്യാറാകുമെന്ന് മമത ആരോപിച്ചു. മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.
പിടിച്ചുവെച്ച സിബിഐ ഉദ്യോഗസ്ഥരെ പിന്നീട് പോലീസ് വിട്ടയച്ചിട്ടുണ്ടെങ്കിലും അവര്‍ പോലീസ് ഉന്നതനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. തര്‍ക്കം സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. വിഷയം സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. രാവിലെ ചീഫ് ജസ്റ്റീസിന്റെ ബഞ്ച് വിഷയം രാവിലെ പത്തരയോടെ കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മനു അഭിഷേക് സിംഗ്‌വിയാണ് ഹാജരാകുന്നത്. സംഭവം പാര്‍ലമെന്റിന്റെ ഇരു സഭകളിലും വലിയ ഒച്ചപ്പാട് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.
മമതയുടെ സത്യാഗ്രഹത്തെ ബിജെപിയും ഭയക്കുന്നുണ്ട്. ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് 26 ലധികം സത്യാഗ്രഹങ്ങള്‍ പല കാര്യങ്ങളിലായി നടത്തിയ മമതയ്ക്ക് അവ നല്‍കിയത് അസാധാരണമായ ജന പിന്തുണയായിരുന്നു. കാല്‍ നൂറ്റാണ്ടോളം സിപിഎമ്മിന് ശക്തമായി മേല്‍ക്കോയ്മയുണ്ടായിരുന്ന ബംഗാളില്‍ തൃണമൂല്‍ വേരുകള്‍ ശക്തമാക്കാന്‍ മമതയുടെ സത്യഗ്രഹങ്ങള്‍ തുണയായിരുന്നു. അതിനാല്‍ വളരെ കരുതലോടെയാണ് മോഡിയും നീങ്ങുന്നത്.
"
https://www.facebook.com/Malayalivartha






















