ശബരിമലയിലുണ്ടായ തിരിച്ചടി അനുകൂലമായി പാകപ്പെടുത്താനുള്ള ഇടതുമുന്നണി നടത്തിയ ജാഥയ്ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകം സി.പി.എമ്മിന് വമ്പന്‍ തിരിച്ചടിയായി, ഈ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ല
ശബരിമലയിലുണ്ടായ തിരിച്ചടി അനുകൂലമായി പാകപ്പെടുത്താനുള്ള ഇടതുമുന്നണി നടത്തിയ ജാഥയ്ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകം സി.പി.എമ്മിന് വമ്പന്‍ തിരിച്ചടിയായി. കരകയറാനാകാത്ത തിരിച്ചടി കേട്ടുകേള്‍വിയില്ലാത്തവിധം ഒരേ പാര്‍ട്ടിയിലെ രണ്ടുപേരെ ഒരുമിച്ചു വെട്ടിക്കൊന്ന സംഭവം സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. പതിവില്ലാത്തവിധം ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി തൃശ്ശൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തിയതും സംഭവത്തിന്റെ രാഷ്ട്രീയ ഗൗരവം എത്രമാത്രമെന്ന് വിളിച്ചോതുന്നതാണ്. കാനം രാജേന്ദ്രനും കോടിയേരിയും നയിക്കുന്ന ജാഥകളും നിര്‍ത്തിവെക്കേണ്ടിവന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെ, പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെ എത്തിച്ചതു സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് അക്രമരാഷ്ട്രീയം അവസാനിച്ചുവെന്ന കോടിയേരിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത്. ജനവികാരം എതിരാകുമെന്നു കണ്ടതോടെ പെരിയ കൊലപാതകത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് കോടിയേരി രംഗത്തെത്തി.
ഈ വാക്കുകള്‍ക്കു പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് പെരിയയില്‍ രണ്ടുജീവനുകള്‍ കൊലക്കത്തിക്കിരയായത്. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയതോടെ സി.പി.എം പ്രതിരോധവും ന്യായീകരണവും ഒഴിവാക്കി. സംഭവത്തിനുപിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി കോടിയേരി രംഗത്തെത്തി.
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പുതന്നെയാണ് സി.പി.എമ്മിലെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. അക്രമരാഷ്ട്രീയം മുഖ്യതിരഞ്ഞെടുപ്പു വിഷയമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു.
കൊലപാതകം പാര്‍ട്ടിക്കൊപ്പം സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടെ കാസര്‍കോട് ജില്ലാനേതൃത്വത്തോട് സ്ഥിതിഗതികള്‍ ആരാഞ്ഞുവെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് കടുത്ത പ്രതിസന്ധിയിലേക്ക് സി.പി.എം എത്തിച്ചേര്‍ന്നിരിക്കുന്നത്. യഥാര്‍ഥ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിച്ചുമാത്രമേ, ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ പേരില്‍ സി.ബി.ഐ. കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.കതിരൂര്‍ മനോജ് വധക്കേസിലും ജയരാജന്‍ പ്രതിയാണ്. ഫസലിന്റെയും ഷുഹൈബിന്റെയും കേസില്‍ സി.പി.എമ്മാണ് പ്രതിക്കൂട്ടില്‍. പി. ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ആഭ്യൂഹങ്ങളുയരുമ്പോഴാണ് അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം നല്‍കുന്നത്. ഇത് യു.ഡി.എഫ്. പ്രചാരണായുധമാക്കുന്നതിനിടെയാണ് ഇരട്ടക്കൊലയുടെ ഉത്തരവാദിത്വംകൂടി സി.പി.എമ്മിന്റെ തലയിലേക്ക് വരുന്നത്.
കൊല്ലപ്പെട്ട പെരിയ കല്യോട്ട് സ്വദേശി കൃപേഷ് (21), കൂരാങ്കര സ്വദേശി ശരത്‌ലാല്‍ (27) എന്നിവരോട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നെന്നും പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എഫ്.ഐ.ആറിലുണ്ട്.അതേസമയം കൃത്യത്തിന് പിന്നില്‍ മൂന്നംഗ ക്വട്ടേഷന്‍ സംഘമാണെന്നും സൂചനയുണ്ട്. കൊലപാതകത്തിനുശേഷം സംഘം ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായി കര്‍ണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.തങ്ങള്‍ക്ക് വധഭീഷണിയുള്ളതായികൃപേഷും ശരത്‌ലാലും ബേക്കല്‍ പൊലീസിനെയും സ്ഥലം എം.എല്‍.എയെയും അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.പൊലീസ് ഇക്കാര്യത്തില്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.മഴു,?കൊടുവാള്‍ എന്നിവപോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha