കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു

2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു. പ്രീ ക്വാർട്ടറിൽ സഹ ആതിഥേയരായ കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിലേക്ക്. മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് മൊറോക്കോയുടെ ജയം.
മോറോക്കോയ്ക്കായി അസ്സെദിൻ ഒനാഹി ഇരട്ട ഗോളുകൾ നേടി. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. മത്സരം തുടങ്ങിയതു മുതൽ തന്നെ വിട്ടുകൊടുക്കാതെയുള്ള പോരാട്ടമായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്.
ആദ്യമിനിറ്റുകളിൽ തന്നെ ഇരു ടീമുകളും മുന്നേറി. അഞ്ചാം മിനിറ്റിൽ കാനഡയ്ക്കായി ജൊനാതൻ ഡേവിഡിന് മികച്ച അവസരം കിട്ടി. എന്നാൽ മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബോനോ കൃത്യമായ ഇടപെടലിലൂടെ അത് വിഫലമാക്കി. 10 മിനിറ്റിൽ ടാനി ഒലുവാസെയുടെ ഗോൾശ്രമവും ബോനോ സേവ് ചെയ്തു. ആദ്യ 20 മിനിറ്റിൽ കാനഡയായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ പിന്നീട് മൊറോക്കോയും മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇരു ടീമുകളിലേയും താരങ്ങൾ കടുത്ത ഫൗളിന് വിധേയമായി. കളി പരുക്കനായി മാറി. ആദ്യപകുതിയുടെ അവസാനം ഉന്തും തള്ളുമുണ്ടായി. അതോടെ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. ആദ്യ പകുതി ഗോൾരഹിതം.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളിനായി കാനഡയും മൊറോക്കോയും ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 50 മിനിറ്റിൽ മൊറോക്കോ കനേഡിയൻ പ്രതിരോധം പിളർത്തി മുന്നിലുമെത്തി. അഷ്‌റഫ് ഹക്കീമിയുടെ പാസിൽ കിടിലൻ ഷോട്ടിലൂടെ ഒനാഹി മൊറോക്കോയെ മുന്നിലെത്തിച്ചു.
ഗോൾ വീണതോടെ കളി കടുത്തു. തിരിച്ചടിക്കാനായി കാനഡ ആഞ്ഞുശ്രമിച്ചതോടെ മൊറോക്കോ ശക്തമായ പ്രതിരോധമുയർത്തി. പകരക്കാരെ കളത്തിലിറക്കി ഇരു ടീമുകളും മുന്നേറ്റം ശക്തമാക്കി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ കാനഡയെ മൊറോക്കോ രണ്ടാം ഗോളിലൂടെ വീണ്ടും ഞെട്ടിച്ചുകളഞ്ഞു. 82ാം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിനൊടുവിലാണ് ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ബ്രഹിം ഡിയാസ് നൽകിയ പാസ് ഒനാഹി ലക്ഷ്യത്തിലെത്തിച്ചു. ഗോൾ പിറന്നതിന് ശേഷവും മൊറോക്കോ മികച്ച നീക്കങ്ങൾ തുടർന്നു. മറുവശത്ത് കാനഡയുടെ ഗോൾ ശ്രമങ്ങളെല്ലാം മൊറോക്കോ പ്രതിരോധിച്ചു. അതോടെ കാനഡയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇഞ്ച്വറി ടൈമിൽ സൂഫിയാന റഹീമി മൂന്നാം ഗോളും കണ്ടെത്തിയതോടെ കാനഡയുടെ പതനം പൂർണമായി.
https://www.facebook.com/Malayalivartha
























