ഇന്ത്യയുമായുമുള്ള ചർച്ചയ്ക്കു തയ്യാറാണെന്ന് പാകിസ്ഥാൻ; മൈൻഡ് ചെയ്യാതെ ഇന്ത്യ; പിന്നിൽ ആഭ്യന്തര രാഷ്ട്രീയവും പാക്കിസ്ഥാനു ഭീകരവാദവുമായുള്ള ബന്ധത്തെ ക്കുറിച്ചുള്ള നിലപാടുകകളും

ഇന്ത്യയുമായുമുള്ള ചർച്ചയ്ക്കു തയ്യാറാണെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുനൽകാനുള്ള തീരുമാനം അതിന്റെ ആദ്യ ചുവടാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവന നടത്തിയതിനെ കേട്ട ഭാവം പോലും കാണിക്കാതെ ഇന്ത്യ . പാക്കിസ്ഥാനു ഭീകരവാദവുമായുള്ള ബന്ധത്തെ ക്കുറിച്ചുള്ള നിലപാടുകളും ആഭ്യന്തര രാഷ്ട്രീയവുമൊക്കെയാണ് ഇങ്ങനെയൊരു സമീപനത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട് .
പാക്കിസ്ഥാന് അതിർത്തി കടന്ന് പ്രത്യാക്രമണം നടത്താനായി എന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇപ്പോഴത്തെ രാജ്യാന്തര സമ്മർദം കണക്കിലെടുക്കുമ്പോൾ, പ്രത്യാക്രമണത്തിന് അതേ രീതിയിലുള്ള മറുപടി ഉടൻ തന്നെ അത്ര എളുപ്പമല്ല. രാജ്യാന്തര സമ്മർദമാണ് അഭിനന്ദനെ ഉടൻ വിട്ടുനൽകാൻ പ്രേരിപ്പിച്ചത്. അതിൽ നയതന്ത്രപരമായി ഇന്ത്യ വിജയിച്ചു.
ജമ്മു കശ്മീരിലും പാക്ക് അധിനിവേശ കശ്മീരിലും ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നു, പാക്കിസ്ഥാനിൽത്തന്നെ ഭീകരർക്ക് താവളമൊരുക്കുന്നു, ഭീകരെ സഹായിക്കുന്നു. ഭീകരവാദം പാക്കിസ്ഥാൻ നയമായി കൊണ്ടുനടക്കുന്നു– ഇതാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഉപോദ്ബലകമായ തെളിവുകൾ ഇന്ത്യ നിരത്തുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വിലയിരുത്തൽ ശരിവെക്കുകയാണ്
ഭീകരവാദത്തിന്റെ വലിയ ഇരയാണ് തങ്ങൾ എന്നു പറയുന്നതല്ലാതെ ഭീകരരെ അമർച്ച ചെയ്യാൻ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ല. പകരം, ഇപ്പോൾ സമാധാനത്തെയും ചർച്ചയെയും കുറിച്ച് പറയുന്നു. ഇത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഭീകരർക്കും അവരുടെ താവളങ്ങൾക്കുമെതിരെ പാക്കിസ്ഥാൻ ഉടനെ നടപടിയെടുക്കണം, ആ നടപടി വിശ്വസനീയവുമായിരിക്കണം– ഇതിനുശേഷം മതി ചർച്ചയെക്കുറിച്ചുള്ള വർത്തമാനമെന്നാണ് ഇന്ത്യ പറയുന്നത്. അഭിനന്ദനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ ശ്രമിക്കുമെന്ന് ഇന്ത്യ വിലയിരുത്തി.
അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യയിൽ മുറവിളി ഉയരുമെന്നും കാണ്ഡഹാർ വിമാന റാഞ്ചലുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യം പോലെയൊന്ന് സൃഷ്ടിക്കാമെന്നും പാക്കിസ്ഥാൻ കരുതി. എന്നാൽ, അഭിനന്ദനെ ‘വിലപേശൽ കാർഡാ’ക്കാനുള്ള ശ്രമം അംഗീകരിക്കാൻ തയാറല്ലെന്നതിന്റെ വ്യക്തമായ സൂചന പാക്കിസ്ഥാനു നൽകിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha






















