കെ.വി. തോമസിന്റെ തലയുരുണ്ടത് ഇങ്ങനെ; എയ്ക്ക് മുന്നില്‍ എല്ലാം അടിയറവച്ചുവെന്ന് ഐ ഗ്രൂപ്പ്; ഉമ്മന്‍ ചാണ്ടിയാണ് താരം

പ്രൊഫ: കെ.വി. തോമസിനെ എറണാകുളത്ത് വെട്ടിയത് ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് വേണ്ടി. വയനാട, ഇടുക്കി് സീറ്റുകള്‍ സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെയാണ് തോമസിന്റെ കഴുത്തി കത്തിവീണത്. അവസാന നിമിഷം വരെ സീറ്റ് ഉണ്ടെന്ന്പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന കെ.വി. തോമസിനെയാണ് സംസ്ഥാന നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിവീഴ്ത്തിയത്. തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് വളര്‍ത്തിവലുതാക്കിയ കെ. കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ കെ.വി. തോമസിനുണ്ടായതെന്നാണ് പഴയ കരുണാകരവിശ്വസ്തര്‍ പറയുന്നതും.
കെ.വി. തോമസിനെ വെട്ടിയത് കോണ്‍ഗ്രസിന് ഇക്കുറി അത്ര ഗുണകരമാവില്ലെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. തോമസിനെ വെട്ടിയതല്ല, ഗ്രൂപ്പുകള്‍ പിടിമുറുക്കിയതാണ് ഏറ്റവും വലിയ പ്രശ്നമായി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം നേതാക്കളും കാണുന്നത്. ഇടുക്കി, വയനാട് സീറ്റുകള്‍ക്ക് വേണ്ടി രണ്ടു ഗ്രൂപ്പുകളും തമ്മില്‍ തുടക്കം മുതല്‍ വലിയ തര്‍ക്കമായിരുന്നു. ഒടുവില്‍ രമേശ് ചെന്നിത്തലയെതന്നെ വെട്ടിക്കൊണ്ട് ഡല്‍ഹിയിലെത്താതെ പിണങ്ങി നിന്ന ഉമ്മന്‍ചാണ്ടി തന്റെ ഗ്രൂപ്പിലെ യുവനേതാവായ ഡീന്‍ കുര്യാക്കോസിന് വേണ്ടി ഇടുക്കി സീറ്റ് ഉറപ്പിക്കുകയായിരുന്നു. വയനാട്ടില്‍ വിട്ടുവീഴ്ചയ്ക്കും ഉമ്മന്‍ചാണ്ടി തയാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ മുഖം രക്ഷിക്കാനായി ഐഗ്രൂപ്പ് കെ.വിതോമസിനെ ബലിയാടാക്കിയത്.
ഹൈക്കമാന്‍ഡിന്റെ സ്വന്തം വ്യക്തിയെന്ന് അവകാശപ്പെട്ടിരുന്ന വ്യക്തിയെയാണ് ഗ്രൂപ്പുകള്‍ക്ക് വേണ്ടി വെട്ടിയത്. ഇടുക്കി സീറ്റ് ഡീന്‍ കുര്യാക്കോസിന് ഉറപ്പാക്കിയപ്പോള്‍ മദ്ധ്യതിരുവിതാംകൂറില്‍ ഒരു ഉറച്ച സീറ്റ് ഉറപ്പിക്കേണ്ടത് ഐ ഗ്രൂപ്പിന്റെ നിലനില്‍പ്പിന് ആവശ്യമായിരുന്നു. അതിന് വേണ്ടിയായിരുന്നു എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കികൊണ്ട് ഹൈബി ഈഡനെ കൊണ്ടുവന്നത്.
ഇക്കുറി സീറ്റ് ലഭിക്കില്ലെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു പ്രൊഫ: കെ.വി. തോമസ്. ആ കണക്കുകൂട്ടലോടുകൂടിയാണ് ഡല്‍ഹിയില്‍ നേതാക്കള്‍ വിളിച്ചപ്പോള്‍ എത്തിയതും. എന്നാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി്സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്ക് എന്നിവരെല്ലാം ഉറപ്പായും സീറ്റുണ്ടെന്ന് അറിയിച്ചിരുന്നുവെന്നാണ് കെ.വി. തോമസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അവസാനനിമിഷമാണ് അദ്ദേഹത്തെ വെട്ടി പകരം ഹൈബി ഈഡനെ കൊണ്ടുവന്നത്. പറഞ്ഞ് വിശ്വസിപ്പിച്ചിട്ട് അവസാനം നടത്തിയ ചതിയാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ് സാദ്ധ്യതകള്‍ പൂര്‍ണ്ണമായി നേതൃത്വം തന്നെ ഇല്ലാതാക്കുകയാണെന്ന പരാതി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞു. അതുപോലെ വിജയിക്കാന്‍ കഴിയുമായിരുന്ന ഒരു സീറ്റ് സമുദായങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി രാജ്മോഹന്‍ ഉണ്ണിത്താന് നല്‍കിയതും പാര്‍ട്ടിയില്‍ രൂക്ഷമായ പ്രശ്നമാണ് ഉണ്ടാക്കിയിട്ടുള്ളത്. 2004ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കാതെ തകര്‍ത്തതിന്റെ പ്രധാന ഉത്തരവാദിത്വം രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു. അദ്ദേഹത്തിന് നല്‍കാതെ കൊല്ലം സീറ്റ് ശൂരനാട് രാജശേഖരന് കൊടുത്തതാണ് അന്ന് പ്രശ്നത്തിന് വഴിവച്ചത്. പരസ്യവിമര്‍ശനവുമായി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ ഉണ്ണിത്താനാണ് അന്ന് കോണ്‍ഗ്രസിനെ തകര്‍ത്തത്. ആ ഉണ്ണിത്താന് തന്നെ ഇക്കുറി സ്ഥാനാര്‍ത്ഥിയാക്കിയതിലും ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുണ്ട്. നാട്ടുകാരനെ ഒഴിവാക്കി ഏറ്റവും തെക്കേ അറ്റത്ത് നിന്ന് ഒരാളെ ഇറക്കുമതി ചെയ്തതില്‍ കാസര്‍ഗോഡ് പ്രതിഷേധം ശക്തമാണ്.
സീറ്റുകള്‍ ഗ്രൂപ്പുകള്‍ വീതം വച്ച്എടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, കോണ്‍രഗസിന്റെ പോഷകസംഘടനകളും കട്ടകലിപ്പിലാണ്. പ്രത്യേകിച്ചും ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി. പാര്‍ട്ടിയുടെ വീജയത്തിനായി എപ്പോഴും മരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളെ കറിവേപ്പിലപോലെ വലിച്ചെറിയുന്നുവെന്നാണ് അവരുടെ പരാതി. ഒരു സീറ്റുപോലും ഐ.എന്‍.ടി.യുസിയുടെ പ്രതിനിധികള്‍ക്ക് നല്‍കിയിട്ടില്ല. അവര്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത്വന്നതാണ്. ഭാവിയില്‍ പരിഗണിക്കാമെന്നാണ് അന്ന് നല്‍കിയ വാഗ്ദാനം. ഇക്കുറി ആവശ്യപ്പെട്ടിട്ടും പുല്ലുവിലയാണ് കല്‍പ്പിച്ചതെന്ന് ഐ.എന്‍.ടി.യു.സി നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകേണ്ടതില്ലെന്ന ചിന്തയിലാണ് അവര്‍. അതുപോലെ മഹിളാകോണ്‍ഗ്രസിലും പ്രതിഷേധം പുകയുകയാണ്. മൂന്ന് സീറ്റ് ചോദിച്ചിട്ട് ഒരെണ്ണമാണ് നല്‍കിയത്. അതുപോലും വിജയിക്കുമെന്ന് ഒട്ടും ഉറപ്പില്ലാത്ത സീറ്റ്. ജയിക്കുമെന്നുറപ്പുള്ള ഒരു സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടും പരിഗണിച്ചിട്ടില്ല. ഇതില്‍ അവര്‍ക്കുള്ളിലും വലിയ പ്രതിഷേധമുണ്ട്. പ്രത്യേകിച്ച് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സമയത്ത്. അധികാരത്തില്‍ വന്നാല്‍ സ്ത്രീസംവരണം നടപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി ഇവിടെ വന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ പോലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. വയനാട് സീറ്റില്‍ ഷാനിമോള്‍ ഉസ്മാന്റെ പേര് പറയുന്നുണ്ടെങ്കിലും ആ സീറ്റ് കിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സുന്നി വോട്ടുകള്‍ കൂടുതലുള്ള മണ്ഡലത്തില്‍ വനിതാസ്ഥാനാര്‍ത്ഥിനിന്നാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം എന്ന പേരില്‍ വീതം വയ്പ്പാണ് നടന്നതെങ്കില്‍പ്പോലും ഗ്രൂപ്പുകള്‍ക്കുള്ളിലും അമര്‍ഷം പുകയുകയാണ്. എല്ലാ അധികാരവും ഡല്‍ഹിയില്‍ പടിയുമുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയും എഗ്രൂപ്പും ഐ ഗ്രൂപ്പിനെ നിഷപ്രഭരാക്കിയെന്നാണ് പരാതി. ആകെ ഇപ്പോള്‍ ഗ്രൂപ്പുകാരെന്ന് പറയാന്‍ കഴിയുന്നത് കെ. സുധാകരനും ഹൈബി ഈഡനും മാത്രമാണ്. എന്നാല്‍ സുധാകരനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവില്ല. അതേസമയം ഇടുക്കി, പത്തനംതിട്ട, ചാലക്കുടി, എന്നീ വിജയസാദ്ധ്യതയുള്ള സീറ്റുകള്‍ വിട്ടുകൊടുത്തുകൊണ്ട് ഗ്രൂപ്പ് താല്‍പര്യം നേതൃത്വം ബലികഴിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. വയനാട് സീറ്റുകൂടി പോയാല്‍ അത് ഐ ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കും. ചുരുക്കത്തില്‍ നല്ല സാദ്ധ്യതയുണ്ടായിരുന്ന സാഹചര്യങ്ങളെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് കാര്യങ്ങ വേണ്ട രീതിയില്‍ നിര്‍വഹിക്കാതെ സ്വാര്‍ത്ഥതയ്ക്ക്വേണ്ടി നിലകൊണ്ട നേതൃത്വമെന്നാണ് പരാതി ഉയരുന്നത്. പ്രചരത്തില്‍ ഇത് വലിയ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി.
https://www.facebook.com/Malayalivartha























