മുനമ്പം മനുഷ്യക്കടത്ത് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
മുനമ്പത്തൂടെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് കൈമാറിയില്ലെന്ന് നേരത്തെ ഹൈക്കോടതി കോടതി വിമർശിച്ചിരുന്നു . കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.
ഇക്കഴിഞ്ഞ ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാർഗ്ഗം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരാണ് പൊലീസ് അറസ്റ്റിലുള്ളത്. അനധികൃത കുടിയേറ്റതിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇതിനിടെ 2013 ലും മുനമ്പത്ത് നിന്ന് 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha