ശബരിമല പുനപ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കാന്‍ കൂടുതല്‍ സമയം എടുത്തത് ജഡ്ജിമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ സൂചയാണെന്ന് അയയ്പ്പഭക്തര്‍ വിശ്വസിക്കുന്നു

ശബരിമല പുനപ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കാന്‍ കൂടുതല്‍ സമയം എടുത്തത് ജഡ്ജിമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ സൂചയാണെന്ന് അയയ്പ്പഭക്തര്‍ വിശ്വസിക്കുന്നു. പ്രധാന ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷം ബാക്കിയുള്ളവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി പറഞ്ഞത് ഇതിന്റെ സൂചനയാണെന്ന് അറിയുന്നു. വിധി കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളെ ബാധിക്കും. എന്നാല്‍ അവരുടെ ഭാഗം കൂടി കേട്ട ശേഷമല്ല കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാരനായ ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അത് വളരെ നിര്‍ണായകമായൊരു വസ്തുതയാണ്. മാത്രമല്ല എന്‍.എസ്.എസിന് വേണ്ടി ഹാജരായ അഡ്വ.പരാശരന്‍ ഇതിന് മുമ്പ് അപേക്ഷ നല്‍കിയ എല്ലാ പുനപ്പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട് എന്നതും ഭക്തജനങ്ങള്‍ക്ക് അനുകൂലമാണ്.
എന്‍.എസ്.എസ്, തന്ത്രി, ബ്രാഹ്മണസഭ, കോണ്‍ഗ്രസ്, ശബരിമലകര്‍മസമിതി എന്നിവരുടെയെല്ലാം വാദം അര മണിക്കൂര്‍ വീതമാണ് കോടതി കേട്ടത്. ഈ വാദങ്ങള്‍ക്കിടയില്‍ കാര്യമായ എതിരഭിപ്രായങ്ങള്‍ കോടതിയില്‍ നിന്ന് ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. ഹര്‍ജിക്കാര്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും സസൂഷ്മം ശ്രദ്ധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്താനാണ് കോടതി കേസ് നീട്ടിവെച്ചതെന്ന് കരുതുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ആര്‍ത്തവത്തിന്റെ പേരിലല്ല, അവിടുത്തെ പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ടാണെന്ന പുതിയ വാദവും പരാശരന്‍ കോടതിയെ ബോധിപ്പിച്ചു. കോടതി വിധിക്കെതിരെ കേരളത്തിലെ ഭക്തജനങ്ങളെല്ലാം എതിരാണെന്ന് വിധി വന്ന ദിവസം ഭക്തര്‍ ടെലിവിഷനിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലായതാണെന്ന് ബ്രാഹ്മണസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ ശേഖര്‍ നാഫ്‌ടെ വാദിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഢും ജസ്റ്റിസ് നരിമാനും സാധാരണ വാദങ്ങള്‍ക്കിടയില്‍ ശക്തമായ കമന്റുകള്‍ പറയുന്നതാണ്. എന്നാല്‍ ഇന്നത്തെ കോടതി നടപടികളില്‍ അങ്ങനെ ശക്തമായ ഒരു കാര്യവും ഇരുവരും മുന്നോട്ട് വെച്ചില്ല. പകരം ശബരിമലയില്‍ അയിത്തമില്ലെന്ന് അഡ്വപരാശരന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ വിധി അയിത്തത്തിനെതിരെ മാത്രമല്ല ലിംഗവിവേചനത്തിനെതിരാണെന്നും 1955ലെ പൗരത്വ അവകാശ നിയമം ഓര്‍മിക്കണം എന്ന് മാത്രമാണ് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടിയത്. വാദങ്ങള്‍ വിശദമായി എഴുതി നല്‍കുമ്പോള്‍ വസ്തുതകള്‍ വ്യക്തമായി അവതരിപ്പിക്കാനുമെന്ന് ഹര്‍ജിക്കാര്‍ വിശ്വസിക്കുന്നു. അതിനായി കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത് വളരെ പോസിറ്റീവായ നിലപാടാണ്.
ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളില്‍ തീരുമാനം എടുക്കേണ്ടതും അവസാനത്തെ വാക്കും തന്ത്രിയാണെന്ന് മുമ്പ് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ട്. അതും ഭക്തര്‍ക്ക് ആശ്വാസം പകരുന്നു. ഹൈക്കോടതിയും ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്തംബര്‍ 28ലെ വിധിയെ തുടര്‍ന്ന് കേരളത്തില്‍ ഭക്തര്‍ നടത്തിയ പ്രതിഷേധങ്ങളും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂടുതല്‍ സമയം കിട്ടിയത് ഹര്‍ജിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം പരിഗണിക്കണമെന്ന വസ്തുത കൂടുതല്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ സമയം ലഭിക്കുന്നത് പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന സാധ്യതയിലേക്കാണ് നീങ്ങുന്നതെന്ന് വിശ്വാസികള്‍ കരുതുന്നു.
https://www.facebook.com/Malayalivartha

























