അരിയില്‍ ഷുക്കൂര്‍ വധക്കേസ്: കുറ്റപത്രം ഇന്ന് കോടതിയില്‍ ;വിടുതല്‍ ഹര്‍ജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല; പി ജയരാജനും ടിവി രാജേഷിനും നിര്‍ണ്ണായകം

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം ഇന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി പിജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെ ആറാളുകളുടെ പേരില്‍ വധഗൂഢാലോചനാ കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ സിപിഎം നേതാക്കള്‍ക്കും ഷുക്കൂറിന്റെ കുടുംബത്തിനും ഇന്ന് നിര്‍ണായകമാണ്. കുറ്റപത്രം തള്ളിക്കളയണമെന്ന് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും. ഇന്ന് സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികള്‍ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും.
രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇന്നും കോടതിയില്‍ നിര്‍ണായക നീക്കങ്ങളുണ്ട്. നേരത്തെ കണ്ടെത്തി സമര്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകര്‍ ഉയര്‍ത്തുമെന്നതാണ് ഇതില്‍ പ്രധാനം.
തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതല്‍ ഹര്‍ജി തയാറായിക്കഴിഞ്ഞു.
അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട പി ജയരാജനടക്കമുള്ള പ്രതികള്‍ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയില്‍ ഹാജരാകും. വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.
സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എന്നാല്‍ വിടുതല്‍ ഹര്‍ജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല. പുതിയ യാതൊന്നും ഇല്ലെന്നും രാഷ്ട്രീയക്കളിയാണ് പിറകിലെന്നും ആരോപിച്ച കുറ്റപത്രത്തിന്മേല്‍ കോടതിയില്‍ ഇന്ന് നടക്കുന്ന എല്ലാ നീക്കങ്ങളും നിര്‍ണായകമാണ്.
ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റം ചുമത്തിയത്.
തലശ്ശേരി സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 28 മുതല്‍ 33 വരെയുള്ള പ്രതികളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചപ്പോഴുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ തന്നെയാണ് സി.ബി.ഐ കേസിലും ഉള്ളത്.
പി.ജയരാജന്റെ കാറിന് നേരെ ആക്രമണം നടത്തിയ ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അരിയില്‍ ഷുക്കറും ഉണ്ടായിരുന്നു. അതുകൊണ്ട് വകവരുത്തണമെന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കി. അതിനാലാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് 120 (ബി) വകുപ്പ് ചുമത്തിയത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളാണ് കൃത്യം നിര്‍വഹിച്ചത്. പിടികൂടിയവരെ വകവരുത്തണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. അരിയില്‍ ലോക്കല്‍ സെക്രട്ടറി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.കൊലക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ ടി.വി രാജേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യയെ കൊന്ന കേസിലെ പ്രതി ശശി തരൂര്‍ ആദ്യം രാജിവയ്ക്കട്ടെ എന്ന് രാജേഷ് തിരിച്ചടിച്ചു.
2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. സക്കരിയയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍, സി.ബി.ഐ 2016 ഏപ്രില്‍ 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടില്ലായിരുന്നു.
ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരി രണ്ടിനാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
"
https://www.facebook.com/Malayalivartha
























