കൃഷിവകുപ്പിന്റെ കിസാന്‍ ക്രഡിറ്റ്കാര്‍ഡ് പദ്ധതിപാളി; കര്‍ഷകര്‍ക്കുമേല്‍ സമ്മര്‍ദവുമായി ബാങ്കുകള്‍

സാമ്പത്തിക വര്‍ഷാവസാനമായതോടെ കര്‍ഷകര്‍ക്കുമേല്‍ സമ്മര്‍ദവുമായി ബാങ്കുകള്‍. സമ്മര്‍ദം താങ്ങാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതോടെ സര്‍ക്കാരും സമ്മര്‍ദത്തിലായി. ഇതിനിടയില്‍ കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പകള്‍ തടസ്സംകൂടാതെ ലഭ്യമാക്കാന്‍ കൃഷിവകുപ്പ് നടപ്പാക്കിയ കിസാന്‍ക്രഡിറ്റ് കാര്‍ഡ് പദ്ധതിയുംപാളി.
മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തത് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്നും അതിനാല്‍ വായ്പകള്‍ യഥേഷ്ടം നല്‍കാനുള്ള കിസാന്‍ ക്രഡിറ്റ്കാര്‍ഡ് പദ്ധതിനടപ്പാക്കാന്‍ തയ്യാറല്ലെന്നും ബാങ്കുകള്‍ നിലപാടെടുത്തതോടെയാണ് കൃഷിവകുപ്പിന്റെ പദ്ധതി പൊളിഞ്ഞത്. മുഖ്യധാരാ ബാങ്കുകളുമായി കൃഷിവകുപ്പു നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. സഹകരണ ബാങ്കുകള്‍ പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുപോലുമില്ല. ഇതേതുടര്‍ന്ന് ഗ്രാമീണ്‍ബാങ്കും കൃഷിവകുപ്പും സംയുക്തമായി പദ്ധതിക്ക് തുടക്കമിടു. ആദ്യഘട്ടം വട്ടവട, കാന്തല്ലൂര്‍ വില്ലേജുകളിലാണ് തുടക്കമിട്ടത്. ഇവിടുത്തെ 956 കര്‍ഷകര്‍ക്ക് ക്രഡിറ്റ്കാര്‍ഡ് നല്‍കി. മൂന്നുലക്ഷംരൂപ വരെ വായ്പാ പരിധിയുള്ള ക്രഡിറ്റ് കാര്‍ഡുകളാണ് നല്‍കിയത്. എന്നാല്‍, ക്രഡിറ്റ്കാര്‍ഡുമായി ബാങ്കുകളില്‍ എത്തുന്ന കര്‍ഷകര്‍ക്ക് ഇടപാടുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
മുന്‍കാലങ്ങളില്‍ വായ്പാ കുടിശിക ഉണ്ടാകാന്‍ പാടില്ല, നിശ്ചത ഏക്കറില്‍ കൃഷിയിടം ഉണ്ടാകണം, അഞ്ചുവര്‍ഷത്തിലധികം കൃഷി ചെയ്യുന്ന ഭൂമിയാണെന്ന് ഉറപ്പു നല്‍കണം, കാര്‍ഷിക വൃത്തി മാത്രമാണ് ജീവിതമാര്‍ഗമെന്നു തെളിയിക്കുകയും വേണമെന്ന നിബന്ധനകളാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി അതേസമയം, കടമ്പകളെല്ലാം കടന്ന് വായ്പ കരസ്ഥമാക്കുന്ന കര്‍ഷകര്‍ക്ക് ഗഡുക്കളായി നല്‍കുന്ന വായ്പകൊണ്ട് കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാക്കുന്നുണ്ടെന്ന പരാതിയുണ്ട്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, ബിസിനസ്സുകാര്‍, മറ്റു രീതികളില്‍ ധനാഗമ മാര്‍ഗമുള്ളവരും കൃഷി ചെയ്യുന്നുണ്ടെന്ന വ്യാജേന കാര്‍ഷിക വായ്പകള്‍ തരപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പദ്ധതി മറ്റുവില്ലേജുകളില്‍ വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പ് എല്ലാബാങ്ക് പ്രതിനിധികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍, വായ്പാ കുടിശിക അടച്ചു തീര്‍ക്കാതെ പുതിയ പദ്ധതി അംഗീകാരിക്കില്ലെന്ന നിലപാട് ബാങ്കുകള്‍ തുടരുകയാണ്.
അതേസമയം, നല്‍കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ പദ്ധതിയില്‍ പങ്കാളിയാകാന്‍ ആലോചിക്കാമെന്നും ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. ബാങ്കുകളുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും ബാധ്യതയുണ്ടാകാതെ പദ്ധതി നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനായി വായ്പയെടുത്ത് കൃഷിനടത്തുന്ന കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി കൃഷിവകുപ്പ് വാങ്ങുകയും, കര്‍ഷകര്‍ക്ക് ഉത്പന്ന്ങ്ങള്‍ വില്‍ക്കുന്നതു വഴി ലഭിക്കുന്ന തുക നേരിട്ട് ബാങ്കിലേക്ക് അടയ്ക്കാനും കഴിയുന്ന തരത്തില്‍ സംവിധാനം ഒരുക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി കാര്‍ഷിക വായ്പകള്‍ വഴി കര്‍ഷകര്‍ വരുത്തിയ കുടിശിക എത്രയാണെന്നുള്ളതിന്റെ കണക്കുകള്‍ എല്ലാ ബാങ്കുകളും ലഭ്യമാക്കണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ കുടിശിക എത്രയാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ശേഷമേ പദ്ധതിയുമായി ബാങ്കുകളെ ബന്ധപ്പെടുത്തൂ.
കര്‍ഷകരെ സമ്മര്‍ദത്തിലാക്കരുതെന്ന് കര്‍ശന നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് കടന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ കര്‍ഷക ആത്മഹത്യ പെരുകുകയുമാണ്. കാര്‍ഷിക ലോണ്‍ കിട്ടാത്ത് കര്‍ഷകര്‍ വിദ്യാഭയാസ-ഭവന വായ്പകള്‍ എടുത്ത് കൃഷി ഇറക്കിയതും പ്രതിസന്ധിക്ക് ഇടയാക്കി.
https://www.facebook.com/Malayalivartha






















