ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തമുണ്ടായി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെടുകയും എട്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബലൂചിസ്ഥാൻ - ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടം സംഭവിച്ചത്. ക്വറ്റയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ കണക്കനുസരിച്ച് അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ 40 മൃതദേഹങ്ങൾ കണ്ടെടുത്തു.
പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഇവിടെയും ഷെറാനിയിലുമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ആംബുലൻസുകൾ, 12 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ (EMTs), 10 ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയെ അപകടസ്ഥലത്ത് വിന്യസിച്ച് വിപുലമായ രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. ദുർഘടമായ മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണ്ണമായിരുന്നു.
ബസിൽ കപ്പാസിറ്റിയിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നും വ്യക്തമാക്കി ഉദ്യോഗസ്ഥർ. ബസിലെ സ്വന്തം യാത്രക്കാർക്ക് പുറമെ, വഴിയിൽ കേടായിക്കിടന്ന മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിൽ കയറ്റിയിരുന്നതാണ് തിരക്ക് വൻതോതിൽ വർധിക്കാൻ കാരണമായത്.
"
https://www.facebook.com/Malayalivartha






















