തുല്യ അവസരം ഉണ്ടായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാകൂ; പുരോഗമന സമൂഹത്തിലെ പരിവര്‍ത്തനങ്ങളാണ് കേരളത്തിലെ സ്ത്രീകളുടെ പുരോഗതിയുടെ പ്രധാന അടിസ്ഥാനമെന്നും ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: തുല്യ അവസരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണവും സംരഭകത്വ വികസനവും സാധ്യമാകുകയുള്ളൂവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം. പുരോഗമന സമൂഹത്തിലെ പരിവര്‍ത്തനങ്ങളാണ് കേരളത്തിലെ സ്ത്രീകളുടെ പുരോഗതിയുടെ പ്രധാന അടിസ്ഥാനം. അടുക്കളയില്‍ നിന്ന് സ്ത്രീകളെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാന്‍ വിദ്യാഭ്യാസം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാക്ഷരതയിലുണ്ടായ വര്‍ദ്ധനവ് സമൂഹത്തിന്റെ മൊത്തം പുരോഗതിയിലേക്ക് തന്നെ നയിച്ചു. ഒരു സ്ത്രീയെ വിദ്യാസമ്പന്നയാക്കുമ്പോള്‍ അത് കുടുബത്തെയൊന്നാകെ വിദ്യാഭ്യാസത്തിലെത്തിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും കൂട്ടായ്മയായ നവാംഗന 2019ന്റേയും ഉദ്ഘാടനം ജഗതി ജവഹര്‍ സഹകരണ ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
'ചിന്തിക്കൂ, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം' എന്ന ആശയത്തിലൂന്നി വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിത വികസന സംരഭകരുടെ ഒത്തുകൂടല്‍ സംഘടിപ്പിച്ചത് നല്ലകാര്യമാണ്. ഒരാളുടെ പ്രാപ്തിയാണ് ആധുനിക ലോകത്ത് സമൂഹത്തില്‍ അവസരങ്ങളും ആത്മവിശ്വാസവും നേടിക്കൊടുക്കുന്നത്. അതിനാല്‍ തന്നെ ശാക്തീകരണം അത്യാവശ്യമാണ്. സ്ത്രീകളെുടെ സാമ്പത്തിക ശാക്തീകരണത്തിനായി കുടുംബശ്രീ പോലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയ്ക്കുള്ളതെങ്കിലും അവരെ അംഗീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ചില മേഖലകളില്‍ പൊതുവേ ഒരു നിസംഗത കാണുന്നുണ്ട്. ബിസിനസ് രംഗങ്ങളില്‍ പുരുഷ മേല്‍ക്കോയ്മ നിലനില്‍ക്കുന്നെങ്കിലും പ്രൊഫഷണലുകളായ ചില സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ട്. സ്ത്രീകള്‍ക്ക് ബിസിനസിലേക്ക് കടക്കാനും അവരുടെ സംരംഭകത്വത്തിലും നൂതനമായ കഴിവുകളിലും സമൂഹത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും ഈ വനിത സംരഭകരുടെ കൂട്ടായ്മ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതികവിദ്യകള്‍, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, ഡിസൈന്‍, സാമൂഹ്യ നവോത്ഥാനം എന്നിവയില്‍ ലോകത്തെമ്പാടും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞ് സ്ത്രീകളുടെ ആശയങ്ങളും അനുഭവങ്ങളും തുല്യമായി സ്വാംശീകരിച്ച് ഭാവി സമൂഹത്തെ രൂപപ്പെടുത്തേണ്ടതാണ്. കേരളത്തില്‍ പല സംരഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിലേക്ക് കടന്നു വരാന്‍ സ്ത്രീകള്‍ മടിക്കുകയാണ്. അതിനാല്‍ തന്നെ വ്യത്യസ്ഥമായ സംരഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയായി ഇത് മാറും. സംരഭകത്വം തുടങ്ങാനാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തുക, മാര്‍ക്കറ്റിംഗ്, ലേബര്‍ നിയമങ്ങള്‍, പേറ്റന്റ് എന്നിവയെല്ലാം മനസിലാക്കി തങ്ങളുടെ വൈദഗ്ധ്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ മുന്നിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ നിരവധി നവോത്ഥാന നായകന്‍മാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നവോത്ഥാനത്തിന്റെ ഭാഗമായി വലിയ മാറ്റമാണ് ഉണ്ടായത്. പല മേഖലയിലും സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും സ്ത്രീകള്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തിയോയെന്നും രണ്ടാംതരം പൗരന്‍മാരായി കണക്കാക്കുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണം. ഇതിനായി സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണം. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ജെന്‍ഡര്‍ ബജറ്റില്‍ 1420 കോടി രൂപയാണ് സംസ്ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി നീക്കി വച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യാതിഥിയായ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി. എന്നിവര്‍ സംസാരിച്ചു. വൈകല്യങ്ങളെ അതിജീവിച്ച യുവ സംരഭകയായ തിര്‍ത്ഥ നിര്‍മ്മലിനെ ഗവര്‍ണറും മന്ത്രിയും അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha






















