സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫീസ് നിര്‍ണയിച്ച് പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിയിറക്കിയ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫീസ് നിര്‍ണയിച്ച് പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിയിറക്കിയ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. അതുവരെ നിലവില്‍ നിശ്ചയിച്ച നിരക്കില്‍ ഫീസ് ഈടാക്കാം. റെഗുലേറ്ററി കമ്മിറ്റി ഒരുകൂട്ടം സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിര്‍ണയിച്ചതു സന്പൂര്‍ണ യോഗം ചേര്‍ന്നല്ലെന്നു വിലയിരുത്തിയാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
കമ്മിറ്റിയിലെ രണ്ടോ മൂന്നോ അംഗങ്ങള്‍ ചേര്‍ന്നാണു ഫീസ് നിര്‍ണയ ഉത്തരവുകള്‍ നല്‍കിയത്. എല്ലാവരും പങ്കെടുത്തിട്ടില്ല. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ കോറം തികയണമെങ്കില്‍ യോഗത്തില്‍ കുറഞ്ഞതു നാലംഗങ്ങള്‍ വേണമെന്ന വ്യവസ്ഥ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതോടെ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഹാജരായി യോഗം ചേര്‍ന്ന് ഉത്തരവിറക്കണമെന്നാണു നിയമം. ആ നിലയ്ക്ക് കോറം തികയാതെയുള്ള ഫീസ് നിര്‍ണയ കമ്മിറ്റി നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കുകയാണ് വിധിയില്‍ പറയുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ചെലവുകള്‍ കൃത്യമായി കണക്കാക്കാതെ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് നിര്‍ണയിച്ചതു പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ 26 സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. 2016-2017, 2017-2018, 2018-2019 എന്നീ വര്‍ഷങ്ങളിലെ ഫീസ് നിര്‍ണയത്തെയാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചോദ്യം ചെയ്തത്.
4.5 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപവരെയാണ് കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നും 11 ലക്ഷമായി ഫീസ് ഉയര്‍ത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കക്ഷി ചേര്‍ന്നിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടെങ്കിലും ഫീസ് നിയന്ത്രണ അധികാരം പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിക്കാണെന്നു ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
സ്വാശ്രയ കോളജുകള്‍ നിശ്ചയിക്കുന്ന ഫീസില്‍ തലവരിപ്പണം, ലാഭമുണ്ടാക്കല്‍, ചൂഷണം എന്നിവയുണ്ടോയെന്നു പരിശോധിച്ച് ഒഴിവാക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ഫീസ് നിയന്ത്രിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നു പറയുന്നതില്‍ അര്‍ഥമില്ല. മെഡിക്കല്‍ കോഴ്‌സ് നടത്തുന്നതിന്റെ ചെലവ് കണക്കാക്കാനുള്ള രേഖകള്‍ മാത്രം കോളജുകള്‍ കമ്മിറ്റിക്കു സമര്‍പ്പിച്ചാല്‍ മതി.
കോളജുകള്‍ നിശ്ചയിച്ച ഫീസില്‍ തലവരിപ്പണമുണ്ടോ, ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നിവയാണു കമ്മിറ്റി പ്രാഥമികമായി പരിശോധിക്കേണ്ടത്. ചൂഷണമുണ്ടോ, ചെറിയതോതിലുള്ള ഫീസ് വര്‍ധന ന്യായമാണോ, അധികത്തുക കോളജിന്റെ നേട്ടത്തിനു വേണ്ടി ചെലവിടുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിശോധിക്കാം. ഇങ്ങനെ കോളജ് അധികൃതര്‍ നിശ്ചയിച്ച ഫീസ് നിയമപ്രകാരമല്ലെന്നു കണ്ടാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫീസ് റെഗുലേറ്ററി കമ്മിറ്റിയുമായി കോളജുകള്‍ സഹകരിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















