ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നിലപാടുമായി ശിവസേന രംഗത്ത്. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിലയിരുത്തി.
തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകുമെന്നും ശിവസേന വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് ശിവസേന ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും ശിവസേന തീരുമാനിച്ചു. തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ കെ സുരേന്ദ്രന്‍ ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കാസര്‍കോഡും സുരേന്ദ്രന് സാധ്യതയുണ്ട്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തിൽ മൂന്ന് പേരുകൾ അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത.
ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. എൻഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കഴിഞ്ഞെന്നും ശ്രീധരൻ പിള്ള തൃശ്ശൂരിൽ പറഞ്ഞു.
എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിൽ പിപി മുകുന്ദൻ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പി എസ് ശ്രീധരൻ പിള്ള തയ്യാറായില്ല. പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തിൽ ബിജെപി ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്നുമാണ് പി പി മുകുന്ദൻ പറഞ്ഞിരുന്നത്. ഇതെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.
ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് വലിയ സാധ്യതകള്‍ പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചരിത്രം തിരുത്താന്‍ കഴിവുളള സ്ഥാനാര്‍ത്ഥികളെ ആണ് തുടക്കം മുതല്‍ ബിജെപി അന്വേഷിക്കുന്നതും. മോഹന്‍ലാല്‍ മുതല്‍ ശശികുമാര വര്‍മ്മ വരെയുളള പേരുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി പറഞ്ഞ് കേട്ടിരുന്നു.
https://www.facebook.com/Malayalivartha
























