കാസര്‍കോഡില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം യു.ഡി.എഫിന് പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നു... സി.പി.എം അങ്കലാപ്പില്‍

കാസര്‍കോഡില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം യു.ഡി.എഫിന് പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നു. തെരഞ്ഞെടുപ്പില്‍ ഇനി ഒരിക്കലുമില്ലാത്ത ഊര്‍ജ്ജത്തോടെയായിരിക്കും യു.ഡി.എഫ് വരും ദിവസങ്ങളില്‍ ആഞ്ഞടിക്കുക. മറ്റെല്ലാ വിഷയങ്ങളും മുക്കികൊണ്ട് കൊലപാതക രാഷ്ട്രീയമായിരിക്കും അവര്‍ ഉയര്‍ത്തിപ്പിടിക്കുക. ഇത് സി.പി.എം ക്യാമ്പുകളില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും കടുത്ത രോഷത്തിലുമാണ്. കഴിഞ്ഞദിവസം കാസര്‍കോഡ് സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കളെ വിളിച്ച് ഇരുവരും ശക്തമായ താക്കിതും നല്‍കിയിട്ടുണ്ട്. ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരിക്കുന്നത്. ഇടതുമുന്നണിയില്‍ തന്നെ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വികാരമാണ് സി.പി.എമ്മിനുള്ളത്. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത നിരാശയിലാണ്. തെരഞ്ഞെടുപ്പിന് ഉന്നയിക്കാനായി മറുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നിഷപ്രഭമാക്കി മുന്നില്‍ വരികയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റ് ഏത് വിഷയം ഉന്നയിച്ചാലും രക്ഷയില്ലായിരുന്ന യു.ഡി.എഫിന് അറിഞ്ഞുകൊണ്ടു കൊടുത്ത നിധിപോലെയായി എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
പാര്‍ട്ടിയെ നശിപ്പിക്കാനായി ഒപ്പം കൂടിയ ആരോ ആണ് ഇതിന് പിന്നിലെന്നാണ് സി.ി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ കുറേക്കാലങ്ങളായി തെരഞ്ഞെടുപ്പ് അതുപോലെ മറ്റെന്തെങ്കിലും സുപ്രധാന സംഭവങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ ആസൂത്രിതമായ കൊല പതിവായിരിക്കുകയാണ്. ടി.പി് ചന്ദ്രശേഖരന്‍ വധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പാര്‍ട്ടി പതുക്കെ മോചിതമായി പഴയ നിലയിലേക്ക് വരുമ്പോഴാണ് ഷുഹൈബ് വധം നടന്നത്. അതിനെ ഒരുവിധം പ്രതിരോധിച്ച് വീണ്ടും സമാധാനത്തിലെത്തിയപ്പോഴാണ് ഇപ്പോള്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപ്പാക്കിയ വധശിക്ഷ. അതും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്. അതുകൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. ആ സാഹചര്യത്തില്‍ ഈ സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയ്ക്കും സംസ്ഥാന നേതൃത്വം തയാറാകും.
പാര്‍ട്ടിയോട് കൂറുള്ളവര്‍ ഈ സമയത്ത് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്ന് തന്നെയാണ് സി.പി.എമ്മിനുള്ളിലെ പൊതുവികാരം. എന്ത് പ്രാദേശിക പ്രശ്‌നമുണ്ടായാലും അത് ഇത്തരം അരുംകൊലകളിലേക്ക് പോകരുതെന്ന പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നതെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കെതിരെ ശക്തമായ നടപടിയുമുണ്ടാകും.
എന്തെദാക്കെ പരിഹാരക്രിയകള്‍ ചെയ്താലും വിഷയം കൈവിട്ടുപോയെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. ഇടതുമുന്നണിയിലും ഈ വിഷയം വല്ലാത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സി.പി.ഐ ഇതില്‍ വളരെ നിരാശരാണ്. കാസര്‍കോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രികൂടിയായ സി.പി.ഐ നിയമസഭാകക്ഷിനേതാവ് ഇ. ചന്ദ്രശേഖരന്‍ ഇന്നലെ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഷുക്കൂര്‍ കേസിലെ കുറ്റപത്രത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും കൊലക്കുറ്റത്തിന് പ്രതിസ്ഥാനത്ത് വന്നിട്ട് വളരെ കുറച്ച് ദിവസമേ ആയിട്ടുള്ളു. അത് ശക്തമായ പ്രചരായുധമാക്കാനായിരുന്നു ആദ്യം യു.ഡി.എഫ് തീരുമാനിച്ചത്. എന്നാല്‍ സി.ബി.ഐയുടെ കുറ്റപത്രമായതുകൊണ്ട് കോണ്‍ഗ്രസ്ബി.ജെ.പി ബന്ധം എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ഒരുപരിധി വരെ അതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ ഷുക്കുര്‍ വധം ഉള്‍പ്പെടെ യു.ഡി.എഫിന് മികച്ച ആയുധമായിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മറ്റ് ഏത് വിഷയം ഉന്നയിക്കുന്നതും എങ്ങനെയായിരിക്കും ബാധിക്കുകയെന്ന ആശങ്ക പൊതുവില്‍ യു.ഡി.എഫിനുണ്ടായിരുന്നു. ശബരിമല, പ്രളയം, ഭരണസ്തംഭനം വികസനമുരടിപ്പ് എന്നീ വിഷയങ്ങളെക്കുറിച്ചൊക്കെ പരസ്യമായി പറയുന്നുണ്ടെങ്കിലും അവയൊന്നും ആത്മാര്‍ത്ഥമായി ഉന്നയിക്കാന്‍ യു.ഡി.എഫിന് ചെറിയ ഭയമുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് അനുകൂലമായെന്ന് പറയുമ്പോഴും പൊതുവില്‍ അത് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക യു.ഡി.എഫിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് അത്ര ശക്തമായി ഉയര്‍ത്തേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരുന്നതാണ്.
മഹാപ്രളയവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിയുന്നത്ര കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവെന്ന് തന്നെയാണ് പ്രതിപക്ഷനിര രഹസ്യമായിസമ്മതിക്കുന്നത്. ഈ വിഷയം ഉയര്‍ത്തുമ്പോള്‍ സുനാമി ദുരന്തം ഉണ്ടായി രണ്ടരപതിറ്റാണ്ടായിട്ടും ഇന്നും ആനുകൂല്യം ലഭിക്കാതെ കഴിയുന്നവരുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുവരുന്നത് തിരിച്ചടിയാകുമായിരുന്നു. ആറുമാസംകൊണ്ട് ഒരു സര്‍ക്കാരിന് കഴിയുന്നതിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ഘടകക്ഷികള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. വികസനത്തിന്റെ കാര്യമാണെങ്കില്‍ വന്‍കിട പദ്ധതികള്‍ ജനങ്ങള്‍ക്ക് അനുഭവേദ്യമാകാന്‍ കാലങ്ങള്‍ എടുക്കും. എന്നാല്‍ തൊട്ട് സമീപമുള്ള ആശുപത്രികളുടെയും വിദ്യാലയങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി പലേടത്തും നാട്ടുകാര്‍ തന്നെ ഈ ആരോപണത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന അഭിപ്രായം. ആ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാമെന്നല്ലാതെ ഫലപ്രദമാക്കാന്‍ കഴിയുമായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ വിഷയം വജ്രായുധം തന്നെയാകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. കഴിയുന്ന;്ര പ്രചരണം ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും. കോണഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുവിച്ചത് ആ ഉദ്ദേശത്തോടെയാണ്. മാത്രമല്ല, അക്രമകൊലപാതക രാഷ്ട്രീയം പ്രചരണവിഷയമാകുമ്പോള്‍ അതിന്റെ ഫലം തങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ബി.ജെ.പിക്ക് ഇതിന്റെ ഗുണം ലഭിക്കില്ല. അവരും അക്രമകൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അമതസമയം കെ.സുധാകരനെപ്പോലെ ചിലര്‍ സി.പി.എമ്മിന്റെ അതേരീതിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തോട് സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























