വീട് ജപ്തിക്കെതിരെയുള്ള സമരം; പ്രീത ഷാജിക്കെതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതി ശിക്ഷ ഇന്ന് തീരുമാനിക്കും

വീട് ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രീതയ്ക്കെതിരെ യുള്ള ശിക്ഷ നടപടി ഇന്ന് തീരുമാനിക്കും.
ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രീത പ്രധിഷേധിച്ചതിനെ തുടർന്നാണ് ഡിവിഷന്‍ ബഞ്ച് കോടതയിലക്ഷ്യ നടപടി ആരംഭിച്ചത് . പ്രീതാ ഷാജിക്ക് നിര്‍ബന്ധിത സാമൂഹ്യസേവനത്തിനുള്ള ശിക്ഷ നല്‍കുന്നതിനാണ് കോടതി ആലോചിക്കുന്നത്.
പ്രീതക്ക് എന്തൊക്കെ ജോലികള്‍ നല്‍കാമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കളക്ടര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം , കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചിരുന്നു . ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ എന്ന നിലയില്‍ പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























