ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നുഴഞ്ഞ്കയറി

സ്ഥാനാര്‍ത്ഥികളുടെ ആദ്യ സാധ്യതാപട്ടിക സംസ്ഥാന സമിതിക്ക് കൈമാറി. തൃശ്ശൂരില്‍ സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പരിഗണനയിലുണ്ട്. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട് സത്യന്‍ മൊകേരിയും ഇടംനേടി. എം.എല്‍.എയായ ചിറ്റയംഗോപകുമാറിനെ മത്സരിപ്പിക്കരുതെന്നും ചെങ്ങറ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ചെങ്ങറയെ കൊണ്ട് കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. തൃശൂരില്‍ സി.എന്‍ ജയദേവന്‍ നല്ല പേരെടുത്തിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. വയനാട്ടില്‍ ആരെ മത്സരിപ്പിക്കും എന്നത് സംബന്ധിച്ച അഭ്യൂഹം ഇപ്പോഴും തുടരുന്നു.
കാനം മത്സരിക്കാനുള്ള സാധ്യത കുറവാണെന്നും അറിയുന്നു. സംസ്ഥാന സെക്രട്ടറിയേക്കാള്‍ വലിയ പദവിയല്ല എം.പിയുടേത്. കഴിഞ്ഞ തവണ തിരുവനന്തപുരം സീറ്റില്‍ സി.എസ്.ഐ സഭാ നേതാവ് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോടികള്‍ കോഴ വാങ്ങിയിട്ടായിരുന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സി. ദിവാസകരനും ഇടപാടില്‍ പങ്കുണ്ടെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സി.ദിവാകരന് മന്ത്രി സ്ഥാനം നല്‍കാന്‍ കാനം തയ്യാറായില്ല. പുതുമുഖങ്ങള്‍ക്കാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രഖ്യാപിച്ച് ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒതുക്കി. വി.എസ് സുനില്‍കുമാറിനെയും ഇ. ചന്ദ്രശേഖരനെയും കെ.രാജുവിനെയും പി. തിലോത്തമനെയും മന്ത്രിമാരാക്കുകയും ചെയ്തു.
ദിവാകരനെ മന്ത്രിയാക്കിയാല്‍ അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്ന് കാനത്തിനറിയാമായിരുന്നു. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കില്ലെന്ന് മനസിലാക്കിയ കാനം തന്ത്രപരമായ നീക്കമാണ് നടത്തിയത്. തന്നേക്കാള്‍ ജൂനിയറായവരെ, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നു എന്ന ന്യായം പറഞ്ഞ് മന്ത്രിമാരാക്കി. തിരുവനന്തപുരം സീറ്റ് വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ട ദിവാകരന് വലിയ പ്രതിരോധം തീര്‍ക്കാനായില്ല. മുല്ലക്കര പിന്നെ അത്ര കരുത്തനായ നേതാവുമല്ല. അങ്ങനെ എല്ലാ ഘടകങ്ങളും കാനത്തിന് അനുകൂലമായിരുന്നു. ഇപ്പോഴും ഏതാണ്ട് അതേ സ്ഥിതിയിലാണ് സി.പി.ഐ സംസ്ഥാന ഘടകം.
https://www.facebook.com/Malayalivartha






















