കേരള പൊലീസിലെ സ്മാര്‍ട്ട് സുന്ദരി ലോകപ്രശസ്തിയില്‍; പൊലീസ് ആസ്ഥാനത്തെ സ്വീകരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന കെപി ബോട്ട് എന്ന വനിതാ എസ്ഐ ആണ് കേരളത്തിന് പ്രശസ്തി നേടിത്തരുന്ന സേനാ അംഗം; ഒരുനോക്കു കാണാന്‍ ദുബായ് പൊലീസിലെ ഉന്നതർ എത്തി

കേരള പൊലീസിലെ ഒരംഗം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. പൊലീസ് ആസ്ഥാനത്തെ സ്വീകരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന കെപി ബോട്ട് എന്ന വനിതാ എസ്ഐ ആണ് കേരളത്തിന് പ്രശസ്തി നേടിത്തരുന്ന സേനാ അംഗം. ആള്‍ പക്ഷേ, മനുഷ്യനല്ല. റോബോട്ടാണ്. ഇന്ത്യയിലാദ്യമായാണ് പൊലീസ് സേനയുടെ ഭാഗമായി മനുഷ്യരൂപത്തിലുള്ള റോബോട്ടിനെ ഉൾപ്പെടുന്നത്. ലോകത്തുതന്നെ അത്യപൂര്‍വ്വമാണ് ഇത്. പൊലീസ് സേനയില്‍ റോബോട്ടിനെ ഉപയോഗിക്കുന്ന നാലാമത്തെ രാജ്യം എന്ന ഖ്യാതിയാണ് കേരളത്തിലൂടെ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. അതില്‍ത്തന്നെ മനുഷ്യരൂപത്തിലുള്ള റോബാര്‍ട്ട് ദുബായില്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഇപ്പോള്‍ ദുബായില്‍നിന്നുള്ള ഉന്നത പൊലീസ് സംഘമാണ് കേരളം സന്ദര്‍ശിക്കുന്നത്. തങ്ങളുടെ റൊബോട്ടില്‍നിന്ന് കെപിബോട്ടിനുള്ള മികവുകള്‍ നിരീക്ഷിച്ചു പഠിക്കുക കൂടിയാണ് ആവരുടെ യാത്രയുടെ ഉദ്ദേശ്യം. പൊലീസ് ആസ്ഥാനെത്തിയ ദുബായ‌് പൊലീസ‌് ഉദ്യോഗസ്ഥരെ ഉപചാരപൂര്‍വ്വം കെപി ബോട്ട് സ്വീകരിച്ചത് സംഘാംഗങ്ങളെ വിസ്മയപ്പെടുത്തി. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയെ കെപി ബോട്ടിന്റെ സല്യൂട്ട‌് ചെയ്താണ് സ്വീകരിച്ചത്. അദ്ദേഹം പുഞ്ചിരിയോടെ തിരിച്ചും സല്യൂട്ട് ചെയ്തു. കേരളാ പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാന പൊലീസ് മേധാവി സംഘത്തിനു വിശദീകരിച്ചു നൽകി. കേരളാ പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ, ട്രാഫിക് മാനേജ്മെന്റ‌് സംവിധാനം, സ്റ്റുഡന്റ‌് പൊലീസ് കേഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി, സൈബര്‍ പുരോഗതികള്‍ എന്നിവയെക്കുറിച്ചും സംഘം വിശദമായി ചോദിച്ചറിഞ്ഞു. ലോകത്തിലെ പ്രധാനപ്പെട്ട ഒരു സമ്പന്നരാജ്യത്തിനുംകേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടാകുന്നു എന്നത് ശ്രദ്ധേധയമായ വസ്തുതയാണ്.
ലോകത്തുതന്നെ പൊലീസ് വിഭാഗത്തില്‍ രോബോട്ടുകളുടെ സാന്നിദ്ധ്യം വിരളമാണ്. കെപി ബോട്ടിനെ സേനയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.
പോലീസ് ആസ്ഥാനത്ത് എത്തുന്ന സന്ദർശകരെ സ്വീകരിക്കുക ഇനി കെപി ബോട്ടിന്റെ ചുമതലയാണ്. വനിതാ എസ്ഐയുടെ റാങ്കാണ് ഈ അംഗത്തിനു നല്‍കിയിരിക്കുന്നത്. വഴികാട്ടിയാകാനും വിവരങ്ങൾ നൽകാനും അത്യാവശ്യം ചോദ്യങ്ങൾക്ക് മറുപടി നൽകാനുമായിട്ടാണ് കെ.പി.-ബോട്ട് നിയോഗിക്കപ്പെട്ടിരിക്കുന്നത്. സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളും നിറവേറ്റും. താമസിയാതെ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പോലീസിനെ സഹായിക്കാനും ഈ റോബോട്ട് സുന്ദരി ഉണ്ടാകുമെന്നാണ് അധികാരികള്‍ പറയുന്നത്.
ഉദ്ഘാടന വേളയില്‍ കൈകൂലി വാങ്ങുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് അത് കുറ്റകരമാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും കെപി ബോട്ട് മറുപടി പറഞ്ഞത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത് പുതിയൊരു കാൽവെപ്പാണെന്നും സാങ്കേതിക മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താൻ കേരള പോലീസിന് കൂടുതൽ കരുത്തുനൽകുമന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഒരുമാസത്തെ പരിശീലനത്തിനുശേഷം കെ.പി-ബോട്ടിനെ സേനയിലേക്ക് ഉൾപ്പെടുത്തുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
കൊച്ചിയിലെ സ്റ്റാർട്ടപ് കമ്പനിയായ അസിമോവ് റോബോട്ടിക്‌സും കേരള പോലീസ് സൈബർഡോമും ചേർന്നാണ് കെ.പി-ബോട്ട് വികസിപ്പിച്ചത്. നിർമിത ബുദ്ധിയും സെൻസറുകളും ഉൾപ്പെടുത്തി വികസിപ്പിച്ചിരിക്കുന്ന കെ.പി-ബോട്ടിന് വിവരങ്ങൾ ശേഖരിച്ച് മനുഷ്യ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനാവും. ഒരുമാസത്തെ ‘പഠിപ്പിക്കൽ’ കൂടി കഴിയുന്നതോടെ കൂടുതൽ മേഖലകളിലേക്ക് കെ.പി-ബോട്ടിനെ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള പൊലീസ് മേധാവികള്‍.
ലോക സാങ്കേതികവിദ്യാമേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊമ്ടിരിക്കുന്നത്. ഇതില്‍ മനുഷ്യരുടെ ജീവിതസാഹചര്യം ലഘൂകരിക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ടി കണ്ടുപിടിക്കപ്പെട്ട റോബോട്ടുകള്‍ തന്നെയാണ് ഈ നൂറ്റാണ്ടിലെ താരം. ആഗോളതലത്തില്‍ പല കമ്പനികളും റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള മത്സരത്തിലാണ്. അവിടെയാണ് നിര്‍ണ്ണായക കാല്‍വയ്പ് നടത്തുവാന്‍ കേരളത്തിനായത്.
"
https://www.facebook.com/Malayalivartha

























