തെരഞ്ഞെടുപ്പ് അടുത്തതോടെ ഷുഹൈബ് വധക്കേസും ഉയര്‍ന്നു വരുന്നു; ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഒരു ദിവസത്തേക്ക് നല്‍കിയ വക്കീല്‍ ഫീസ് 22.5 ലക്ഷം രൂപ; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം തെളിയിക്കാന്‍ സിബിഐ റെഡിയാകുമ്പോള്‍...

രാഷ്ട്രീയ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്ന അവസ്ഥ ഇനിയില്ലെന്ന തോന്നലാണ് സിബിഐയുടെ അന്വേഷണണത്തിലൂടെ പുറത്ത് വരുന്നത്. അതിനിടെ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേയുള്ള റിട്ട് അപ്പീലില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രീംകോടതി അഭിഭാഷകനു ഫീസായി നല്‍കിയത് 22.5 ലക്ഷം രൂപ. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയുമ്പോഴാണു കൊലപാതകം സി.ബി.ഐ. അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയ വക്കീല്‍ ഫീസിന്റെ കണക്കും പുറത്തുവരുന്നത്.
സി.ബി.ഐ. അന്വേഷിക്കണമെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവിനെതിരേ പ്രോസിക്യൂഷനുവേണ്ടി ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനാണ് സീനിയര്‍ അഡ്വ. വിജയ് ഹന്‍സാരികയെ കൊണ്ടുവന്നത്. ഒരു ദിവസത്തേക്ക് 20 ലക്ഷം രൂപയും ഡിസ്‌കഷനു രണ്ടരലക്ഷം രൂപയും നല്‍കി.
വിജയ് ഹന്‍സാരികയുടെ വാദത്തെത്തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്‌തെങ്കിലും ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശം. 2018 ഫെബ്രുവരി 12ന് രാത്രിയാണ് തെരൂരിലെ തട്ടുകടയില്‍ ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്ത് ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റിലായി. ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയടക്കം ആദ്യ നാലുപ്രതികള്‍ റിമാന്‍ഡിലാണ്.
അതേസമയം തലശേരി സെഷന്‍സ് കോടതി അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രം ഇന്ന് പരിഗണിക്കും. എറണാകുളം സിജെഎം കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടാന്‍ സാധ്യതയും നിലനില്‍ക്കുന്നു .2012 ഫെബ്രുവരി 20 നാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്ബിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു ഷുക്കൂറിനെ സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.
അതിനിടെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലായത് പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സി.പി.എമ്മിനു പ്രഹരമാകുമെന്നാണ് വിലയിരുത്തല്‍. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കുറ്റപ്പെടുത്തല്‍ ഉയരുമെന്നതിനുപരി, ന്യൂനപക്ഷ വോട്ട് സമാഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനു പിന്നില്‍ ജയരാജനും രാജേഷുമുള്‍പ്പെട്ട ഗൂഢാലോചയുണ്ടെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍. ഷുക്കൂറിനെ ആക്രമിക്കുന്നതിനു മുമ്ബ് കൊലയാളിസംഘം ആശുപത്രിയിലായിരുന്ന ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതു കണ്ടെത്തി പോലീസ് ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറസ്റ്റിലായ ജയരാജന് 28 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്.
ഷുക്കൂര്‍ കേസ് സര്‍ക്കാര്‍ സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോഴും സി.പി.എം. വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെങ്കില്‍ കോടതിയാണ് ഉത്തരവിടേണ്ടത് എന്നായിരുന്നു വാദം. സി.ബി.ഐ. അന്വേഷണം തുടരാന്‍ പിന്നീടു കോടതിയുടെ ഉത്തരവുണ്ടായി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ പിന്നിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കാറില്ലെന്നതു നേതാക്കന്മാര്‍ സൗകര്യമായി ഉപയോഗപ്പെടുത്തിയിരുന്നു. സി.ബി.ഐ. ഇതും അന്വേഷിച്ചതോടെ കതിരൂര്‍ മനോജ്, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളാകുകയും ചെയ്തു.
സി.ബി.ഐ. കേസിനെ രാഷ്ട്രീയപ്രേരിതമെന്ന വാദം കൊണ്ട് ഏറെക്കാലം നേരിടാന്‍ സാധ്യമല്ലെന്നു സി.പി.എമ്മിനു ബോധ്യമുണ്ട്. കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായി തുടരുമെന്നതാണു കാരണം.
ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ചോരാനിടയുണ്ടെന്നു കരുതുമ്‌ബോഴും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നു സി.പി.എം. കണക്കുകൂട്ടിയിരുന്നു. ഷുക്കൂര്‍ കൊലക്കേസില്‍ പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ ജില്ലാ സെക്രട്ടറി പ്രതിക്കൂട്ടിലായതോടെ ആ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. വടകര മണ്ഡലത്തില്‍ പി. ജയരാജനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതിനിടെയുള്ള സി.ബി.ഐ. നടപടി ആഘാതം ഇരട്ടിയാക്കി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























