ഇനിയും ശബരിമല കലാപഭൂമിയായേക്കും; പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിഞ്ഞു; രൂക്ഷവിമർശനവുമായി പന്തളം കൊട്ടാരം

ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുന:പരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ ഭക്തർ ആകാംഷയുടെ മുൾമുനയിലായിരുന്നു. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സുപ്രീംകോടതി വിധിയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി പറയാനായി മാറ്റിയതോടെ ഭക്തർ വീണ്ടും ആശങ്കയിലായി. എന്നാൽ കോടതിയ്ക്ക് പുറത്ത് ഒരു നിലപാടും കോടതിയ്ക്കുള്ളിൽ മറ്റൊരു നിലപാടും കാണിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നേരെ തിരിഞ്ഞിരിക്കുകയാണ് ഭക്തസമൂഹം.
യുവതീ പ്രവേശന വിധി തെറ്റാണെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ വിധി ഭരണഘടനാ പരമായി ശരിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പുനപരിശോധനാ ഹർജികളെ ശക്തമായി എതിർത്തതോടെ പന്തളം കൊട്ടാരവും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കേണ്ടത്. പുനപരിശോധന ഹർജിയിലെ വിധി നീളുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യതയാണ് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
കേരളത്തിലെ ജനങ്ങളെ സർക്കാർ പറ്റിച്ചിരിക്കുകയാണ്. സർക്കാരിന്റെ യഥാർത്ഥ നിലപാട് ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഇനിയും ശബരിമല കലാപഭൂമിയാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതീ പ്രവേശനം അനുവദിച്ച വിധിയെ പുനപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്‌ദീപ് ഗുപ്‌ത വാദിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മുൻ വിധിയെ തങ്ങൾ അനുകൂലിക്കുന്നു. പല വാദങ്ങളും കേട്ടില്ല എന്നത് പുനപരിശോധിക്കേണ്ടതിന് ന്യായമല്ല. കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത എന്ന ഉറപ്പാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. എന്നാൽ തൊട്ടുകൂടായ്‌മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത ചൂണ്ടിക്കാട്ടി. സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഭരണഘടനാ പരമായ പല കാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് തെറ്റാണെന്നും എൻ.എസ്.എസിന് വേണ്ടി ഹാജരായ അഡ്വ.കെ.പരാശരൻ വാദിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചാൽ പ്രതിഷ്‌ഠയുടെ ബ്രഹ്മചാര്യം ഇല്ലാതാകുമെന്ന് തന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിനിടെ അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ട കോടതി ഇങ്ങനെയാണെങ്കിൽ കോടതി നടപടികൾ നിറുത്തിവയ്‌ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകർക്ക് കോടതി താക്കീത് നൽകുകയും ചെയ്‌തു. കൂടുതൽ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്ഹർജികൾ പരിഗണിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികൾ അടക്കം 65 ഹർജികളാണ് കോടതി പരിഗണിച്ചത്.
https://www.facebook.com/Malayalivartha

























