പുൽവാമ ചാവേർ ആദിൽ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനികരാണെന്നാണ് പിതാവ് ഗുലാം ഹസന്‍ ദർ
പുൽവാമ ചാവേർ ആദിൽ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനികരാണെന്നാണ് പിതാവ് ഗുലാം ഹസന്‍ ദർ. ഒരു വര്‍ഷം മുന്‍പ് അഹമ്മദിനെ സൈനികര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും ഇതിന്‍റെ പ്രതികാരമാകാം സംഭവത്തിന് പിന്നിലെന്നും പിതാവ് ആരോപിച്ചു.
2016 ലാണ് സംഭവം. സ്കൂള്‍ വിട്ട് വരികയായിരുന്ന അഹമ്മദിനേയും സുഹൃത്തുക്കളേയും സൈന്യം തടഞ്ഞ് വെച്ചു. സൈന്യത്തിന് നേര്‍ക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അഹമ്മദ് ഉള്‍പ്പെടെയുള്ള സംഘത്തെ സൈന്യം തടഞ്ഞത്. തുടര്‍ന്ന് സൈന്യം ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. "അതിന് ശേഷമാണ് സൈനികരോട് അഹമ്മദിന് ശത്രുത തുടങ്ങിയത്. തുടർന്ന് അവൻ തീവ്രവാദ സംഘടനകളുടെ ഭാഗമാകാന്‍ ശ്രമം തുടങ്ങി. "- മാതാവ് ഫഹ്മീദ പറഞ്ഞു.
കാശ്മീരിലെ ലെത്തിപോര ഗ്രാമത്തിൽ താമസിച്ചിരുന്ന അഹമ്മദ് ദര്‍ മാര്‍ച്ച് 19 നാണ് ജോലിയ്ക്കെന്ന് പറഞ്ഞ് വീട് വിട്ടത്. അതിന് ശേഷം മടങ്ങി വന്നിട്ടില്ല. മൂന്ന് മാസത്തോളം അവന് വേണ്ടി തിരച്ചില്‍ നടത്തി. പിന്നീട് അവനെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചുവെന്നും പിതാവ് ഗുലാം പറഞ്ഞു.
അതേസമയം മകന്‍ സൈനീക വ്യൂഹത്തെ ആക്രമിക്കാന്‍ പോകുന്ന വിവരം അറിയില്ലായിരുന്നുവെന്നും ആക്രമണത്തിന് പിന്നാലെ ജയ്ഷ യൂണിഫോമില്‍ തോക്കുധാരിയായ മകന്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് അവനും തീവ്രവാദ ഗ്രൂപ്പില്‍ അംഗമായെന്ന കാര്യം അറിയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
"ആക്രമണത്തില്‍ പെട്ട് ജീവന്‍ പൊലിഞ്ഞ സൈനീകരുടെ കുടുംബത്തെ പോലെ തന്നെ തങ്ങള്‍ക്കും വേദനയുണ്ട്"- ഗുലാം പറഞ്ഞു. മകന്‍റെ മരണത്തിന് ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീക്കാരാണെന്നും ഗുലാം ആരോപിച്ചു. കാശ്മീരിലെ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അതാണ് നാടിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നത്. കൃത്യമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുള്ളൂ. തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കാശ്മീലെ യുവാക്കളെ എത്തിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇന്ത്യന്‍ സൈനികരായാലും തങ്ങളുടെ മക്കള്‍ ആയാലും കാശ്മീരില്‍ മരിച്ച് വീഴുന്നത് സാധാരണക്കാരാണെന്നും രോഷത്തോടെ ഗുലാം പ്രതികരിച്ചു.
ആക്രമണം നടന്ന പുൽവാമയിൽ നിന്നും പത്തു കി.മി അകലെ മാത്രമാണ് ഇയാളുടെ താമസസ്ഥലം.ചാവേറാക്രമണത്തിനു തൊട്ടുപിന്നാലെ ആദിലിന്റെ വിഡിയോയും ചിത്രവും പ്രചരിച്ചിരുന്നു . ‘ എന്റെ പേര് ആദിൽ. കഴിഞ്ഞ വർഷമാണ് ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ഒരു വർഷത്തിനു ശേഷം ജയ്ഷെ മുഹമ്മദിനു വേണ്ടി എന്താണോ ചെയ്യാൻ ആഗ്രഹിച്ചത്, അതിനു അവസരം കിട്ടി. ഈ വിഡിയോ നിങ്ങളിലെത്തുമ്പോഴേക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കും. കശ്മീർ ജനതയ്ക്കു വേണ്ടിയുള്ള എന്റെ അവസാനത്തെ സന്ദേശമാണിത്’ വിഡിയോയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആക്രമണത്തിനു തൊട്ടുമുൻപ് ചിത്രീകരിച്ച വിഡിയോയിൽ എകെ 47 റൈഫിളുമായാണ് ചാവേർ നിൽക്കുന്നത്. ചാവേറുകളാകുന്നതിനായി ജയ്ഷെ മുഹമ്മദ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് ആദിലെന്നു പൊലീസ് പറയുന്നു.
ഇന്ത്യയുടെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്ഷ് ഇ മൊഹമ്മദ്. 2000ൽ 17 കാരൻ അഫാഖ് അഹമ്മദിനെ ചാവേറാക്കി ശ്രീനഗറിലെ ആർമി ക്യാംപിൽ 15 സൈനികരുടെ ജീവനെടുത്തതിൽ തുടങ്ങുന്നു ജയ്ഷ മുഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ തുടക്കം. നേതൃത്വം മൗലാന മസൂദ് അസ്ഹർ എന്ന കൊടുംഭീകരന്. 1999 ൽ കാണ്ടഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വാജ്പേയി സർക്കാർ വിട്ടയച്ച ഭീകരൻ. പാക് രഹസ്യാനേഷ്യണ ഏജൻസി ഐഎസ്ഐയുടെ പിന്തുണ കൂടിയായപ്പോൾ ആളും ആയുധവുമായി പ്രസ്ഥാനം തഴച്ചുവളർന്നു. പിന്നീടിങ്ങോട്ട് വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ചാവേറാക്രമണങ്ങളുടെ പരമ്പര.
2001 ലെ പാർലമെന്റ് ആക്രമണം ഒന്നുമതി ജെയ്ഷ് ഇ മൊഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഇന്ത്യാ വിരുദ്ധത അളക്കാൻ. 2016ൽ പതാൻ കോട്ടിൽ, തുടർന്ന് ഉറിയിൽ ഇന്ത്യൻ സൈനികരെ ഒളിയാക്രമണത്തിൽ കൊന്നൊടുക്കി മസൂദ് അസ്ഹറിന്റെ പ്രസ്ഥാനം. മസൂദ് അസ്ഹറിനെ ഭീകരവദിയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിൽ ഇന്ത്യ രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ചൈനയുടെ എതിർപ്പിനെ തുടർന്ന് സാധ്യമായില്ല.
പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ തിരിഞ്ഞതോടെ പാക് സർക്കാരുമായി സ്വരച്ചേർച്ചയില്ലാതെയായി. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പിടിമുറുക്കിയതോടെ ദുർബലമായി ഭീകര സംഘടന. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു എസ് പിൻമാറ്റം മേഖലയിലാകെ ഭീകര സംഘടനകൾക്ക് ഉണർവ് പകരുന്നുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ മേൽ ആക്രമണത്തിന് കാത്തിരിക്കുന്നവരെ കരുത്തരാക്കുന്നു.
https://www.facebook.com/Malayalivartha