വരും മാസങ്ങളില്‍ ശമ്പളം മുടങ്ങില്ല എന്ന് സംയുക്ത ട്രേഡ് യൂണിയന്റെ വാഗ്ദാനം വെള്ളത്തിൽ; സ്വന്തം വരുമാനത്തില്‍നിന്നും ശമ്പളം നല്‍കിയ കെ.എസ്.ആർ.ടി.സി യില്‍ ഈ മാസം തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങി

കാല്‍നൂറ്റാണ്ടിനു ശേഷം കഴിഞ്ഞമാസം സ്വന്തം വരുമാനത്തില്‍നിന്നും ശമ്പളം നല്‍കിയ കെ.എസ്.ആർ.ടി.സി യില്‍ ഈ മാസം തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങി. ടോമിന്‍ തച്ചങ്കരി സി.എം.ഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാന ദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍.ഡി.ആര്‍ , പി.എഫ്, എല്‍.ഐ.സി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു..
യൂണിയന്‍ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായപ്പോള്‍, വരും മാസങ്ങളില്‍ ശമ്പളം മുടങ്ങില്ല എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ , തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് അമ്പതു കോടിയുടെ ധനസഹായം ആവശ്യപ്പെടുകയാണ് പിന്നീടുണ്ടായത്. അതില്‍ ഇരുപതുകോടി ധനസഹായം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. എന്നിട്ടും ബാക്കി തുക കണ്ടെത്താന്‍ കോര്‍പറേഷനായില്ല.
മാസശമ്പളം കൂടാതെ നിര്‍ബന്ധമായും അടക്കേണ്ടിയിരുന്ന എന്‍.ഡി.ആര്‍ , പി.എഫ്, എല്‍.ഐ.സി തുടങ്ങിയവയും 12.5 കോടി,പെന്‍ഷന്‍ പ്രോസസിംഗുമായി ബന്ധപ്പെട്ട 4 കോടി എന്നിവയൊന്നും ഈ മാസം ഒട്ടും നല്‍കാനാവുന്നില്ല. കൂടാതെ സ്‌പെയര്‍പാര്‍ട്ടസ് സപ്ലയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റും മാസംതോറും കുറേശ്ശേയായി നല്‍കിക്കൊണ്ടിരുന്ന തുകയിലും ഒറ്റ പൈസപോലും നല്കാനായിട്ടില്ല ...
തച്ചങ്കരി പോയശേഷം പിറ്റേന്ന് മുതല്‍ അന്‍പതുലക്ഷം രൂപ മുതല്‍ ഒരുകോടി രൂപയുടെ വരെ വരുമാനക്കുറവാണ് ദിവസം തോറും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍വീസ് നടത്തുന്ന കിലോമീറ്ററുകള്‍ കൂടുകയും ചെയ്തു.
വരുമാനം കുറഞ്ഞതിനേക്കാളുപരി ചിലവുകള്‍ വര്‍ദ്ധിച്ചത് പിന്നെയും തിരിച്ചടിയായി. ചെയിൻ സർവ്വീസുകൾ പുനഃസ്ഥാപിച്ചു. അങ്ങനെ ഓപ്പറേറ്റിംഗ് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. കൂട്ടത്തോടെ ഡ്രൈവർമാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയതുമൂലം ചിലവ് വര്‍ദ്ധിച്ചെന്നു മാത്രമല്ല, ബസ്സില്‍ ഡ്യൂട്ടി ചെയ്യേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. തന്മൂലം കൂടുതല്‍ ബസുകള്‍ ഓടാതിരിക്കുകയും, ഓടുന്ന ബസ്സുകളില്‍ ഓവര്‍ടൈം ഡബിള്‍ ഡ്യൂട്ടികള്‍ നല്‍കുകയും ചെയ്തു.
നിയമപരമല്ലാത്ത കോണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മുതലായ, നേതാക്കന്മാരുടെ സുഖജീവിതത്തിനുള്ള തസ്തികകളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു. പെന്‍ഷന്‍കാരുടെ കാര്യവും തഥൈവ.. കൃത്യസമയത്തു പെന്‍ഷനായി നല്‍കേണ്ട കണക്കുകള്‍ സഹകരണബാങ്കുകളിലേക്ക് കോര്‍പറേഷന്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍ വിതരണവും മുടങ്ങുന്നു.
അനുദിനം യൂണിയന്‍ നേതാക്കളുടെ ഭരണമാണ് ചീഫ് ഓഫിസില്‍ നടക്കുന്നത്. മാനേജ്മന്റ് ചെയ്യേണ്ട കാര്യങ്ങളിലെല്ലാം നേതാക്കളാണ് തീരുമാനമെടുക്കുന്നത്. കേരളത്തിലെ ഏറ്റവും നഷ്ടം വരുത്തുന്ന പൊതുമേഘലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി ഉയര്‍പ്പിന്റെ പാതയിലാണെന്ന് കരുതിയവരുടെ പ്രതീക്ഷകള്‍ എട്ടുനിലയില്‍ പൊട്ടി.
https://www.facebook.com/Malayalivartha






















