മൂന്നാർ അനധികൃത നിർമ്മാണം; ബുദ്ധി’യുള്ള ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ദേവികുളത്തുണ്ട്; രാഷ്ട്രീയക്കാരുമായി മത്സരത്തിനില്ല; സഹകരിച്ച് മുന്നോട്ടുപോകാനാണ് താത്പര്യമെന്ന് ദേവികുളം സബ്കളക്ടർ രേണുരാജ്

മൂന്നാർ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണം തടഞ്ഞതിന്റെ പേരില്‍ നേരിട്ട ആക്രോശങ്ങളും അധിക്ഷേപങ്ങളും ഗൗരവമായി എടുക്കുന്നില്ലെന്ന് ദേവികുളം സബ്കളകടര്‍ രേണു രാജ്. തന്നെ 'ബുദ്ധിയില്ലാത്തവള്‍' എന്ന ജനപ്രതിനിധിയുടെ പരാമര്‍ശം വേദനിപ്പിച്ചിട്ടില്ലെന്നുംരേണു രാജ് വ്യക്തമാക്കി ..
രാജ്യത്ത് എവിടെയും ജോലിചെയ്യാനും സന്നദ്ധയായാണ് സിവില്‍ സര്‍വീസില്‍ വന്നത് തന്നെ . എങ്ങോട്ടുപോകാനും ഭയമില്ല. എന്നാല്‍, രാഷ്ട്രീയക്കാരുമായി മത്സരത്തിനില്ല. സഹകരിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം. ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുമുണ്ട് . അതുകൊണ്ട് രണ്ടുവിഭാഗവും ഒത്തൊരുമിച്ച് പോയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടും - സബ്കലക്ടർ രേണു രാജ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എപ്പോഴും 'അത് പൊളിക്ക്', 'സ്റ്റോപ്പ് മെമ്മോ കൊടുക്ക്', 'പണി നിര്‍ത്ത്' എന്നു പറയുന്ന ഉദ്യോഗസ്ഥരെയാണ് ജനം കാണുന്നത്. അനിവാര്യമായ നടപടികളാണെങ്കിലും ഇതൊക്കെ നെഗറ്റീവായേ ജനം കാണൂ. അവര്‍ക്കുകൂടി പോസിറ്റീവെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ മനസ്സുവെച്ചാല്‍ സ്ഥിതി മാറിയേക്കുമെന്ന് സബ്കലക്ടർ കൂട്ടിച്ചേർത്തു.
ഇവിടെ തമിഴ്നാടിനെ ഓര്‍മിപ്പിക്കുന്ന സംസ്‌കാരമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ആരാധിക്കാന്‍ ഒരു നേതാവ് വേണം. ജനപ്രതിനിധികള്‍ ആ സ്ഥാനത്തെത്തുന്നുണ്ട്. എന്നാല്‍, അടച്ചിട്ട മുറിക്കുള്ളിലിരുന്നു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അവര്‍ അറിയുന്നില്ലെന്നും പുറത്തിറങ്ങി ജനങ്ങളുമായി ഇടപഴകിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകുവെന്നും രേണുരാജ് വ്യക്തമാക്കി .
നേരത്തെ , ദേവികുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍ എന്നിവരോടായിരുന്നു ഇങ്ങോട്ട് മാറിയപ്പോള്‍ ഉപദേശം തേടിയത്. അവര്‍ പങ്കുവെച്ച ദേവികുളത്തിന്റെ പ്രത്യേകതകളും അനുഭവങ്ങളും ഉപകാരപ്പെടുകയും ചെയ്തു. അവരുടെ പാത തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും വഴിതെറ്റിയെന്ന് തോന്നിയാലല്ലേ വഴിമാറേണ്ടതുള്ളൂവെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.
ദേവികുളം നല്ലൊരു പാഠശാലയാണ്. കേരളത്തിലെ വേറൊരു ലോകം. ‘ബുദ്ധി’യുള്ള ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെയുണ്ട്. അവരുടെ ‘ബുദ്ധി’ ശരിക്കും മനസ്സിലാക്കാത്ത പാവപ്പെട്ട ജനതയുമാണുള്ളത്.- രേണു രാജു പറഞ്ഞു.
നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്ബര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങള്‍ സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം എജി തള്ളിയെങ്കിലും മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു
മൂന്നാറില്‍ പഞ്ചായത്ത് നടത്തി വന്ന അനധികൃത കെട്ടിട നിര്‍മാണം തടഞ്ഞതിനാണ് ദേവികുളം സബ്കലക്ടർ രേണുരാജിനെ എംഎല്‍ എസ്.രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. വിഷയത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ സബ്കലക്ടർ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.നിയമത്തിനെതിരായി രേണുരാജ് ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.
https://www.facebook.com/Malayalivartha























