തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് . 12 ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 111 പേര്‍ ജനവിധി തേടും. നാളെയാണ് വോട്ടെണ്ണൽ . രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാന ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രചരണത്തിലാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെയും ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം , ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് വോട്ടെടുപ്പ്. പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും ആലപ്പുഴയില്‍ ഭജനമഠം, നാരായണ വിലാസം വാര്‍ഡുകളിലും വോട്ടര്‍മാര്‍ വിധിയെഴുതും. എറണാകുളം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത,ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് തുടങ്ങിയവിടങ്ങളിലാണ് ഇന്ന് ജനവിധി.
കുന്നുകരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നതും കുന്നുകരയിലായിരിക്കും. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പുതിയോട്ടും കണ്ടിയിലാണ് ഉപതെരഞ്ഞെടുപ്പ് . ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക. 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പിയാണ് ഭരിക്കുന്നത്. ആര്‍ എം പി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























