സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരങ്ങളില്‍ ഭൂരിപക്ഷവും താന്‍ എഡിറ്റ് ചെയ്യുകയും ഭര്‍ത്താവ് സംവിധാനം നിര്‍വഹിക്കുകയും ചെയ്ത കാര്‍ബണിന് നല്‍കിയ ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാപോളിനെതിരെ പ്രതിഷേധം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരങ്ങളില്‍ ഭൂരിപക്ഷവും താന്‍ എഡിറ്റ് ചെയ്യുകയും ഭര്‍ത്താവ് സംവിധാനം നിര്‍വഹിക്കുകയും ചെയ്ത കാര്‍ബണിന് നല്‍കിയ ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാപോളിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നടക്കം വ്യാപക പ്രതിഷേധം. കാര്‍ബണും അക്കാദവി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും മത്സരത്തിന് പരിഗണിക്കരുതെന്ന സാംസ്‌കാരിക മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശം മറികടന്നാണ് ചലച്ചിത്ര അക്കാദമി അവാര്‍ഡ് വീതംവെയ്പ്പ് നടത്തിയത്. എഡിറ്റിംഗിന് അവാര്‍ഡ് നല്‍കാതെ ജൂറി നിഷ്പക്ഷത കാട്ടിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരടക്കം പരിഹസിക്കുന്നത്. ബീനാപോളും കമലും അടക്കുന്ന ചലച്ചിത്ര അക്കാദമി നേതൃത്വമാണ് ജൂറിയെ തെരഞ്ഞെടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത.
ബീനാപോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്, ആറെണ്ണം. മികച്ച ഛായാഗ്രഹണം, സംഗീതം, സിങ്ക് സൗണ്ട്, ശബ്ദമിശ്രണം, സൗണ്ട് ഡിസൈന്‍, ലബോറട്ടറി/ കളറിസ്റ്റ് അവാര്‍ഡുകളാണ് കാര്‍ബണിന് ലഭിച്ചത്. ബോളിവുഡില്‍ അടക്കം കഴിവ് തെളിയിച്ച കെ.യു മോഹന്‍ മികച്ച ക്യാമറാമാനാണെന്നതില്‍ സംശയമില്ല. എന്നാല്‍ കാര്‍ബണിനേക്കാള്‍ മികച്ച ദൃശ്യചാരുതയുള്ള സിനിമകള്‍ പോയകൊല്ലം മലയാളത്തിലുണ്ടായിരുന്നു. അതിനെയെല്ലാം ജൂറിയോ, ചലച്ചിത്ര അക്കാദമിയോ വിസ്മരിച്ചു. സംഗീത സംവിധാന പുരസ്‌ക്കാരം നേടിയ വിശാല്‍ഭരദ്വാജ് ഇന്ത്യയിലെ തന്നെ മികച്ച മ്യുസീഷനാണെന്നതില്‍ തര്‍ക്കമില്ല. കാര്‍ബണില്‍ അദ്ദേഹം ഈണമിട്ട ഒരു പാട്ട് പോലും മലയാളിയുടെ മനസില്‍ പതിഞ്ഞിട്ടില്ല. അതേസമയം ജോസഫിലെ പൂമുത്തോളേ... അടക്കം നിരവധി ഗാനങ്ങള്‍ പ്രേക്ഷകരുടെ ചുണ്ടില്‍ ഇപ്പോഴും തത്തിക്കളിക്കുകയാണ്.
സിങ്ക് സൗണ്ടിലെ പുതിയ പരീക്ഷണമായ സറൗണ്ട് സിങ്ക് സൗണ്ട് പരീക്ഷിച്ച മലയാളചിത്രമായിരുന്നു പ്രാണ. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍പൂട്ടിയാണ് അത് ചെയ്തത്. ആ ചിത്രം ജൂറിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ, അതോ പരിഗണനയ്ക്ക് എത്തിയില്ലേ? അങ്ങനെ നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. അഖ്കാമദി ചെയര്‍മാന്‍ കമലിന്റെ ആമിക്ക് അവാര്‍ഡിന് പരിഗണിക്കേണ്ട നിലവാരം പോലുമുണ്ടായിരുന്നില്ല. ആ ചിത്രത്തിന് രണ്ട് അവാര്‍ഡാണ് നല്‍കിയത്. മികച്ച ഗായികയും പശ്ചാത്തല സംഗീതവും. ബിജിബാല്‍ നല്ല സംഗീതംസൃഷ്ടിക്കുന്നയാളാണെങ്കിലും ജോസഫില്‍ അനില്‍ജോണ്‍സണ്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധപിടിച്ച് പറ്റിയതും ആമിയിലേതിനേക്കാള്‍ മനോഹരവുമാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തില്‍ ഏറെ നിഷ്പക്ഷത ഉണ്ടായിരുന്നു. വിനായകനും ഇന്ദ്രന്‍സിനും അവാര്‍ഡ് ലഭിച്ചതും അങ്ങനെയാണ്. എന്നാല്‍ ഇത്തവണ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുന്നവര്‍ നിഷ്പക്ഷതകാട്ടിയില്ല. തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്ന പലരെയും തിരുകികയറ്റി അവാര്‍ഡ് വീതം വെച്ചു. കുമാര്‍ സാഹ്നിയെ പോലെ വലിയൊരു സംവിധായകന്‍ ജൂറി ചെയര്‍മാനായി എത്തി എന്നത് അഭിമാനമായിരുന്നു. എന്നാല്‍ അക്കാമി നേതൃത്വം ജൂറി അംഗങ്ങളെ ഉപയോഗിച്ച് ജൂറി ചെയര്‍മാന്റെ തീരുമാനങ്ങളെ അട്ടിമറിച്ചു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വിലകല്‍പ്പിച്ചില്ല. അത് സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കും വലിയ നാണക്കേടായി.
https://www.facebook.com/Malayalivartha






















