മുനമ്പം മനുഷ്യക്കടത്ത് കേസിൽ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍

മുനമ്പത്തൂടെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍. പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു.
ഇതിനുപുറമേ മുനമ്പത്തേത് മനുഷ്യക്കടത്ത് ആണെന്ന് പറയാനാകില്ലെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ കടത്താണെന്നു പറയണമെങ്കില്‍ ഇരകളെ കണ്ടെത്തണമെന്നാണ് അവകാശപ്പെടുന്നത്. ബോട്ടില്‍ പോയവര്‍ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് എവിടേക്കാണ് പോയതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് കോടതിയെ അറിയിക്കും.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറിയില്ലെന്ന് നേരത്തെ ഹൈക്കോടതി കോടതി വിമർശിച്ചിരുന്നു . കേസില്‍ അറസ്റ്റിലുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും കോടതി ഇന്ന് പരിഗണിക്കും.
ഇക്കഴിഞ്ഞ ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാർഗ്ഗം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരാണ് പൊലീസ് അറസ്റ്റിലുള്ളത്. അനധികൃത കുടിയേറ്റതിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇതിനിടെ 2013 ലും മുനമ്പത്ത് നിന്ന് 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























