ജയരാജന്റെ വീഴ്ചയിൽ ഒളിഞ്ഞും മറഞ്ഞും പുഞ്ചിരിച്ച് സി പി എം നേതാക്കൾ; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായതോടെ കെട്ടടങ്ങിയത് കണ്ണൂരിൽ നിന്നുള്ള തീപ്പൊരി നേതാവിനെ

പി. ജയരാജൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായതോടെ പിണറായിക്കും കോടിയേരിക്കും ശേഷം കണ്ണൂരിൽ നിന്നും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാൻ കെല്പുള്ള ഒരു നേതാവാണ് തികച്ചും അപ്രതീക്ഷിതമായി ഇല്ലാതായത്. ഇതിൽ സി പി എമ്മിന്റെ സംസ്ഥാന നേതാക്കൾ രഹസ്യമായെങ്കിലും സന്തോഷിക്കുന്നുണ്ട്. കാരണം അവർക്ക് ഭീഷണിയായിരുന്നു ജയരാജൻ.
ഷുക്കൂറിന്റെ കൊലപാതക കുരുക്കിൽ നിന്നും ജയരാജന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വടകര നിന്നും ലോക് സഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ നിലവിലുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഷുക്കൂർ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കേസിൽ ജയരാജൻ കുറ്റക്കാരനാകുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും ഇത്ര വേഗത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പിണറായിക്ക് ശേഷം ജയരാജൻ എന്നൊരു ചെല്ല് തന്നെ കണ്ണൂരിൽ ഉണ്ടായിരുന്നു. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഇപി ജയരാജൻ മന്ത്രിയുമായി ഒതുങ്ങിയതോടെയാണ് പി ജയരാജന്റെ പേര് ഭാവി നേതാവ് എന്ന നിലയിൽ ഉയർന്നു കേട്ടത് . പി. ജയരാജനാകട്ടെ പറയുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കുന്ന പാർട്ടി സഖാവാണ്. അദ്ദേഹത്തിന്റെ ആർജവവും ധൈര്യവും വിലമതിക്കാൻ കഴിയാത്തതാണ്. കൊലക്കുറ്റം തന്നെ ജയരാജൻ പേരിൽ രജിസ്റ്റർ ചെയ്തതിന് പിന്നിൽ സിബിഐക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. കാരണം കണ്ണൂരിലെ പാർട്ടിയെ നയിക്കുന്നയാളെ ഒതുക്കിയാൽ മാത്രമേ അവിടെ ബി ജെ പിക്ക് കളം പിടിക്കാൻ കഴിയുകയുള്ളു . ഒരു മുസ്ലീം ചെറുപ്പക്കാരനെ കൊന്നതിന് സി പി എമ്മുകാരന്റെ പേരിൽ നടപടിയെടുത്താൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന ബിജെപി കരുതിയിരിക്കാം.
ഷുക്കുറിനെ കൊല്ലാൻ നിർദ്ദേശം നൽകിയത് ജയരാജനാണെന്ന കണ്ടെത്തലാണ് ജയരാജനു കൂടുതൽ ദോഷം. പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനാണ് ജയരാജൻ നിർദ്ദേശം നൽകിയത്. ജയരാജനൊപ്പം ടി വി. രാജേഷും കേസിൽ പ്രതിയായി. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിനുള്ള കാരണമെന്നും സി ബി ഐ കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചനക്ക് ദ്യക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പി ജയരാജനെതിരെ കണ്ണൂരിൽ നേരത്തെ തന്നെ പടയൊരുക്കം തുടങ്ങിയിരുന്നു. ജയരാജൻ പാർട്ടിക്ക് മുകളിൽ പറക്കുന്നു എന്ന ആരോപണമാണ് അന്നുണ്ടായത് . പാർട്ടി ജില്ലാ സമ്മേളനത്തിൽ ജയരാജൻ സ്വന്തമായി ഫ്ലക്സ് സ്ഥാപിച്ചെന്നും പാട്ടിറക്കി എന്നുമാണ് ആരോപണം ഉയർന്നത്. കണ്ണൂരിൽ മൂന്ന് ജയരാജൻമാർ തമ്മിൽ നേരത്തെ തന്നെ സ്വരചേർച്ചയില്ലായിരുന്നു പുറത്തറിഞ്ഞില്ലെങ്കിലും മൂന്നു പേരും തമ്മിൽ ആശയ ഭിന്നത നിലനിന്നിരുന്നു. അതിന് വെള്ളവും വളവും നൽകാൻ കണ്ണൂരിലെ തന്നെ മറ്റ് നേതാക്കൾ ശ്രമിച്ചിരുന്നു എന്നതാണ് പരസ്യമായ രഹസ്യം.
പി. ജയരാജൻ ആദർശവാനാണ് . കാലമിത്രയും കഴിഞ്ഞിട്ടും അദ്ദേഹത്തിനെതീരെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. ആകെയുള്ളത് കാർക്കശ്യം മാത്രമാണ്. പാർട്ടിയെ വളർത്താൻ അദ്ദേഹം എന്തും ചെയ്യും. അതാണ് കണ്ണൂരിലെ രീതി. ഒരു കാലത്ത് പിണറായിയുടെ വലത്താണ് പി ജയരാജൻ നിന്നത്. പിന്നീട് ഇരുവരും ഇരു വഴിക്കായി. വ്യാമോഹങ്ങളില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. പാർലെമെന്ററി വ്യാമോഹവും തൊട്ടുതീണ്ടിയിട്ടില്ല.
കേസിൽ ജയരാജന് എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം രാഷ്ട്രീയ ചിത്രത്തിൽ നിന്നും അപ്രത്യക്ഷമാകും. അതിനു വേണ്ടി കാത്തിരിക്കുകയാണ് കണ്ണൂരിലെ ചില നേതാക്കൾ.
https://www.facebook.com/Malayalivartha
























