കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് താൽക്കാലിക പരിഹാരം; മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും; ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കാൻ തീരുമാനം

ഒരാഴ്ച്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഇന്ന് മുതൽ താൽക്കാലിക പരിഹാരം. ഇന്ന് മുതൽ മാലിന്യനീക്കം പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
ഉടൻ തന്നെ പുനരുദ്ധാരണ നടപടികൾ പൂർത്തിയാക്കാനും തീരുമാനമായി.മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് നഗരവാസികൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്.
മാലിന്യനീക്കത്തിനുള്ള ശാസ്ത്രീയ രീതികൾ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്‍റിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചും അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്ക് തുടക്കമായതായി ജില്ലാ കളക്ടർ അറിയിച്ചു.
പ്ലാന്‍റിന്‍റെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനഃസ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത് .
അതേ സമയം തുറന്ന വാഹനത്തിൽ മാലിന്യം എത്തിച്ചാൽ നഗരസഭകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
ദ്രവ മാലിന്യങ്ങള്‍ പ്ലാന്‍റില്‍നിന്നും സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയുക, പ്ലാന്‍റിന് ചുറ്റുമതില്‍ നിർമിക്കുക തുടങ്ങിയ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്‍റെ ആവശ്യങ്ങളും യോഗത്തിൽ അംഗീകരിക്കപ്പെട്ടു. അതിനാൽ ഇനി മാലിന്യനീക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനില്ലെന്ന് പഞ്ചായത്തും പ്രതികരിച്ചു.
മാലിന്യനീക്കം നിലച്ചതോടെ നഗരത്തിലെ വീടുകളിലെയും വഴിയരികിലെയും മാലിന്യം പുഴുവരിച്ച നിലയിലെത്തിയിരുന്നു. പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാംരംഭിക്കുന്നതോടെ നഗരത്തിലെ മാലിന്യകൂനകൾ അപ്രത്യക്ഷമായി തുടങ്ങുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























