പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ; കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകും വരെ ഒ.പി.യും ലബോറട്ടറി സൗകര്യങ്ങളും; താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങൾ; പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച സൗകര്യമൊരുക്കി വരികയാണ്. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണം കുറച്ച് അവര്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ഒരുക്കുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യും ലബോറട്ടറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങളും ജില്ല ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാന്‍സറിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജുകളെ മിനി ക്യാന്‍സര്‍ സെന്ററുകളാക്കാനുള്ള ശ്രമത്തിലാണ്. മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നിവയ്ക്കായി ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവരുടെ 105 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. ക്യാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികിത്സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ആദ്യഗഡുവായ 58 കോടി രൂപ അനുവദിച്ചിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കുന്നതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. മികച്ച ട്രോമകെയര്‍ സംവിധാനങ്ങളോടെയുള്ള പുതിയ ക്യാഷ്വാലിറ്റി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതാണ്. ഇതിന്റെ ഭാഗമായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനായി 106 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി ഏകീകൃത ആംബുലന്‍സ് സംവിധാനവും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയ്ക്ക് കരുത്ത് പകരുന്നതാണ് എസ്.എ.ടി.യിലെ പുതിയ കാര്‍ഡിയോ സര്‍ജറി വിഭാഗം. ഇതുവരെ 900 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകളാണ് ഹൃദ്യം പദ്ധതിയിലൂടെ നടത്തിയത്. എസ്.എ.ടി.യില്‍ ഇത് പ്രവര്‍ത്തനസജ്ജമായതോടെ കൂടുതല്‍ കുട്ടികള്‍ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ലിനാക് ബ്ലോക്ക്, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഫോസിസ് കേരള ഡെവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികളായ ഡോ. മഹാദേവന്‍ ആര്‍., ഡോ. അനില്‍കുമാര്‍ പി., ഡോ. രവികുമാര്‍ കുറുപ്പ്, ഡോ. റോയി എന്‍. എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















