എംപാനൽ ജീവനക്കാർക്ക് തിരിച്ചടി; കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി കോടതി തള്ളി; എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി

കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി കോടതി തള്ളി. പി.എസ്.സി അഡ്വെെസ് മെമോ കിട്ടിയവരുടെ അപ്പീൽ അനുവദിച്ചു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ഈ ഹർജിയിലാണ് താൽകാലികക്കാരെ ഒഴിവാക്കി, പി.എസ്.സി പരീക്ഷ ജയിച്ചവർക്ക് ജോലി നൽകണമെന്ന് ഇടക്കാല വിധി വന്നത്. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി. പിഎസ് സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെഎസ്ആർടിസിക്ക് ബാധകമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടത് എന്ന് ആക്ഷേപം ഉണ്ടെങ്കിൽ എം-പാനലുകാർക്ക് വ്യാവസായിക തകർക്ക പരിഹാര കോടതിയെയോ ലേബർ കോടതിയെയോ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു.
കോടതി ഉത്തരവിനെത്തുടർന്ന് നിയമന ഉത്തരവു ലഭിച്ചവരിൽ 1500-ഓളം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചത്. ജോയിൻ ചെയ്യാനുള്ള 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. ജോലി നഷ്‌ടമായ 3861 എംപാനലുകകാർക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം നേരത്തേ സർക്കാർ പരിഗണിച്ചിരുന്നു. പി.എസ്.സി നിയമനം പൂർത്തിയായ ശേഷം ബാക്കിയാകുന്ന തസ്തികളിലാണ് ഈ ക്രമീകരണം ഉദ്ദേശിക്കുന്നത്. അതനുസരിച്ച് കണ്ടക്ടർമാരിൽ നിന്ന് നേരിട്ടു വിവരം സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയവരാണെന്ന പിഎസ്‌സി വാദം തള്ളി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനം മുഖേനയാണ് എംപാനല്‍ ജീവനക്കാരുടെ നിയമനം നടന്നതെന്നും പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. പിഎസ്പിയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്കു തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ ജീവനക്കാർ പിഎസ്‌സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം എന്നാണു കോടതി പറഞ്ഞത് . കെഎസ് ആർടിസിയിൽ നിന്നു പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്കു പകരം പിഎസ്‍സി പട്ടികയിൽ നിന്നു നിയമന ഉത്തരവു ലഭിച്ച 4,051 പേരിൽ 1,500 പേർ പോലും ജോലിക്കു ഹാജരാകാനിടയില്ല. 2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോൾ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേർ മാത്രം ആയിരുന്നു.
https://www.facebook.com/Malayalivartha






















