കിട്ടിയത് പത്ത് മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും; ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സൈനികനായ രജ്ഞിത്ത് രാജിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും എന്ന് സൈനികൻ ഫേസ്ബുക്കിൽ കുറിച്ചു. ''ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും.'' എന്നും രജ്ഞിത്ത് രാജ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ലീവ് തീരും മുന്‍പേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...
സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക് ഇതു നാളെയോ മറ്റേന്നാളോ നടക്കാന്‍ പോകുന്ന രാഷ്‌ടീയ കോലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും.
ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. the beauty of JOURNEY through heaven valley of India. ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല... ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും. ധീര സഹ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍. എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. തന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുൽവാമയിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവത്‍മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രിമാരും അരവിന്ദ് കെജ്രിവാളും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. അതേസമയം ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാനോടുള്ള നിലപാട് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൌതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പാലം സൈനിക വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും സൈനികര്‍ക്ക് അവസാന ആദരവ് അര്‍പ്പിക്കാനെത്തിയിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായി സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ആദിലിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha