പാക്കിസ്ഥാന് മുന്നോട്ട് വെച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ, ആദ്യം അഭിനന്ദിനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ താക്കീതിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി, ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം കൈകോര്‍ത്തു

വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത് മുതല്‍ ലോകം ഉറ്റുനോക്കിയിരുന്നത് ഇന്ത്യ ഇത് എങ്ങനെ പരിഹരിക്കുമെന്നാണ്. ജെനീവ കരാര്‍ അനുസരിച്ച് ആക്രമണത്തിനിടെ അതിര്‍ത്തിക്കപ്പുറത്ത് പെട്ട് പോകുന്ന സൈനികനെ മാതൃരാജ്യത്തിന് വിട്ട് നല്‍കണമെന്നാണ്. എന്നാല്‍ പാക്കിസ്ഥാന്‍ അതിന് തയ്യാറാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം ബാലക്കോട്ടെ ഇന്ത്യന്‍ ആക്രമണം പാക്‌സൈന്യത്തിന്റെയും പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും മുഖത്തേറ്റ അടിയായിരുന്നു. പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ, അഭിനന്ദിനെ ആദ്യം മോചിപ്പിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയും അമേരിക്കയും സൗദി അറേബ്യയും യു.എ.ഇയും അതിന് അനുകൂലമായ നിലപാട് എടുക്കുകയും പാക്കിസ്ഥാന്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അതോടെ പുലിയെ പോലെ നിന്ന പാക്ക് സൈന്യം എലിയെ പോലെ മാളത്തിലോടിയൊളിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തുടക്കം മുതല്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും വ്യാജ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. തീവ്രവാദത്തിനും തീവ്രവാദ സംഘടനകള്‍ക്കും എതിരെ ആദ്യം നടപടി സ്വീകരിച്ച ശേഷം ചര്‍ച്ചയാകാമെന്ന ഇന്ത്യന്‍ നിലപാടിന് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചതോടെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് അവരുടെ വിദേശകാര്യമന്ത്രിക്ക് പരസ്യമായി പറയേണ്ട സാഹചര്യമുണ്ടായി. അത് ഇന്ത്യയുടെ വലിയവിജയമാണ്. ലോകരാജ്യങ്ങളെ ഇന്ത്യയുടെ കീഴില്‍ അണിനിരത്തിയാണ് ഈ നയതന്ത്രവിജയം നേടിയത്. തീവ്രവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കാനും ഇന്ത്യയ്ക്കായി.
പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയത് പരിശോധിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ-പാക്ക് പ്രശ്‌നത്തില്‍ മൂന്നാമതൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അത് പലലോക നേതാക്കളെയും ഞെട്ടിച്ചു. പാക്കിസ്ഥാന് സൈനിക അലവന്‍സ് ഉള്‍പ്പെടെ നല്‍കുന്ന രാജ്യമാണ് അമേരിക്ക. എന്നാല്‍ തീവ്രവാദത്തിനെതിരായ നിലപാട് അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യ ട്രംപിന്റെ മധ്യസ്ഥത തള്ളിക്കളഞ്ഞത്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോര്‍പ്പറേഷനിലെ അംഗരാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചു എന്നതും വലിയ നേട്ടമാണ്. തങ്ങളുടെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇസ്്‌ലാമിക് കോര്‍പ്പറേഷന്‍ ഇക്കാര്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു. അങ്ങനെ നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ എല്ലാ രീതിയിലും ഒറ്റപ്പെട്ടതോടെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ രക്ഷയില്ലെന്ന് പാക്കിസ്ഥാന് മനസിലായി. അതിന്റെ തുടക്കമാണ് അഭിനന്ദിന്റെ മോചനം.
https://www.facebook.com/Malayalivartha






















