സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിവസം, 1000 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും; ആഘോഷങ്ങള്‍ 20 മുതല്‍ 27 വരെ; ഉദ്ഘാടനം 20ന് കോഴിക്കോട്
സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന് ഭാഗമായിട്ടുള്ള ആഘോഷ പരിപാടികൾ ഈ മാസം 20 മുതല്‍ 27 വരെ നടക്കും. 20ന് വൈകിട്ട് 5 മണിക്ക് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നിരവധി പ്രതിസന്ധികള്‍ക്കിടയിലും കേരളത്തെ പുതിയൊരു ദിശയിലേക്കു നയിക്കാനും പുരോഗതിയുടെയും വികസനത്തിന്റെയും പാത വെട്ടിത്തെളിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പ്രളയാനന്തരം ഒറ്റക്കെട്ടായി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടത്തിലൂടെ മുന്നേറുകയാണ് കേരളം. ഈ പ്രതിസന്ധികള്‍ക്കിടയിലും അസാധ്യമെന്നു കരുതിയിരുന്ന നിരവധി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയം കടന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാണ് പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ ഊന്നലും കരുതലും. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ലിംഗനീതിയും തുല്യതയും ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തില്ല.
സുസ്ഥിരവികസനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ, ക്രമസമാധാനനില ഭദ്രമാക്കുന്നതിനും മതസാമുദായികമൈത്രി നിലനിര്‍ത്തുന്നതിനും സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ , സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ മന്ത്രി വിമര്‍ശിച്ചു. സങ്കുചിത രാഷ്ട്രീയ മനോഭാവം വെടിഞ്ഞ് പ്രതിപക്ഷവും പരിപാടികളില്‍ പങ്കാളിയാകണമെന്ന് സാംസ്‌കാരിക മന്ത്രി കൂട്ടിച്ചേർത്തു .
സംസ്ഥാനത്തു പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ ആയിരം പദ്ധതികള്‍ ആയിരം ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ ഏഴു ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ വിവിധ വകുപ്പുകളും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളും പങ്കെടുക്കും.
ഇതോടൊപ്പം കലാപരിപാടികളും വികസനസെമിനാറുകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും അനുബന്ധ പരിപാടികള്‍ നടക്കും.
https://www.facebook.com/Malayalivartha