യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത്‍ലാലിനെയും വെട്ടിനുറുക്കിയ പ്രതികൾ കൃത്യത്തിന് ശേഷം പുലർച്ചെ വരെ ഒളിച്ചത് പാർട്ടി ഓഫിസിൽ:- മൂന്ന് പേർ തങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍, നേരം പുലര്‍ന്നതോടെ എല്ലാവരെയും ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി...
പെരിയയിൽ രാഷ്ട്രീയ വൈരാഗ്യത്തിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയതു പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണു മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നു.
ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീടു നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിനു പദ്ധതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും ജീപ്പും വാനും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്.
ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്. അതേ സമയം കാസര്‍കോട് എസ്പിയായി ജെയിംസ് ജോസഫ് ചുമതലയേറ്റു. ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്പിയായി നിയമിതനായതിനെത്തുടര്‍ന്നാണ് മാറ്റം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സി പി എമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.
അഞ്ചു പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. തുടർച്ചയായി ഇവരെ ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് എല്ലാവരും. പൊലീസിന്റെ പിടിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറും മറ്റൊരാളും ചേർന്നാണു പീതാംബരനൊപ്പം ശരത് ലാലിനേയും കൃപേഷിനേയും ആക്രമിച്ചതെന്ന മൊഴി എല്ലാവരും ആവർത്തിക്കുന്നു.
ഈ മൊഴി പൂർണമായി പൊലീസ് വിശ്വസിക്കുന്നില്ല. പക്ഷേ പിടിയിലായവരെ അധികനാൾ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പരമാവധി തെളിവുകൾ ശേഖരിക്കാനാണു തീരുമാനം. അറസ്റ്റിലായ സജി ജോർജ് സിപിഎം അനുഭാവിയാണ്. പീതാംമ്പരനുമായി വർഷങ്ങളായി അടുത്ത ബന്ധവുമുണ്ട്. പീതാംബരന്റെ നിർദ്ദേശമനുസരിച്ചാണു വാഹനവുമായി എത്തിയതെന്ന് സജി പൊലീസിന് മൊഴി നൽകി.
അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കൊല്ലപ്പെട്ട ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്ന് സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha