ശബരിമല വിഷയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുമെന്ന ഒരു തെരഞ്ഞെടുപ്പ് സര്‍വേ തങ്ങളെ വെട്ടിലാക്കാനെന്ന് യു.ഡി.എഫ്

ശബരിമല വിഷയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുമെന്ന ഒരു തെരഞ്ഞെടുപ്പ് സര്‍വേ തങ്ങളെ വെട്ടിലാക്കാനെന്ന് യു.ഡി.എഫ്. കഴിഞ്ഞദിവസം പുറത്തുവിട്ട സര്‍വേയില്‍ വലിയ യു.ഡി.എഫ് തരംഗമൊക്കെ പ്രവചിച്ച് തങ്ങളെ ഉന്മത്തരാക്കി ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനാണ് നീക്കമെന്ന് അവര്‍ സംശയിക്കുന്നു. ആ വിഷയം സജീവമായി നിന്നുകഴിഞ്ഞാല്‍ വന്‍തോതില്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട് ബി.ജെ.പി നേട്ടം കൊയ്യുകയും ചെയ്യും. അതുകൊണ്ട് ഈ സര്‍വേയുടെ പിന്നാലെ പോയി ഉള്ള സാദ്ധ്യതകള്‍ കൂടി നഷ്ടപ്പെടുത്തരുതെന്ന് യു.ഡി.എഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ പ്രതിപക്ഷനേതാവ് തന്നെ സര്‍വേയെ പൂര്‍ണ്ണമായി അംഗീകരിക്കാനും തയാറായിട്ടില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ പ്രളയം, ഭരണപരാജയം എന്നിവ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ് തീരുമാനം. ഈ മാസം 19ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ ആ നിലയിലായിരിക്കും പ്രചരണം തുടങ്ങുക.
തങ്ങള്‍ക്ക് മികച്ച വിജയം ഉണ്ടാകുമെന്നതില്‍ യു.ഡി.എഫില്‍ ആര്‍ക്കും ഒരു സംശയവുമില്ല. മുന്‍കാലങ്ങളിലേതുപോലെ നല്ല വിജയം തന്നെ ലഭിക്കും. എന്നാല്‍ ഈ സര്‍വേയെ അതിന് വിശ്വസിക്കേണ്ടതില്ല. തങ്ങള്‍ക്ക് ലഭിക്കാന്‍ സാദ്ധ്യതയുള്ള വിജയം അവര്‍ക്ക് താല്‍പര്യമുളള് സംഘപരിവാറിന് കാഴ്ചയ്ക്കുന്നതിനാണ് ഈ തന്ത്രം. അതുകൊണ്ടുതന്നെ വളരെ ജാഗ്രതയോടെ ഇത് കൈകാര്യം ചെയ്യാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് സര്‍വേഫലം പുറത്തുവിട്ട ചാനലിന്റെ രാഷ്ട്രീയതാല്‍പര്യം വളരെ പ്രസിദ്ധമാണ്. അവര്‍ പതും ലക്ഷ്യം വയ്ക്കുന്നുണ്ട്. അത് തങ്ങളുടെ ചെലവില്‍ നേടാമെന്നാണ് കരുതുന്നത്. അതിനുള്ള നീക്കമാണ് ഈ സര്‍വേഫലം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാകും. എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തരം ആളുകള്‍ നയിക്കുന്ന വഴിയിലുടെ പോകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ആ സര്‍വേ നടത്തിയ സ്ഥാപനങ്ങളെക്കുറിച്ച് തന്നെ ഇപ്പോള്‍ വലിയ വിവാദം പുകയുന്നുണ്ട്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി വരണമെന്ന് പരസ്യമായി പറയുകയും അതിന് വേണ്ടി തലമുണ്ഡനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് സര്‍വേ നടത്തിയത്. ചാനലിന്റെ ഉടമയാണെങ്കിലും ബി.ജെ.പിയുടെ രാജ്യസഭാ എം.പിയാണ്. മുമ്പ് കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചിട്ടുള്ള മാദ്ധ്യവുമാണിത്. അതുകൊണ്ടുതന്നെ അവര്‍ക്ക് പൊടുന്നനെയുണ്ടായ സ്‌നേഹത്തില്‍ മതിമയങ്ങണ്ട എന്നാണ് മുന്നണിയുടെ തീരുമാനം.
ആ സര്‍വേയിലെ പല സൂചകങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. പലതും പൊരുത്തപ്പെടുന്നതുമല്ല. ആ സര്‍വേ നടത്തിയവരുടെ പ്രധാന ഉദ്ദേശ്യം ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സജീവമായി നിര്‍ത്തണമെന്നത് മാത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനെതിരെ പൊതുജനവികാരം ശക്തമായിരിക്കുന്ന സമയത്ത് മറ്റുവഴികളുണ്ടെങ്കിലേ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനാകൂ. അതിന് ഇവിടെ അവര്‍ക്ക് വേണ്ടത് ശബരിമലയാണ്.
തെരഞ്ഞെടുപ്പില്‍ മറ്റ് വിഷയങ്ങളൊന്നും ഉന്നയിക്കാതെ ശബരിമല മാത്രം ഉയര്‍ന്നുനിന്നാല്‍ അതില്‍ പിടിച്ച് ശക്തമായ വര്‍ഗ്ഗീയധ്രുവീകരണത്തിന് ബി.ജെ.പിക്ക് കഴിയും എന്നതാണ് ഇതില്‍ യു.ഡി.എഫ് കാണുന്ന ഭീഷണി. വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്ന വിഷയങ്ങള്‍ വന്നാല്‍ ഏറ്റവും രൂക്ഷമായി വര്‍ഗ്ഗീയത പറയുന്നവര്‍ക്കൊപ്പം മാത്രമേ ജനങ്ങള്‍ നില്‍ക്കുകയുള്ളുവെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഈ തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അവിടങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്‌തെടുക്കുകയാണ് പതിവ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് അവിടെ ഏകദേശം 13ലേറെ ഇത്തരം വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കണക്ക്. ഇവിടെ കലാപമല്ല, ലക്ഷ്യമെങ്കിലും വര്‍ഗ്ഗീയമായി ജനങ്ങളെ വിഭജിക്കുകയാണ്. അതൊക്കെ ഏറ്റവും കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെയുള്ളവരെയാണ് ഇവിടെ ഇറക്കുമതി ചെയ്യുന്നതെന്നതും ശ്രദ്ധയോടെ മനസിലാക്കണമെന്ന് യു.ഡി.എഫ് നിര്‍ദ്ദേശിക്കുന്നു. ഇന്നലെ ഇവിടെ എത്തിയ ആദിത്യനാഥ് അതിനുള്ള വെടിമരുന്നിടുകയും ചെയ്തിരുന്നു. ശബരിമല അയോദ്ധ്യാമാതൃകയാക്കണമെന്ന ആഹ്വാനമാണ് അദ്ദേഹം നടത്തിയതും.
ശബരിമല വിഷയം തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുമെന്ന ചാനലിന്റെ സര്‍വേഫലത്തിനെ യു.ഡി.എഫ് പൂര്‍ണ്ണമായും വിശ്വസിക്കാത്തതിന് വേറെയും കാരണങ്ങളുണ്ട്. ഈ സര്‍വേഫലം പുറത്തുവരുന്നതിന് മുമ്പായി ആ ചാനലിന്റെ തന്റെ വെബ്‌സൈറ്റ് തങ്ങളുടെ വായനക്കാരില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലം അവര്‍ പുറത്തുവിട്ടിരുന്നു. ചാനലിന്റെ സര്‍വേയ്ക്ക് ഉപയോഗിച്ചതിന്റെ നാലുമടങ്ങ് വരുന്ന സാമ്പിളാണ് അതിനായി അവര്‍ ഉപയോഗിച്ചത്. അതില്‍ ആകെ 33% മാത്രമാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടത്. ബാക്കിയുളള് 67%വും പൂര്‍ണ്ണമായും ഇതിനെ തള്ളിക്കളഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇതിന് നേരെ വിരുദ്ധമായ ഒരു ഫലം അവര്‍ പുറത്തുവിട്ടിരിക്കുന്നത്. മാത്രമല്ല, യു.ഡി.എഫിനെ ഏറെ വലയ്ക്കുന്നത് ശബരിമല വിഷയത്തില്‍ ആരുടെ നിലപാടായിരുന്നു ശരിയെന്ന ചോദ്യത്തിന് ഭൂരിപക്ഷം എന്‍.ഡി.എയ്ക്കായിരുന്നു. 41%, എന്നാല്‍ വോട്ടിന്റെ കാര്യം വന്നപ്പോഴാണ് മലക്കംമറിച്ചില്‍. ഇത് തന്നെ സംശയകരമാണ്. 41% പിന്തുണ എന്‍.ഡി.എയ്ക്ക് എന്ന് പറയുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നവര്‍ അവര്‍ക്ക് വോട്ടുചെയ്യില്ലെന്ന ന്യായം സംശയകരം തന്നെയാണെന്നും യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയം സജീവമായി നിര്‍ത്തണമെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പെട്രോള്‍ഡീസല്‍ വിലവര്‍ദ്ധന, നോട്ടുനിരോധനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, റബ്ബറിന്റെ വിലയിടിവ് തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകരുതെന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയം എന്ന നിലയില ശബരിമല ഉന്നയിക്കണം, എന്നാല്‍ ഊന്നല്‍ പ്രളയം, വിലക്കയറ്റം, സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം, നോട്ടുനിരോധനം, തൊഴിലില്ലായ്മ തുടങ്ങി പൊതുസമൂഹം ഏറെ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ സജീവമായി നിര്‍ത്താനാണ് യു.ഡി.എഫിന്റെ ശ്രമം.
പ്രവര്‍ത്തകര്‍ക്ക് അതിനനുസരിച്ചുളള് നിര്‍ദ്ദേശങ്ങളായിരിക്കും നല്‍കുക. കേന്ദ്രസഗസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഒരേതരത്തിലുള്ള പ്രചരണം ശക്തമായി നടത്തണം. അതോടൊപ്പം സി.പി.എംബി.ജെ.പി ബന്ധം സ്ഥാപിക്കുന്നതിനായിരിക്കണം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. എന്നീ നീര്‍ദ്ദേശങ്ങളും താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് നല്‍കും. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രചരണജാഥയോടൊപ്പം തന്നെ പ്രചരണതന്ത്രം സംബന്ധിച്ച രൂപരേഖയും കീഴ്കമ്മിറ്റികള്‍ക്ക് നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തീരുമ്പോള്‍ ഇത് ശക്തമായി ഉന്നയിച്ച് രംഗത്തിറങ്ങും.
ഇതിനിടയില്‍ കെ.പി.സി.സി പ്രസിഡന്റിനെ പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് എല്ലാം രമേശ് ചെന്നിത്തല പിടിച്ചെടുക്കുന്നുവെന്ന മലയാളിവാര്‍ത്തയുടെ വാര്‍ത്ത ഫലം കണ്ടു. കെ.പി.സി.സി പ്രസിഡന്റിന്റെ യാത്ര കഴിഞ്ഞശേഷം മാത്രം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലേക്ക് കടന്നാല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചു. മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കോണ്‍ഗ്രസില്‍ പൂര്‍ത്തിയാകുകയുളളു.
https://www.facebook.com/Malayalivartha























