കുംഭത്തിൽ ശബരിമല സംഘർഷഭരിതമാകും; ദര്‍ശത്തിന് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും മുന്നിൽ തന്നെ; പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെ.സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനപ്പരിശോധനാ ഹര്‍ജികളിന്‍മേലുള്ള വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചതിനാല്‍ കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഉറപ്പാണ്. കുംഭമാസത്തില്‍ ദര്‍ശത്തിന് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും ഹര്‍ജി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രേശ്മാ നിഷാന്തും ഷാനിലയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം മലകയറാനെത്തും. എന്നാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ അടിക്കാന്‍ യുവതീപ്രവേശനം ആയുധമാക്കുമെന്ന് ഉറപ്പാണ്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇനി ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാല്‍ യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡും ഇന്ന് സുപ്രീംകോടതിയില്‍ അനുകൂലിച്ചതിനാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെതിരെ സംഘപരിവാര്‍- ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പാണ്. ഇതെല്ലാം ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
കുംഭമാസ പൂജകള്‍ക്കായി അഞ്ച് ദിവസം നടതുറക്കുമ്പോള്‍ മണ്ഡലകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ വീണ്ടും നടപ്പാക്കേണ്ടിവരും. മകരവിളക്കിന് ശേഷമാണ് നിരോധനാഞ്ജ എടുത്ത് കളഞ്ഞിരുന്നത്. ശരണം വിളിക്കുന്നതിന് അടക്കം കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയേക്കാം. വലിയനടപ്പന്തലില്‍ ഭക്തരെ തങ്ങാന്‍ അനുവാദിക്കാതിരിക്കുക, വാവര് സ്വാമിയുടെ നടയ്ക്ക് മുന്നില്‍ ബാരിക്കേഡ് വയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങളും കൊണ്ടുവരും. അതിനെല്ലാമെതിരെ ശബരിമല കര്‍മസമിതിയും ബി.ജെ.പിയും അടക്കം രംഗത്തെത്തും. അങ്ങനെ ശബരിമല വീണ്ടും കലുഷിതമാകും. നിലയ്ക്കലിലും പമ്പയിലും അടക്കം സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാവുന്ന സാഹചര്യം സംജാതമാകും. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇതൊക്കെ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികള്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ അറിയിച്ചതിനാല്‍ അവിടങ്ങളില്‍ നിന്നും യുവതികളെത്തിയേക്കാം. യുവതീപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖരടക്കം പരസ്യപിന്തുണ നല്‍കി. അവസാനമായി തമിഴ് സൂപ്പര്‍താരം വിജയ്‌സേതുപതിയും രംഗത്തെത്തി. അതിനാല്‍ അവിടെ നിന്ന് യുവതികളും മനീതിസംഘത്തിലെ സ്ത്രീകളും വീണ്ടും മലകയറാന്‍ എത്തിയേക്കാം. അതും സംഘര്‍ഷത്തിന് വഴിവയ്ക്കും. കഴിഞ്ഞതവണ മനീതി സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ അവര്‍ മടങ്ങിയ ട്രെയിനിന് നേരെ ചീമുട്ട എറിഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















